അവിശ്വാസി പടി ചവിട്ടിയാല്‍ നട അടയ്ക്കുമെന്ന് പൊലീസിനെ അറിയിച്ച്‌ തന്ത്രി കണ്ഠരര് രാജീവര്;

ശബരിമല: സുപ്രീംകോടതിയുടെ വിധിയുമായി പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയ രഹ്നാ ഫാത്തിമയുടെ അതിമോഹം പൊളിഞ്ഞു. പതിനെട്ടാംപടി ചവിട്ടി ചരിത്രം സൃഷ്ടിക്കാമെന്നുള്ള രഹ്നയുടെ മോഹത്തിന് തന്ത്രിയുടെ നിലപാട് തിരിച്ചടിയായപ്പോള്‍ സുരക്ഷയൊരുക്കിയ പൊലീസ് തന്നെ രഹ്നയെ തിരിച്ച്‌ മലയിറക്കുന്നു.…

ശബരിമല: സുപ്രീംകോടതിയുടെ വിധിയുമായി പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയ രഹ്നാ ഫാത്തിമയുടെ അതിമോഹം പൊളിഞ്ഞു. പതിനെട്ടാംപടി ചവിട്ടി ചരിത്രം സൃഷ്ടിക്കാമെന്നുള്ള രഹ്നയുടെ മോഹത്തിന് തന്ത്രിയുടെ നിലപാട് തിരിച്ചടിയായപ്പോള്‍ സുരക്ഷയൊരുക്കിയ പൊലീസ് തന്നെ രഹ്നയെ തിരിച്ച്‌ മലയിറക്കുന്നു. ആക്ടിവിസ്റ്റ് മലചവിട്ടിയാല്‍ ആചാര ലംഘനത്തിന് നടയടക്കുമെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയതോടെ രഹ്നയെയും ഒപ്പമുള്ള മാധ്യമ പ്രവര്‍ത്തകയേയും തിരിച്ച്‌ മലയിറക്കാന്‍ പൊലീസ് ഒരുങ്ങുകയായിരുന്നു. തിരിച്ചു പോകാതെ നിവര്‍ത്തിയില്ലെന്നായതോടെ രഹ്നയും മാധ്യമ പ്രവര്‍ത്തക കവിതയും തിരിച്ച്‌ മലയിറങ്ങാന്‍ ഐജി നിര്‍ദ്ദേശിക്കുക ആയിരുന്നു. ഇതോടെ കനത്ത പൊലീസ് കാവലില്‍ ഇരുവരും മലയിറങ്ങി തുടങ്ങി.
ശരണം വിളികളോടെയാണ് പൊലീസിന്റെ പുതിയ തീരുമാനത്തെ അയ്യപ്പ ഭക്തര്‍ വരവേറ്റത്. അവിശ്വാസികള്‍ കയറിയാല്‍ നടപൂട്ടി താക്കോല്‍ ദേവസ്വത്തിന് കൈമാറുമെന്ന് തന്ത്രി നിലപാടെടുത്തതോടെയാണ് മലകയറിയേ അടങ്ങൂ എന്ന വാശിയോടെ പ്രതിഷേധക്കാരെ വകവെയ്ക്കാതെ നിലയുറപ്പിച്ച രഹ്നയ്ക്കും കവിതയ്ക്കും തിരിച്ചിറങ്ങേണ്ടി വന്നത്. ശബരിമലയിലെ പരികര്‍മ്മികളും യുവതികളുടെ ക്ഷേത്ര പ്രവേശനത്തിനെതിരായി ജോലി നിര്‍ത്തിവെച്ചു സമരത്തിനിരുന്നു. പരികര്‍മികള്‍ പൂജ നിര്‍ത്തിവെച്ച്‌ പതിനെട്ടാംപടിക്ക് താഴെയാണ് പൂജ നിര്‍ത്തിവെച്ച്‌ പ്രതിഷേധിക്കുന്നത്.

യുവതികള്‍ പതിനെട്ടാംപടി കയറിയാല്‍ പൂജ നിര്‍ത്തണമെന്നും നട അടച്ച്‌ താക്കോല്‍ നല്‍കണമെന്നും പന്തളം കൊട്ടാരത്തില്‍നിന്ന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. യുവതികള്‍ കയറുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് പരികര്‍മികള്‍ നടത്തിയത്. രണ്ട് യുവതികള്‍ മല ചവുട്ടി നടപ്പന്തല്‍ വരെയെത്തിയ സാഹചര്യത്തിലാണ് പരികര്‍മികളുടെ പ്രതിഷേധം. ഇവര്‍ക്കൊപ്പം നിരവധി ഭക്തരും പ്രതിഷേധം നടത്തുന്നുണ്ട്. ശരണം വിളികളോടെയാണ് പ്രതിഷേധം. ആചാരം ലംഘിച്ചാല്‍ നടയടച്ച്‌ പരിഹാര ക്രിയകള്‍ നടത്തുമെന്ന് തന്ത്രി അറിയിച്ചു. ഇതോടെ പൊലീസിന് യുവതികളേയും കൊണ്ട് പിന്മാറേണ്ടി വരികയായിരുന്നു.ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. കിസ് ഓഫ് ലൗ പ്രവര്‍ത്തക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിതയേയും കൊണ്ട് ഇതോടെ പൊലീസ് മലയിറങ്ങുകയായിരുന്നു. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. പ്രശ്നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകള്‍ മലയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നക്കാരെ അംഗീകരിക്കില്ലെന്നും അവര്‍ക്ക് പിന്തുണ നല്‍കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയില്‍ ഉയര്‍ന്ന ശരണം വിളികളാണ് കടകംപള്ളി സുരേന്ദ്രനെ കൊണ്ട് ഇത് പറഞ്ഞത്.

ഭരണഘടനാ ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ക്ക് കയറി ഇടപെടാന്‍ ശബരിമലയെ അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെയാണ് രഹ്നാ ഫാത്തിമയ്ക്കും മാധ്യമ പ്രവര്‍ത്തകയായ കവിതയ്ക്കും തിരിച്ചു മടങ്ങേണ്ട അവസ്ഥ വന്നത്. മരക്കൂട്ടം വരെ പൊലീസ് ഇരുവരേയും എത്തിച്ചു. ഇതോടെ അയ്യപ്പ ഭക്തര്‍ ഒരുമിച്ച്‌ കൂടി. നടപന്തലില്‍ അഞ്ഞൂറോളം ഭക്തര്‍ നിരന്ന് കിടന്നു. അയ്യപ്പ ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഐജി ശ്രീജിത്ത് എത്തി ഭക്തരോട് കാര്യങ്ങള്‍ വിശദീകരിച്ചു. വിശ്വാസികളെ മറികടന്ന് മുന്നോട്ട് പോകില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നയപരമായ തീരുമാനം മന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആക്ടിവിസ്റ്റുകളാണ് എത്തിയതെന്ന് പൊലീസും സര്‍ക്കാരും സമ്മതിക്കുന്ന അവസ്ഥയും വന്നു.

അങ്ങനെ സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ ശബരിമലയില്‍ എത്തുന്നവര്‍ ആക്ടിവിസ്റ്റുകളാണെന്ന് സര്‍ക്കാരും പ്രഖ്യാപിക്കുന്ന അവസ്ഥയാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. ആക്ടിവിസ്റ്റുകളെ കയറ്റിയാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് അടിയന്തര ഇടപെടല്‍ വരുന്നത്. ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ വിവാദ നായിക രഹ്നാ ഫാത്തിമ സന്നിധാനത്തേക്ക് ഇരുമുടിയുമായെത്തിയാണ് സര്‍ക്കാരിനേയും വെട്ടിലാക്കിയത്. ഇതാണ് നയപരമായ തീരുമാനം എടുക്കാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാണ് കടകംപള്ളി തീരുമാനം എടുത്തത്.

വേറിട്ട പ്രതിഷേധവുമായി ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിയാണ് രഹ്ന. അത്തരത്തില്‍ ഒരു സമരത്തിന്റെ ഭാഗമായി തന്നെയാണ് രഹ്നാ ഫാത്തിമ ശബരിമലയിലും എത്തിയത്. അതുകൊണ്ട് തന്നെയാണ് ഒരു ആക്ടിവിസ്റ്റിന്റെ സമരത്തെ സര്‍ക്കാരും തടഞ്ഞത്. ചുംബന സമരവും വത്തക്കാ സമരവും മാറു തുറക്കലുമായി വിവാദങ്ങളില്‍ ഇടംപിടിച്ചയാളാണ് രഹ്നാ ഫാത്തിമ. ഇത്തരത്തില്‍ ഒരു ആക്ടിവിസ്റ്റ് ശബരിമലയില്‍ എത്തിയത് മനപ്പൂര്‍വ്വം കുഴപ്പം ഉണ്ടാക്കാന്‍ തന്നെയാണ്. ഇതുകൊണ്ടാണ് സര്‍ക്കാരും രഹ്നാ ഫാത്തിമയെ അനുകൂലിക്കാതിരുന്നത്. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളില്‍ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയില്‍ താമസക്കാരിയായ രഹ്ന ബി എസ് എന്‍ എല്‍ ജീവനക്കാരിയുമാണ്.

മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സന ഫേസ്‌ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നില്ലെന്ന പേരില്‍ നീക്കം ചെയ്തു.

മാറുമറക്കല്‍ സമരത്തിനും പൊതുബോധത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളില്‍ കതകടച്ച്‌ ഭര്‍ത്താവിന് കാണാന്‍ മാത്രം ബ്ലൗസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച്‌ സമരം ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ തമ്ബ്രാക്കള്‍ സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തില്‍ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു- ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴില്‍ രഹ്ന ഇങ്ങനെയാണ് കുറിച്ചത്. അങ്ങനെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് രഹ്ന.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവര്‍ത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡയിയില്‍ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. പുരുഷന്മാര്‍ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയില്‍ ആദ്യത്തെ പെണ്‍പുലിയായി 2016ല്‍ രഹ്ന ചരിത്രം സൃഷ്ടിച്ചു. നഗ്‌നശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ പെണ്‍ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെണ്‍പടയും തൃശൂരില്‍ താരങ്ങളായി.

പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതല്‍ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്‌ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. തൃശൂര്‍ പുലികളിയില്‍ പെണ്‍പുലിയായി വേഷമിട്ടും രഹ്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നഗ്‌ന ശരീരത്തില്‍ പുലികളിയുടെ പെയിന്റ് അടിച്ചായിരുന്നു പുലികളിക്ക് എത്തിയത്.