അശോക മൗര്യ നൂറ്റാണ്ടുകൾക്ക് മുൻപുള്ള അറിയാക്കഥ !

ഇന്ത്യയ്‌ക്കൊരു ചരിത്രമില്ലെന്നും, ഉള്ള ചരിത്രം പാമ്പാട്ടികളുടെയും മാജിക്‌ കാണിക്കുന്ന സന്യാസിമാരുടേതുമാണ് എന്നാണ് പാശ്ചാത്യർ ഇന്ത്യയെ വിലയിരുത്തിയത്.ഭാരതത്തിന്റെ സാസ്കാരിക -വൈജ്ഞാനിക പാരമ്പര്യത്തെ നിഷേധിക്കാനും വൈദേശികാധിപത്യം അടിച്ചേല്പിക്കാനുമാണ് എല്ലാ കാലത്തും സാമ്രാജ്യത്വം ശ്രമിച്ചിരുന്നത്. ഇത്തരം അധിക്ഷേപങ്ങൾക്കും അപക്വമായ…

ഇന്ത്യയ്‌ക്കൊരു ചരിത്രമില്ലെന്നും, ഉള്ള ചരിത്രം പാമ്പാട്ടികളുടെയും മാജിക്‌ കാണിക്കുന്ന സന്യാസിമാരുടേതുമാണ് എന്നാണ് പാശ്ചാത്യർ ഇന്ത്യയെ വിലയിരുത്തിയത്.ഭാരതത്തിന്റെ സാസ്കാരിക -വൈജ്ഞാനിക പാരമ്പര്യത്തെ നിഷേധിക്കാനും വൈദേശികാധിപത്യം അടിച്ചേല്പിക്കാനുമാണ് എല്ലാ കാലത്തും സാമ്രാജ്യത്വം ശ്രമിച്ചിരുന്നത്.

ഇത്തരം അധിക്ഷേപങ്ങൾക്കും അപക്വമായ വിലയിരുത്തലുകൾക്കുമുള്ള മറുപിടിയാണ് 1922-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് ഹാരപ്പ -മോഹൻജൊദാരോ സെക്ടറിൽ നടത്തിയ ഉദ്ഖനനത്തിന്റെ ഫലമായി ഭാരതത്തിനു മഹത്തായ ഒരു ചരിത്രമുണ്ടെന്നും, അത് ലോകമഹാസാസ്‌കാരങ്ങളോട് കിടപിടിക്കുന്നതാണെന്നും അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടു.

പ്രാചീന ഇന്ത്യയുടെ ചാരിത്രം പരിശോധിക്കുമ്പോൾ ചന്ദ്രഗുപ്ത മൗര്യൻ, സമുദ്ര ഗുപ്തൻ, അശോകൻ തുടങ്ങി പ്രതിഭാശാലികളായ മഹായോദ്ധാക്കൾ രാജ്യം അടക്കി ഭരിച്ചതായി കാണാം. രാജവംശത്തിലെ ഭരണാധികാരികളുടെ പൊതുസമ്മതമായ പ്രാകൃത പട്ടികയനുസരിച്ചു CE നാലാം നൂറ്റാണ്ടിൽ തയ്യാറാക്കിയ ആദ്യകാല ചരിത്രം നന്ദരാജ വംശത്തെ മൗര്യന്മാർക്ക് തൊട്ടുമുൻപുള്ള രാജവംശമായി കണക്കാക്കുന്നു. നന്ദരാജവംശത്തിലെ അവസാന രാജാവായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തി ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം (BCE 321-184 BCE ).ഇതിൽ ചദ്രഗുപ്തമൗര്യൻ, ബിന്ദുസാരൻ, അശോകൻ വരെയുള്ള മൂന്ന് ചക്രവർത്തിമാരുടെ ഭരണകാലമായ 93 വർഷങ്ങൾ ഭാരതചരിത്രത്തിലെ പ്രധാന കാലഘട്ടമായാണ് വിലയിരുത്തുന്നത്.

മൗര്യ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു അശോകൻ. അശോക ചക്രവർത്തിയുടെ ജീവിതത്തെക്കുറിച്ചും, ഭരണത്തെക്കുറിച്ചും പ്രധാനമായും അറിവ് ലഭിക്കുന്നത് അശോകൻ സ്ഥാപിച്ച ശിലാശാസനം, പുരാതന ബുദ്ധ, ഹിന്ദു, ജൈന ഗ്രന്ഥങ്ങളിൽ നിന്നാണ്. അദ്ദേഹത്തിന്റെ ജീവചരിത്രത്തെകുറിച്ച് വ്യത്യസ്‌തങ്ങളായ വിവരണങ്ങളാണ് ഈ ഗ്രന്ഥങ്ങൾ നൽകുന്നത്. സങ്കിർണവും ഭ്രമകല്പനകളും ഐതിഹ്യത്തിൽ വിരാചിതവുമായ കഥകൾ പലയിടത്തും കാണാൻ കഴിയും. അത് കൊണ്ട് അശോകനെകുറിച്ച് മനസിലാക്കുന്നതിന് ശിലാശാസനങ്ങളെ പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നു.

അശോകന്റെ ജനനത്തെകുറിച്ചും ആദ്യകാല ജീവിതത്തെകുറിച്ചും അറിവ് ലഭിക്കുന്നത് സംസ്‌കൃത പാഠങ്ങളായ ദിവ്യവാദനയുടെ ഭാഗമായ അശോകവാദനയിൽ നിന്നാണ്. മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ബിന്ദുസാരന്റെയും (ഭരണ കാലം BCE 298-272 BCE)ചമ്പയിലെ ബ്രാഹ്മണന്റെ മകളായ ധർമ്മ (സുഭദ്രാംഗി )യുടെയും പുത്രനായിട്ടാണ് അശോകൻ ജനിച്ചത്. ധർമ്മയിൽ ബിന്ദുസാരനുണ്ടാകുന്ന പുത്രൻ ഒരു മഹായോദ്ധാവാകും എന്ന പ്രവചനം മൂലമാണ് ധർമ്മ ബിന്ദുസാരന്റെ പത്‌നിയായതു. “ദുഃഖം ഇല്ലാത്ത “എന്നർത്ഥമുള്ള “അശോക “എന്ന പേരാണ് അവർ മകന് നൽകിയത്. ധർമ്മയുടെ പുത്രനായി ഒരു ഇളയ സഹോദരൻ (വിതശോകൻ )അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ മൂത്തവരായ ഒട്ടേറെ അർദ്ധ സഹോദരങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ അസാമാന്യ ധൈര്യവും മത്സര ബുദ്ദിയും പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കൗമാര പ്രായത്തിൽ തന്നെ നിരവധി യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ അശോകന് സാധിച്ചു.

ചന്ദ്രഗുപ്തൻ നൽകിയ പ്രദേശങ്ങൾ നിലനിർത്തിയതോടപ്പം മറ്റു ചില രാജ്യങ്ങൾ ബിന്ദുസാരൻ ആക്രമിച്ചു കീഴ്പെടുത്തി. ഉജ്ജയിനിയും തക്ശിലക്കും (തക്ഷശില )ബിന്ദുസാരന്റെ നിയന്ത്രണത്തിലയിരുന്നുവെന്നു ബുദ്ധമത ഐതിഹ്യങ്ങളിൽ കാണാവുന്നതാണ്. തക് ശിലയിലെ ജനങ്ങൾ അവിടുത്തെ മൗര്യ ഭരണാധികാരികൾക്കെതിരെ കലാപമുയർത്തിയപ്പോൾ അതു നിയന്ത്രണത്തിലാകാൻ തന്റെ മകനായ അശോകനെയാണ് ബിന്ദുസാരൻ നിയോഗിച്ചതെന്നു മഹായാനക്കാരുടെ ഗ്രന്ഥമായ ദിവ്യവാധനയിൽ പറയുന്നു. ശ്രീലങ്കൻ പുരാവൃത്തമായ മഹാവംശം അനുസരിച്ചു ബിന്ദുസാരൻ അവസാനമായി കിടപ്പിലായിരുന്നപ്പോൾ ഉജ്ജയിനിയിലെ വൈസ്രോയി അശോകനായിരുന്നു.

ബിന്ദുസാരന്റെ മരണത്തെതുടർന്ന് നടന്ന ആക്രമണങ്ങളെകുറിച്ചും സഹോദരന്മാർക്കിടയിലുണ്ടായ കടുത്ത അധികാര വടംവലികളെകുറിച്ചും ബുദ്ധമത ഐതിഹ്യങ്ങളിൽ കാണാവുന്നതാണ്. ശ്രീലങ്കൻ ബുദ്ധമത ചരിത്രമായ ദീപാവംശ (CE 400)മഹാവംശം (ആദ്യ ഭാഗം തയ്യാറാക്കിയത് 12 ആം നൂറ്റാണ്ടിൽ )അനുസരിച്ചു അശോകൻ തന്റെ മൂത്ത സഹോദരൻ സുമാനയടക്കം 99 സഹോദരന്മാരെ വാളിനിരയാക്കി അധികാരം പിടിച്ചെടുത്തുയെന്നാണ് കാണാൻ കഴിയുന്നത്. ദിവ്യവാദനയിൽ പറയുന്നത് തന്റെ മൂത്ത സഹോദരൻ സൂസിമ തക്ഷശിലയിൽ ഒരു കലാപം അടിച്ചമർത്തി തിരികെ വരുന്നതിനു മുൻപ് അശോകൻ പാടലീപുത്രം പിടിച്ചടക്കിയെന്നും മടങ്ങിയെത്തിയ സൂസിമ സിംഹാസനത്തിനു അവകാശവാദം ഉന്നയിച്ചപ്പോൾ കൊലപ്പെടുത്തിയെന്നുമാണ് കാണാൻ കഴിയുന്നത്. മന്ത്രിമാരിലൊരാളായ രാധഗുപ്തന്റെ സഹായം ലഭിച്ചിരുന്നതായും പറയപ്പെടുന്നു. ഈ കൊലപാതക കഥകൾ ചരിത്രപരമായി തെളിവൊന്നും ഇല്ലാത്ത ഐതിഹ്യങ്ങൾ മാത്രമെന്ന് ചരിത്രകാരന്മാരിൽ ഒരു വിഭാഗം വാദിക്കുന്നു. ഇതെല്ലാം തള്ളിക്കളയുന്നതാണ് അശോകന്റെ ശിലാശാസനങ്ങൾ. ശിലാശാസനം 5 ൽ പറയുന്നതനുസരിച്ചു സാമ്രാജ്യ നിയന്ത്രണത്തിൽ ചക്രവർത്തിയുടെ കുടുംബത്തിന് നിർണായക സ്ഥാനമുണ്ടായിരുന്നതായി പറയുന്നു. തന്റെ സഹോദരന്മാർ, സഹോദരിമാർ, ബന്ധുക്കൾ എന്നിവരെ പാടലീപുത്രത്തിലും പ്രത്യേക കാര്യവിചാരകരായി നിയമിച്ചിരുന്നു (ഗിർനാർ പകർപ്പ് ).അവരുടെ വീടുകളിൽ നിയമിച്ച ഉദ്ദോഗസ്ഥരെകുറിച്ചും മേൽപറഞ്ഞ ശാസനങ്ങളിൽ കാണാവുന്നതാണ്. അത്തരം രാജകുമാരന്മാരിൽ നിന്നും പ്രാവശ്യകളിലേക്കു ഗവര്ണർമാരായും നിയമിച്ചിരുന്നു.

ബുദ്ധമതത്തിൽ ചേരുന്നതിനു മുൻപുള്ള അശോകനെ ക്രൂരനും, ദുഷ്ടനുമായാണ് ബുദ്ധമത ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്. ദേഷ്യക്കാരനും, അധാർമികനുമായിരുന്നു അശോകനെന്നു ചില ചരിത്രരേഖകൾ പറയുന്നു. മന്ത്രിമാരെയും സ്ത്രീകളെയുമടക്കം നിരവധി പേരെ യാതൊരു ദാക്ഷിണ്യവും കൂടാതെ വകവരുത്തിയതായി പറയപ്പെടുന്നു. അശോകനരകം എന്ന് പേരുള്ള ഒരു തടവുമുറി ചക്രവർത്തിയുടെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. തന്നെ എതിർക്കുന്നവരെ അതിക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്താൻ ഗിരിക്ക എന്ന് പേരായ ആരാച്ചാർ രാജകൊട്ടാരത്തിൽ ഉണ്ടായിരുന്നു. “ക്രൂരൻ അശോകൻ “എന്നർത്ഥം വരുന്ന ചന്ദശോക എന്ന പേര് കൂടി അശോക ചക്രവർത്തിക്കുണ്ടായിരുന്നു. പിന്നീടു അഹിംസാവാദിയായി തീർന്ന രാജാവിനെ കുറിച്ചുള്ള ഇത്തരം വിലയിരുത്തലുകൾ അതിശയോക്തികരം തന്നെയാണ്.

പഴയകാല ചരിത്രത്തിൽ ബിന്ദുസാരൻ 25 വർഷം രാജ്യം ഭരിച്ചു. മഹാവംശത്തിൽ 28 വർഷം. ശ്രീലങ്കൻ പുരാവൃത്തങ്ങളായ ദീപാവംശം, മഹാവംശം, അശോകന്റെ ശിലാശാസനം 13 എന്നിവ പ്രകാരം, അതുപോലെ സമകാലീന ഗ്രീക്ക് (മാസിഡോണിയൻ )ഈജിപ്ത്, ലിബിയയുടെ ഒരു ഭാഗമായ സിറിനെയിക എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരുടെ ഭരണകാലവും ചന്ദ്രഗുപ്‌തമൗര്യന്റെയും ബിന്ദുസാരന്റെയും ഭരണകാലയളവ് അടിസ്ഥാനമാക്കി ബിന്ദുസാരന്റെ മരണവും അശോകന്റെ സ്ഥാനാരോഹണവും നടന്നത് BCE 270 ൽ ആണ്. എന്നാൽ BCE 277 നും 269 നും ഇടയിലുള്ള ഏതൊരു വർഷവും ആകാവുന്നതാണ്.

സ്ഥാനാരോഹണ സമയത്ത് അശോകൻ ദേവനാം പിയ പിയാദശി രാജാ എന്ന പേര് സ്വീകരിച്ചു. ശാസനകളിൽ ഈ പേരാണ് കൊത്തിവച്ചിട്ടുള്ളത്. “രാജാ “എന്നത് രാജാവ് എന്നർത്ഥത്തിലാണ്. ദേവനാം പിയ (ദൈവങ്ങൾക്ക് പ്രിയപ്പെട്ടവൻ )എന്നത് മൗര്യ ചക്രവർത്തിമാരെ സംബോധന ചെയ്യുന്നതിനുള്ള പദവിയാണ്. അശോകന്റെ പിൻഗാമിയായ ദാശരഥനും ഇത് തന്റെ ഗുഹാശാസനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. “പിയദശി ” എന്നത് എല്ലാവരെയും സ്നേഹിക്കുന്നവൻ അല്ലെങ്കിൽ കാണാൻ സുമുഖൻ എന്നര്ഥത്തിലാണ്. അശോകവാദനയിൽ അശോക വൃക്ഷത്തിനോട് തന്റെ പേരിനുള്ള സാമ്യം ഇഷ്ടമായിരുന്നു എന്ന് സൂചിപ്പിക്കുന്നു.

അശോകന് 5 ഭാര്യമാർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബിന്ദുസാരന്റെ ഭരണകാലത്തു ഉജ്ജയിന്റെ ഭരണാധികാരിയായപ്പോൾ വിദിശവാസിയായ ഒരു വാണിക്കിന്റെ മകളായ ദേവി (വേദ സാദ മഹാ ദേവി )യുമായി പ്രണയത്തിലായി വിവാഹം കഴിച്ചു. അവരിൽ അശോകന് ജനിച്ച ഇരട്ട കുട്ടികളാണ് മഹേന്ദ്രനും സംകിത്രിയും (സംഘ മിത്ര ).അശോകൻ രാജാവായി പാടലീപുത്രത്തിൽ പോയപ്പോൾ ബുദ്ധമത വിശ്വാസിയായ ദേവി വിദിശയിൽ തന്നെ തുടർന്നു. അശോകന്റെ ശിലാശാസനങ്ങളിൽ രണ്ടാമത്തെ ഭാര്യയായ കാരുവാക്കിയേ (കാലുവാരി )കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. കാരുവാക്കിയുടെ മകനാണ് തിവാല. മറ്റൊരു ഭാര്യ അശാന്തി മിത്ര, പദ്മാവതി മകൻ കുനാല, അഞ്ചാമത്തെ ഭാര്യ തിക്ഷ്യ രക്ഷയും ജലൗക എന്ന മകനും ചാരുമതി എന്ന മകളും ഉണ്ടായിരുന്നു.

കലിംഗ യുദ്‌ധം

മൗര്യ സാമ്രാജ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് കലിംഗ (ഒറീസ്സ)യുദ്ധത്തോടെയാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏകദേശം മുഴുവൻ ഭാഗവും അശോകന്റെ അധീനതയിൽ ആയി. കിഴക്കേ ബർമ്മ -ബംഗ്ലാദേശ് വരെയും പടിഞ്ഞാറു ഇറാൻ അഫ്ഗാനിസ്ഥാൻ വരെയും തെക്കു ഭാഗത്തു തമിഴ്നാട്, ആന്ധ്രാ പ്രദേശ് വരെയും മൗര്യ സാമ്രാജ്യം വിസ്തൃതമായി.

ധമ്മയിലേക്കും (ധർമ്മ )ബുദ്ധമത്തിലേക്കും തിരിയാനുള്ള അശോകന്റെ നിർണായകമായ സംഭവം അദ്ദേഹത്തെകുറിച്ചുള്ള ബുദ്ധമത ഐതിഹ്യങ്ങളിൽ സൂചിപ്പിച്ചിട്ടില്ലാഎന്നത്‌ അത്ഭുതപ്പെടുത്തുന്നതാണ്. കലിംഗ യുദ്ധത്തെ കുറിച്ച് ശിലാശാസനം 13 പറയുന്നത് താൻ കലിംഗർ (ബഹുവചനം )എന്ന് പേരുള്ള ജനത്തെ അക്രമിച്ചിട്ടുണ്ടെന്നാണ് ആക്രമണം നടന്നത് ഭരണവർഷം 8 അല്ലെങ്കിൽ BCE 262 ൽ ആയിരുന്നു. അക്രമിക്കാനായി കാരണമോ പ്രകോപനമോ ഉണ്ടായതായി പറയുന്നില്ല കലിംഗ ആക്രമിച്ചു കീഴടക്കി രാജ്യ വിസ്തൃതി വർധിപ്പിക്കുകയെന്നത് ആകാനേ വഴിയുള്ളു.

മെഗാസ്‌തീനിസ്സിനെ ഉദ്ധരിച്ചു കൊണ്ട് സ്ട്രാബോ(greek historiyan, philosopher, geographer, BCE 64 or 63-24CE)പറയുന്നത്, ചന്ദ്രഗുപ്തന്റെ കാലത്തു 60,000 കാലാൾ പടയും 1000 കുതിരപ്പടയാളികളും 700 ആനകളും ഉണ്ടായിരുന്നുവെന്നാണ്. അശോകൻ എതിരിട്ടതു ശക്തനായ എതിരാളിയെ ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

രക്തരൂക്ഷിതവും, വിനാശകരമായ യുദ്ധത്തിൽ വമ്പിച്ച കശാപ്പും തടവിലാക്കലും നടന്നു. യുദ്ധമുഖം കബന്ധങ്ങളാലും മുറിവേറ്റു വേദന കൊണ്ട് പിടയുന്ന പടയാളികളാലും നിറഞ്ഞു അലമുറയിട്ടു കരയുന്ന സ്ത്രീകളും കുട്ടികളും, ഉറ്റവരെ നഷ്ടപെട്ട മാതാപിതാക്കൾ. ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു, ഒന്നര ലക്ഷം പേരെ തടവുകാരായി പിടിച്ചു. യുദ്ധമുഖത്തു മരിച്ചതിനേക്കാൾ അധികം പേർ പടകളത്തിനു പുറത്തു മരിച്ചു വീണു. ഒരു പക്ഷെ കണക്കു അതിശയോക്‌തിപരം ആയിരിക്കാം. ശവശരീരങ്ങൾ മറവു ചെയ്യാൻ പറ്റാത്തത് മൂലം അഴുകിജീർണ്ണിച്ചു പകർച്ചവ്യാധി പിടിപെടാൻ സാധ്യത കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു.

യുദ്ധത്തിലെ രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും യുദ്ധം ജയിച്ച യോദ്ധാവിനെ പരാജിതനാക്കുന്നത്ര ഭീകരമായിരുന്നു. പശ്ചാത്താപ വിവശനായഅശോകൻ യുദ്ധത്തിന്റെ നിരർത്ഥകതയെകുറിച്ച് ചിന്തിച്ചിരിക്കാം,. കലിംഗ യുദ്ധത്തെ കുറിച്ച് ശിലാശാസനം 13 പറയുന്നു,.

“കലിംഗ കീഴ്പെടുത്തിയതിൽ ദേവനാം പ്രിയന് പശ്ചാത്താപം ഉണ്ടായെന്നും കീഴടക്കപെടാത്തവരെ അക്രമിക്കുകയെന്നാൽ ജനങ്ങളെ കൊലപ്പെടുത്തുകയും തടവുകാരായി പിടിക്കുകയും ചെയ്യുന്നതു വളരെ വേദനാജനകവും ഗൗരവമർഹിക്കുന വിഷയവുമാണെന്നു പറയുന്നു. ബ്രാഹ്മണർ സമനന്മാർ (ശ്രമണന്മാർ )മറ്റു വിഭാഗകാർ മാതാപിതാക്കന്മാരോട് അനുസരണയുള്ളവർ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപെടുകയോ ചെയ്താൽ അവർക്കു വേണ്ടപെട്ടവർക്കും വേദനിക്കും. ആയുധമെടുക്കുന്നത് സ്വയം രക്ഷക്ക് (ആഭ്യന്തര സുരക്ഷ )മാത്രമായിരിക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ ആക്രമണ പദ്ധതിയെ കുറിച്ച് പരിഗണിക്കരുതെന്നു തന്റെ ഭാവി പിൻഗാമികളെ ഉപദേശിച്ചു. അവർ വിജയത്തെകുറിച്ചു ചിന്തിക്കുന്നെങ്കിൽ അതു ധർമ്മ വിജയത്തെ കുറിച്ച് ആയിരിക്കണം. മാപ്പ് നൽകാൻ കഴിയുന്നവർക്കൊക്കെ അശോകൻ മാപ്പ് നൽകി. എല്ലാ ജീവികൾക്കും വേദനാരഹിതമായ ജീവിതവും ആത്മനിയത്രണവും വിരക്തിയും സന്തോഷവും ആഗ്രഹിക്കുന്നതായി ധർമ്മ സന്ദേശത്തിൽ അശോകൻ പറഞ്ഞു. അശോകനെ സംബന്ധിച്ചിടത്തോളം പുതിയ നയം ധമ്മ (ധർമ്മ )യുടെ വിജയത്തിനായി യത്നിക്കുകയെന്നതായിരുന്നു.

അശോകന്റെ സാമ്രാജ്യത്തിലെ മുഴുവൻ ആളുകളും ധർമ്മസന്ദേശം പിന്തുടർന്നതോടപ്പം അയൽ രാജ്യങ്ങളിലും (ചോളർ, പാണ്ഡ്യർ, താംബ്രപർണ്ണി ),ഗ്രീക്ക് (യവനർ )രാജാവായ അന്ധ്യോക്കസ് അതിനപ്പുറം ടോളമി, ആന്റിഗോണസ്,മഗാസ്, അലക്സൻഡർ എന്നിവിടങ്ങളിലും അശോകന്റെ സന്ദേശം എത്തി.

ഹിംസാധിഷ്ഠിത ഭരണകൂട വ്യവസ്ഥയിൽ നിന്നും അഹിംസയിലൂന്നിയ പുതിയൊരു ഭരണ സംവിധാനം രൂപപെടുത്തിയെടുക്കുന്നതിലും ബുദ്ധമതത്തെ ലോകത്തെ തന്നെ വലിയൊരു മതമാക്കി മാറ്റുന്നതിലും അശോക ചക്രവർത്തി വഹിച്ച പങ്ക് നിസ്തുലമായിരുന്നു എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ വഴിയില്ല.
&sudhakaran kunhikochi.

(അവസാനിക്കുന്നില്ല. )