കോലറിലെ കെജിഎഫ് സര്‍ക്കാര്‍ ആശുപത്രിയിൽ കഠിനമായ പ്രസവ വേദനയെ തുടർന്ന് പ്രവേശിപ്പിച്ച യുവതിയെ ആശുപത്രി അധികൃതർ പുറത്ത് നിർത്തിയത് 4 മണിക്കൂർ. 22 കാരിയായ സമീറ എന്ന യുവതിക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു മോശ സംഭവം ഉണ്ടായത്. അതിയായ വേദനയിൽ നിലത്തിരുന്നു പുളയുന്ന സമീറയുടെ വീഡിയോ ആരോ പകർത്തിയത് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഉയർന്ന പ്രതിക്ഷേധമാണ് ഇതിനെ തുടർന്ന് ആശുപത്രിക്കെതിരെ ഉണ്ടാകുന്നത്. 4 മണിക്കൂറോളം വേദനകൊണ്ട് കരഞ്ഞിട്ടും ആശുപത്രി അധികൃതർ തങ്ങളെ ഗൗനിക്കാതായപ്പോൾ സമീറയുടെ ഭർത്താവ് സമീറയെ അടുത്തുള്ള ആര്‍എല്‍ ജലപ്പ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എന്നാൽ അപ്പോഴേക്കും കുഞ്ഞു മരിച്ചു കഴിഞ്ഞിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് സമീറയെ രക്ഷിക്കാൻ കഴിഞ്ഞതെന്നും സ്വകാര്യ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. സംഭവത്തില്‍ സർക്കാർ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശിവകുമാറിനെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കോലര്‍ ബിജെപി എംപി മുനിസ്വാമി ആശുപത്രിയിലെത്തി സമീറയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സമീറയുടെ കുടുംബം അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
https://twitter.com/nimeshika_j/status/1133601972353822725