വീടുമിതാ മറ്റൊരു നടപടിയുമായി മോദിസർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജവ്യാപകമായി സമരം പടരുന്ന ഈ സമയത്തു ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ നീക്കം നടത്തുന്നത്.
ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ ഒട്ടും പിന്നോട്ടില്ലെന്ന, ശക്തമായ സന്ദേശമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിച്ചതിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായും നീക്കം നടത്തുന്നത്.ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും എല്ലാ മതസ്ഥര്‍ക്കും ഒരു പോലെയാണ്. ക്രിമിനല്‍, സിവില്‍, കോണ്‍ട്രാക്ട്, മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.എന്നാല്‍ വ്യക്തി നിയമങ്ങള്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമാണ്. അതായത് വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വില്‍പത്രം, ദത്തെടുക്കല്‍ തുടങ്ങിയവയെ സംബന്ധിച്ചും നിയമങ്ങളില്‍ ഓരോ മതസ്ഥര്‍ക്കും വ്യത്യാസമുണ്ട്.
ഇസ്ലാം നിയമപ്രകാരം ഒരാള്‍ക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാല്‍ ഹിന്ദു നിയമ പ്രകാരം ഒരാള്‍ക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കുകയുള്ളൂ.വ്യക്തിനിയമങ്ങളില്‍ ഒട്ടേറെ അപാകതകളും നീതി നിഷേധങ്ങളും നിലവിലുണ്ട്. നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അവയിലെ അനീതികള്‍ കോടതികളില്‍ ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഒരു മുസ്ലിം പുരുഷന്‍ മരിച്ചാല്‍, ഒരു പെണ്‍കുട്ടി മാത്രമെങ്കില്‍ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ പെണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍, പിതാവിന്റെ സ്വത്തിന്റെ മൂന്നില്‍ രണ്ടു സ്വത്തുക്കളാണ് എല്ലാ പെണ്‍കുട്ടികള്‍ക്കുമായി ലഭിക്കുക. ബാക്കി വസ്തുവകകള്‍ മരിച്ചയാളുടെ സഹോദരങ്ങള്‍ക്കാണ് ലഭിക്കാറുള്ളത്. മുസ്ലീം കുടുംബത്തില്‍ പിതാവിന് മുമ്പെ മകന്‍ മരിച്ചാല്‍, മകന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും മരിച്ചയാളുടെ പിതാവിന്റെ സ്വത്തില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല.
ഒരു ഹിന്ദു പുരുഷന്‍ മരിച്ചാല്‍, അയാള്‍ക്ക് അവശേഷിക്കുന്ന സ്വത്ത്, ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ച് അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കും തുല്യമായാണ് ലഭിക്കുക. പിതാവിന് യാതൊരു സ്വത്തും ലഭിക്കുകയുമില്ല. ക്രിസ്ത്യന്‍ പുരുഷന്‍ മരിച്ചാല്‍, മൂന്നില്‍ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നില്‍ രണ്ട് ഭാഗം അയാളുടെ മക്കള്‍ക്കുമാണ് ലഭിക്കുക. മരിച്ചയാളുടെ സ്വത്തില്‍ അയാളുടെ പിതാവിനോ മാതാവിനോ യാതൊരു അവകാശവും ഉന്നയിക്കാന്‍ കഴിയുന്നതല്ല.ഏകീകൃത സിവില്‍ നിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയര്‍ന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്ലിം യാഥാസ്ഥിതികവിഭാഗങ്ങള്‍ അതിനെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നുമില്ല. ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരേണ്ടത് ഭരണകൂടത്തിന്റെ കടമയായാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം വ്യക്തിനിയമത്തില്‍ കൈവെക്കാന്‍ മുമ്പൊരു സര്‍ക്കാരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല. ഷാബാനു കേസാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നത്. ഭര്‍ത്താവ് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന്, ജീവനാംശം ലഭിക്കാന്‍ ഷാബാനു ബീഗമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജീവനാംശം സംബന്ധിക്കുന്ന 125ാം വകുപ്പ് തനിക്ക് ബാധകമല്ലെന്നും ശരിയത്ത് നിയമമാണ് ബാധകമെന്നുമാണ് ഭര്‍ത്താവ് വാദിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് അഹമ്മദ് ഖാന്റെ ഈ വാദം കോടതി തള്ളികളയുകയാണുണ്ടായത്. വ്യക്തിനിയമപ്രകാരം തലാഖ് ചൊല്ലി വേര്‍പെടുത്തിയാലും മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാനമായ വിധിയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നത്.മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യം ഉയര്‍ത്തി വലിയ പ്രതിഷേധമാണ് അക്കാലത്ത് മുസ്ലീം സംഘടനകളും പുരോഹിതന്‍മാരും ഉയര്‍ത്തിയിരുന്നത്.
ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ട് ‘മുസ്ലീം വിമന്‍ പ്രൊട്ടക്ഷന്‍ ആക്ട്’ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ് ആക്ട് 1986) പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലി ഇദ്ദ കാലാവധി വരെ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കിയാല്‍ മതിയെന്ന സംവിധാനം ഇതോടെയാണ് നിലവില്‍ വന്നിരുന്നത്.