വാർഷിക പരീക്ഷ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ വേറിട്ടൊരു പ്രതിഷേധം. അരിക്കുഴ ഗവ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയെ സ്ഥലം മാറ്റിയതിനെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേതിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠന സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും പുറത്തിറങ്ങാതെ രാത്രി വൈകിയും ക്ലാസിലിരുന്ന് പഠിച്ചാണ് അവർ പ്രേതിഷേതം നടത്തിയത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇനി അധികം നാളുകള്‍ ഇല്ലാതിരിക്കെ അധ്യാപികയെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വ്യക്തമാക്കി രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സ്കൂളിൽ എത്തി.
വിദ്യാർത്ഥികൾ ഈ വരുന്ന എസ്.എസ്.എൽ .സി പരീക്ഷക്കുള്ള കഠിന തയ്യാറെടുപ്പിൽ ആയിരുന്നു’. ഇതിനിടെയാണ് ഗണിത ശാസ്ത്രം അധ്യാപികയെ കാഞ്ഞിരമറ്റം ഹൈസ്‌കൂളിലേക്ക് മാറ്റി കഴിഞ്ഞ അഞ്ചിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളില്‍ അധ്യയന സമയത്തിനു ശേഷവും പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ ക്ലാസ് മുറിയിൽ തന്നെ ഇരുപ്പുറപ്പിച്ചത്.
അധ്യാപികയെ പരീക്ഷക്ക് ഏതാനു ദിവസം മുന്‍പ് മാറ്റിയത് കുട്ടികളെ മാനസികമായി തളര്‍ത്തുമെന്നും ഇതോടെ പഠനനിലവാരത്തില്‍ ഇവര്‍ പിന്നോട്ടു പോകുമെന്നുമാണ് രക്ഷിതാക്കളുടെ പക്ഷം.
കുട്ടികള്‍ പഠനത്തിനായി രാത്രി സ്‌കൂളില്‍ തങ്ങുന്ന വിവരമറിഞ്ഞ് തൊടുപുഴ വനിത പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങില്ലെന്ന് അറിയിച്ചതോടെ തിരികെ പോയി.