കല്യാണ പന്തലിലേക്ക് മുന്‍ കാമുകിയുടെ മാസ്എന്‍ട്രി; ഇവള്‍ റിവോള്‍വര്‍ റാണി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭാരതി യാദവ് എന്ന പെണ്‍കുട്ടി തോക്കെടുത്തത് ഫൂലന്‍ദേവിയെ പോലെ കൊളളസംഘമുണ്ടാക്കാനായിരുന്നില്ല, കങ്കണ റണൗട്ടിന്റെ റിവോള്‍വള്‍ റാണിയെന്ന സിനിമ കണ്ട് പ്രചോദനമുള്‍ക്കൊണ്ടിട്ടുമായിരുന്നില്ല. മറിച്ച് തന്നെ ഒരു കാലത്ത് ജീവന് തുല്യം സ്നേഹിച്ചിരുന്ന കാമുകനെ സ്വന്തമാക്കാന്‍…

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭാരതി യാദവ് എന്ന പെണ്‍കുട്ടി തോക്കെടുത്തത് ഫൂലന്‍ദേവിയെ പോലെ കൊളളസംഘമുണ്ടാക്കാനായിരുന്നില്ല, കങ്കണ റണൗട്ടിന്റെ റിവോള്‍വള്‍ റാണിയെന്ന സിനിമ കണ്ട് പ്രചോദനമുള്‍ക്കൊണ്ടിട്ടുമായിരുന്നില്ല. മറിച്ച് തന്നെ ഒരു കാലത്ത് ജീവന് തുല്യം സ്നേഹിച്ചിരുന്ന കാമുകനെ സ്വന്തമാക്കാന്‍ മറ്റ് വഴിയില്ലാതായപ്പോഴാണ്. ഒട്ടുംമടിച്ചില്ല, പ്രണയിച്ച് വഞ്ചിച്ച ശേഷം മുങ്ങി മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ അവര്‍ തൊക്കുചൂണ്ടി വിവാഹപന്തലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കല്യാണമണ്ഡപത്തില്‍ നടന്നത്.

സംഭവം സിനിമയെ വെല്ലുന്ന ത്രില്ലര്‍ ആയി മാറിയെങ്കിലും ഭാരതി യാദവ് എന്ന ഇരുപത്തിയഞ്ചുകാരിയുടെ തോക്കിന്‍ മുന്നിലെ പ്രണയത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട് പറയാന്‍.

ചൊവ്വാഴ്ച യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെ  നാടകീയമായൊരു വിവാഹത്തിന് ഇവിടെയുള്ള നാട്ടുകാര്‍ സാക്ഷിയായത്. കല്ല്യാണവും കഴിഞ്ഞ് നല്ല സദ്യയുമുണ്ട് വീട്ടില്‍ പോകാമെന്ന് കരുതിയ നാട്ടുകാര്‍ കണ്‍മുന്നില്‍ നടന്നത് സിനിമയോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയുന്നതിന് മുന്നെ വരനേയും കൂട്ടി കാമുകി കടന്നുകളഞ്ഞു.

കല്ല്യാണത്തിന് മേളം മുഴങ്ങിത്തുടങ്ങിയപ്പോഴായിരുന്നു അശോക് യാദവിന്റെ മുന്‍ കാമുകി ഭാരതി യാദവിന്റെ മാസ് എന്‍ട്രി. മഹീന്ദ്ര എസ് യുവിയിലായിരുന്നു രംഗപ്രവേശം. നേരെ മണ്ഡപത്തിലേക്ക്. തോക്കെടുത്ത് നേരെ കാമുകന്റെ നെറ്റിയില്‍ ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി ഉറക്കെ പ്രഖ്യാപനം ” കുറച്ച് നാള്‍ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്”. ശേഷം തോക്കിന്‍ മുനയില്‍ കാമുകനെയും തട്ടിയെടുത്ത് ഭാരതിയാദവിന്റെ കേന്ദ്രത്തിലേക്ക് വാഹനം ചീറി പാഞ്ഞു. ഇനി ഇരുവരുടെയും പ്രണയ കാലത്തിലേക്ക് വരാം

ബാന്ധയില്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് അശോകും, ഭാരതിയും പ്രണയത്തിലാവുന്നത്. ഇരുവരും കല്ല്യാണം കഴിച്ചിരുന്നുവെന്ന് പോലും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസമായി അശോക് ഭാരതയില്‍ നിന്നും അകലുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. മുന്‍കാമുകിയുമായി ബന്ധം ക്രമേണ അശോക് ഒഴിവാക്കി. ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ ഭാരതി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ തന്റെ പ്രിയതമന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസ്സിലാക്കി.

ഇരുവരും പ്രണയത്തിലായ കാര്യം അശോകിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും ഭാരതി പറയുന്നു. തുടര്‍ന്നാണ് തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ തോക്ക് ചൂണ്ടി കാമുകനെ തട്ടിക്കൊണ്ട് പോവാന്‍ ഭാരതി തീരുമാനിച്ചത്