എന്നിട്ടും വിവാഹ മോചനമോ ?

എന്റെ പ്രിയ ഭാര്യ അറിയുന്നതിന് പത്തൊമ്പത് വർഷത്തെ ദാമ്പത്യത്തിനു ശേഷം നമ്മളിന്ന് പിരിയുകയാണല്ലോ. കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മൾ ഔദ്യോദികമായി പിരിഞ്ഞെന്നുള്ള ധാരണാ പത്രത്തിൽ ഒപ്പു വെയ്ക്കാൻ കോടതി മുറിയിലേക്ക് പോകും. പിന്നീട് നിയമപ്രകാരം…

എന്റെ പ്രിയ ഭാര്യ അറിയുന്നതിന്

പത്തൊമ്പത് വർഷത്തെ ദാമ്പത്യത്തിനു ശേഷം നമ്മളിന്ന് പിരിയുകയാണല്ലോ.

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മൾ ഔദ്യോദികമായി പിരിഞ്ഞെന്നുള്ള ധാരണാ പത്രത്തിൽ ഒപ്പു വെയ്ക്കാൻ കോടതി മുറിയിലേക്ക് പോകും. പിന്നീട് നിയമപ്രകാരം നമ്മൾ ഒരിക്കലും ഭാര്യയും ഭർത്താവും ആയിരിക്കില്ല.

നമ്മൾ എന്നാണ് ആദ്യമായി വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചതെന്ന് നിനക്കോർമ്മയുണ്ടോ?

ഞാൻ എന്റെ ഡയറിയിൽ കുറിച്ച് വെച്ചിട്ടുണ്ട്, 2012 ജനുവരി 28 നു (ഞാൻ വീട്ടിൽ അൽപ്പം വൈകി വന്ന പിറ്റേ ദിവസം രാത്രി)

ഓഫീസിൽ ഒത്തിരി ജോലിയുള്ളതു കൊണ്ട് വൈകി വന്ന എന്റെ ഒപ്പം കാറിൽ, കൂടെ പ്രവർത്തിക്കുന്ന ജീവനക്കാരിയും ഒപ്പമുണ്ടെന്നും, ജോലി ഷീണം കാരണം ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചെന്നും അറിഞ്ഞതായിരുന്നു നീ ആദ്യം സംശയിക്കാൻ കാരണം.

അന്ന് വൈകുന്നേരം ഷീണം കാരണം പെട്ടെന്നുറങ്ങി പോയത് കൊണ്ട് നിന്നോട് പറയാനും സാധിച്ചില്ല.

ഞങ്ങളെ ഒരുമിച്ച് സിറ്റി പാർക്ക് റെസ്റ്റോറന്റിൽ രാത്രി 1230 മണിക് ഭക്ഷണം കഴിക്കുന്നത് കണ്ട നിന്റെ സഹോദരനാണ് ഇത് നിന്നോട് ആ ദിവസം രാവിലെ തന്നെ വിളിച്ച് പറഞ്ഞതെന്നും നിനക്കു അറിയാലോ.

സത്യം എന്താണെന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടും , പിന്നീട് ഓരോ ദിവസങ്ങളും നീ അതിന്റെ പേരിൽ കുറ്റപെടുത്തിക്കൊണ്ടിരുന്നു. എത്ര പ്രാവശ്യം നിന്നോട് ആ കാര്യം പറയാൻ മറന്നു പോയതിൽ ക്ഷമ ചോദിച്ചതാണ് എന്നിട്ടും നീ കേട്ടില്ല .

കൂനിന്മേൽ കുരു എന്ന് പറയുന്ന പോലെ , പിന്നീടൊരിക്കൽ വഴിയരികിൽ വച്ച് ആ പഴയ സഹപ്രവർത്തകയെ കണ്ടപ്പോൾ അവൾ ഇതൊന്നുമറിയാതെ എന്റെ അടുക്കൽ വരുകയും സംസാരിക്കുകയും ചെയ്തത് നീ വീണ്ടും കണ്ടു.

അന്നും നീ എന്നെ മനസ്സിലാക്കാതെ സംശയിക്കുകയാണ് ചെയ്തത്.

ദിവസങ്ങൾ മാസങ്ങൾ , വർഷങ്ങൾ നമ്മൾ ഇങ്ങനെ കഴിച്ച് കൂട്ടി. അന്നത്തെ ചെറിയ കറുത്ത പാടുകൾ നിന്റെ മനസ്സിൽ നിന്നും പോയി എന്നാണു പിന്നീട് സ്നേഹത്തോടെയുള്ള നിന്റെ ചില നേരത്തെ സംസാരം കേട്ടപ്പോൾ ഞാൻ കരുതിയത്.

എങ്കിലും പിന്നീട് ജോലി സംബദ്ധമായി പല സ്ഥലത്തേക്കും സ്ത്രീ ജീവനക്കാരുടെ കൂടെ പോകേണ്ടി വന്നതും ,അത് നിന്നോട് നീ സംശയിക്കുകയാണ് ചെയ്തത്.

ഒരിക്കൽ പോലും നിന്നെയല്ലാതെ വേറൊരു സ്ത്രീയെ ഞാൻ ആഗ്രഹിച്ചിട്ടില്ലെന്നും മറ്റും ഹൃദയം പൊട്ടി പറഞ്ഞിട്ടും നീ എന്നെ ഒട്ടും മനസ്സിലാക്കാതെ ഞാൻ വെറുക്കപ്പെടുകയാണ് ചെയ്തത്.

അന്ന് തുടങ്ങിയ വിള്ളലുകളാണ് ഇന്ന് വലിയ പിളർപ്പായി തീർന്നതും നമ്മൾ രണ്ടാളും പിരിയുന്നതും.

നിനക്കോർമ്മയുണ്ടോ, ഞാനും നീയുമായി പിണങ്ങിയിരിക്കുന്ന സമയത്ത് നിനക്കിഷ്ടമുള്ള പൂക്കൾ ഞാൻ കൊണ്ട് തരുമായിരുന്നത്.

വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ചിട്ടും ഈ കഴിഞ്ഞ നാലു വർഷങ്ങളും ഞാൻ നിനക്കു പൂക്കൾ കൊണ്ട് തരുന്നത് നിർത്തിയില്ലായിരുന്നു.

പണ്ട് പൂക്കൾ മേടിച്ച് എന്നെ ആലിംഗനം ചെയ്യുമായിരുന്ന നീ പലപ്പോഴും ആ പൂക്കൾ കാലിനടിയിലിട്ട് ഞെരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ടും ഞാൻ പൂക്കൾ മേടിക്കുന്നത് നിർത്തിയില്ലായിരുന്നു.

തെറ്റിദ്ധാരണയുടെ പേരിൽ മാത്രം ഇത്രമാത്രം അകലുവാൻ നീ കാണിച്ച ശുഷ്‌കാന്തി എന്നെ മനസ്സിലാക്കുവാൻ കാണിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു .അങ്ങനെ ചെയ്തിരുന്നുവെങ്കിൽ നമ്മൾ എത്ര ധന്യരായി തീർന്നേനെ.

നമ്മുടെ മക്കൾ വലുതായിരിക്കുന്നു. അവർ നമ്മളെ കണ്ടാണ് വളർന്നത് ഇനിയും ഇനിയും വളരുന്നതും . മക്കളുടെ മുന്നിൽ അവരുടെ അപ്പനെ കുറിച്ചുള്ള ചിത്രം മോശമായി ചിത്രീകരിച്ചത് കൊണ്ട് അവരും ഇനി എനിക്കുണ്ടാവില്ല എന്ന് തോന്നുന്നു.

എങ്കിലും നമ്മുടെ മോന് കാര്യങ്ങളൊക്കെ അറിയാം , നമ്മൾ പിരിയരുതെന്നാണ് അവൻ ആഗ്രഹിക്കുന്നത് . നമ്മുടെ മോൾക്കാണെൽ ഇതൊക്കെ ശ്രദ്ധിക്കാൻ എവിടുന്നു നേരം.

ഇന് പിരിയുന്നതിനു മുന്നേ ഞാനൊരു കാര്യം പറയട്ടെ പറയട്ടെ ..

“ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു. ഇന്നും സ്നേഹിക്കുന്നുണ്ട് . നീയിപ്പോൾ മടങ്ങി വന്നാൽ ഞാൻ രണ്ടു കയ്യും നീട്ടിയും, എന്റെ പൂർണ്ണ ഹൃദയം കൊണ്ടും സ്വീകരിക്കും .. ഞാൻ തെറ്റ് ചെയ്തിട്ടില്ല. നിന്നെ ഒരിക്കലും വഞ്ചിട്ടുമില്ല. സാഹചര്യങ്ങൾ പ്രതികൂലമായതാണെന്ന് ഞാൻ ഇപ്പോഴും തകരുന്ന മനസ്സോടെ വീണ്ടും പറയട്ടെ.

നീ ഇനി വരുമോ എന്നറിയില്ല. ഇത്ര നാളും ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, ഒരല്പം പോലും കേൾക്കാനോ മനസ്സിലാക്കാനോ സമ്മതിക്കാത്തത് കൊണ്ട് ഈ അവസാന നിമിഷത്തിൽ ഒരു നല്ല വാർത്ത കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടാവുമോ എന്ന് പ്രതീക്ഷയില്ല ,

എങ്കിലും നിന്നോടുള്ള എന്റെ സ്നേഹം അത്രക്കധികമായതു കൊണ്ട് ഞാൻ ആഗ്രഹിക്കുന്നു.

നീയും എന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ട്, സ്നേഹത്തിന്റെ നിറകുടമായിരുന്നു നീ. ഒരു പാട് എന്നെ കരുതിയിട്ടുണ്ട്. ഒരു പക്ഷെ ആ സ്നേഹത്തിന്റെ ആഴത്തിൽ , നമുക്കിടയിലേക്കു വന്ന തെറ്റിദ്ധാരണകൾ നമ്മളെ കൊല്ലുകയാണ് ചെയ്തത്, നമ്മുടെ സ്‌നേഹത്തെ പിഴുതെറിയുകയാണ് ചെയ്തത് .

നിനക്കിഷ്ടമുള്ള പൂക്കൾ ഞാൻ വാങ്ങിയിട്ടുണ്ട്. ഇന്ന് പിരിഞ്ഞു പോകുമ്പോൾ ഈ പൂക്കളും കൂടെ കൊണ്ട് പോകണം , വാടി കരിയുന്ന വരെ എങ്കിലും ഇത് നീ നിന്റെ കിടപ്പറയിൽ സൂക്ഷിക്കണം. എന്നിട്ടു വലിച്ചെറിഞ്ഞോളൂ.

നീ പോയാലും , നിനക്കായി ഞാൻ കാത്തിരിക്കും ..ഈ ജന്മം മുഴുവൻ

അത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നു

എന്ന് സ്നേഹ പൂർവ്വം

നിന്റെ എഡിസൺ

എഡിസന്റെ എഴുത്ത് അവൾ ഒപ്പിടുന്നതിനു മുന്നേ വായിച്ചുവെങ്കിലും , മറ്റൊരു തീരുമാനത്തിന് അവൾ തയ്യാറായിരുന്നില്ല.

മനസ്സിൽ മുളച്ച് പൊന്തിയ അനാവശ്യ സംശയത്തിന്റെ പാഴ് ചെടി അവൾ വെള്ളമൊഴിച്ച് വളർത്തി വന്മരമാക്കുകയായിരുന്നു.
ഒപ്പു വച്ച് അവർ പിരിയുമ്പോൾ എഡിസന്റെ കണ്ണിൽ നിന്നും കണ്ണ് നീർ തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അവൾ അവൻ പറഞ്ഞ ഒരു കാര്യം മാത്രം ചെയ്തു .. എഡിസൺ കൊടുത്ത പൂക്കൾ അവൾ വാടുന്ന വരെ വീട്ടിൽ വച്ച് എറിഞ്ഞു കളയുകയുണ്ടായി.
ചെറിയ സംശയങ്ങൾ വളർത്തി വലുതാക്കുന്ന സമയത്ത് മനസ്സിലാക്കുവാൻ നാം ശ്രമിച്ചിരുന്നുവെങ്കിൽ
……………………..
ജിജോ പുത്തൻപുരയിൽ