നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം. ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് അഡ്വ. കെ.സി സന്തോഷാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ രാത്രി 10 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടും കല്ലും എറിഞ്ഞത്.
ആലുവ പറവൂര്‍ കവലയിലുളള വീടിന് നേരെയാണ് ആക്രമണം. രാത്രി വീടിന്റെ ഗേറ്റ് അടയ്ക്കാനായി സന്തോഷ് പുറത്ത് എത്തിയപ്പോഴാണ് അജ്ഞാതര്‍ കാറില്‍ വന്ന് വീടിന് നേരെ ഗുണ്ടും കല്ലും വലിച്ചെറിഞ്ഞത്. പേടിച്ച സന്തോഷ് വീട്ടിലേക്ക് ഓടിക്കയറി. കല്ലേറില്‍ സന്തോഷിന്റെ ബൈക്കിന് കേട് സംഭവിച്ചു. ആലൂവ പൊലീസ് എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. അതിനിടെ തന്നെ വീട്ടില്‍ കാണാനെത്തിയ അടുത്ത സുഹൃത്തുക്കളോട് എല്ലാം സമയദോഷമാണ് ഭായി എന്നായിരുന്നു ദിലീപിന്റെ പ്രതികരണമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ സിദ്ദീഖ്, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷാ എന്നിവര്‍ ദിലീപിനെ വീട്ടില്‍ കാണാനെത്തിയിരുന്നു.
ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചുകൊണ്ടുവന്നത്. ആന്റണി പെരുമ്ബാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.
ജയിലില്‍നിന്നിറങ്ങിയതിനു പിന്നാലെ ദിലീപു വീണ്ടും കരുത്തനായെന്നും കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാന്‍ നീക്കമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നിയമോപദേശം തേടി. അനുകൂലമായാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണു നീക്കം. കേസിലെ പ്രോസിക്യൂട്ടറോടു തന്നെയാണ് നിയമ സാധ്യതകളെക്കുറിച്ചു പരിശോധിക്കാന്‍ പോലീസ് നിര്‍ദേശിച്ചത്് കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞദിവസം ദിലീപിന് ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത് പൊലീസിനെയും പ്രോസിക്യൂഷനെയും ഒരുപോലെ നാണംകെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള ഈ നീക്കം. ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പോലീസിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്.
അറസ്റ്റിലായി 86ാം ദിവസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണമെന്ന കര്‍ശന ഉപാധിയിലുമാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്ബോഴെല്ലാം ഹാജരാകണമെന്നും ജാമ്യോപാധിയുണ്ട്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ തടവിന്റെ ആവശ്യമില്ലെന്ന് കണ്ടാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അടുത്ത ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ദിലീപിനെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂര്‍വമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്. ഇത് ജനങ്ങള്‍ക്ക് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിശ്വാസം തകര്‍ത്തുവെന്ന വിലയിരുത്തലുമുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം അനുവദിക്കുന്നത് തടയുന്നതിനുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നു.
ദിലീപ് ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ വിചാരണ കഴിയുന്നതുവരെ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന ആക്ഷേപവും ശക്തമാണ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിട്ടുണ്ട്.