ഈ ചിരിക്കൊരു ശക്തിയുണ്ട്, വേദനകൾ പോലും തോറ്റു പോയ വീര്യമുണ്ട്

സീരിയലിലും മറ്റു ഏറ്റവും കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തൊരു നടിയാണ് ശരണ്യ ശശി. സീരിയലിലിൽ ആളുകളെ ദ്രോഹിക്കുന്നതും മറ്റുമാണ് പരിപാടിയെങ്കിലും യഥാർഥ ജീവിതത്തിൽ ശരണ്യ ആളൊരു പാവമാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച, മരണ മുഖത്തു നിന്നു പോലും തിരിച്ചു വന്നു ജീവിക്കുന്നൊരാൾ. ഇന്നും ഇരുപതുകളിൽ ജീവിക്കുന്നൊരാൾ കടന്നു പോകാത്ത സങ്കടത്തിന്റെയും വേദനയുടെയും വഴിയിലൂടെ ഈ പെൺകുട്ടി കടന്നു പോയിട്ടുണ്ട്. ഈ ചിരിച്ച മുഖം പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്

സീരിയലുകളിലൂടെയും മറ്റും ഉയർന്നു വന്ന ഈ കണ്ണൂര്ക്കാരിക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു. രോഗത്തെ മൂന്ന് തവണയാണ് ഈ പെൺകുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയം കൊണ്ടും കീഴടക്കിയത്. 2012 മുതൽ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമർ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജർ സർജറികൾ, അതിൽ നിന്നെല്ലാം തിരിച്ചു വന്നു ചിരിച്ച മുഖവുമായി നിൽക്കുന്ന ഈ പെൺകുട്ടി, കിട്ടിയ ജീവിതത്തെ പഴിച്ചും സങ്കടപെട്ടും ജീവിക്കുന്നവർക്കൊരു പാഠമാണ്

അടുത്തിടെ ഒരു മാധ്യമത്തിൽ വന്ന അഭിമുഖത്തിൽ ശരണ്യ തന്റെ ജീവിതത്തെ പറ്റി പറഞ്ഞതിങ്ങനെ
” തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്ത സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചപ്പോൾ മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ൽ ഓണത്തിന് എന്നെ ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ എത്തിച്ചു. അന്ന് അവർ ഓപ്പറേഷൻ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാൾ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയല് ഞാൻ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിക്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷൻ ചെയ്യണമെന്ന് പറഞ്ഞു, തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ൽ ഒരിക്കൽ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷൻ കൂടെ നടത്തി ”

ഫേസ്ബുക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ കാണാൻ വരട്ടെ എന്ന് ചോദിച്ചു. ഞാനാ സമയം റേഡിയേഷൻ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു,എനിക്ക് പണ്ട് നീളൻ മുടിയുണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തോട് വരാൻ പറഞ്ഞു, ശെരിക്കുള്ള രൂപത്തിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയിൽ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യർഥന നടത്തി അദ്ദേഹം ”

അടുത്തിടെ ഒരു മാധ്യമത്തിന് മുന്നിൽ ചിരിച്ച മുഖവുമായി ഈ പെൺകുട്ടി ഈ കഥകൾ പങ്കുവച്ചത് കണ്ടപ്പോൾ അറിയാതെയെങ്കിലും ബഹുമാനം തോന്നി. ജീവിതത്തിൽ നഷ്ടങ്ങളെയും വിഷമങ്ങളെയും കുറിച്ചോർത്തു ജീവിക്കുന്നവർ ഈ കുട്ടിയുടെ ചിരിയൊന്നു കാണണം, ഒരുപാട് വേദനകൾ കടന്നു വന്ന ആ ചിരിക്ക് ഒരുപാട് നിഷ്കളങ്കതയുണ്ട്, ആത്മവിശ്വാസമുണ്ട്, ജീവിതത്തെ ജയിച്ച വീര്യമുണ്ട്. അസുഖത്തെ തോൽപിച്ചു തിരിച്ചു വന്ന, ഇന്നും ചിരിയോടെ ലോകത്തെ കാണുന്ന ഓരോരുത്തർക്കും ഒരു സല്യൂട്ട്, ഇത് സഹതാപത്തിന്റെയല്ല ബഹുമാനത്തിന്റെ സല്യൂട്ട്

Devika Rahul