കോലഞ്ചേരി: സര്‍ക്കാര്‍ വാഹനത്തില്‍ കലക്ടറായി മകള്‍ എത്തുന്നത് സുരേന്ദ്രന്‍ എന്ന പിതാവ് കണ്ട വലിയൊരു സ്വപ്‌നമായിരുന്നു. അച്ഛന് മുമ്ബില്‍ കലക്ടറായി വന്നിറങ്ങുന്നത് മകളും സ്വപ്‌നം കണ്ടു. സംസ്ഥാനത്ത് നിന്നും ഐഎഎസില്‍ ഒന്നാം റാങ്കു നേടി ആദ്യപടി കടന്നു. കലക്ടറാകാനുള്ള കടമ്ബകള്‍ ഒന്നൊന്നായി കടന്ന് മകള്‍ തന്നെ കാണാന്‍ എത്തുമെന്ന് സ്വപ്‌നം കണ്ടിരുന്ന പിതാവ് ഒടുവില്‍ യാത്രയായി. മകള്‍ ഐഎഎസ് പരിശീലനം കഴിഞ്ഞ് തിരിച്ചെത്തുന്നത് കാണാന്‍ കാത്തു നില്‍ക്കാതെയാണ് സുരേന്ദ്രന്‍ യാത്രയായത്. കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കു നേടിയ ശിഖ സുരേന്ദ്രന്റെ അച്ഛന്‍ കാവനാക്കുടിയില്‍ കെ.കെ. സുരേന്ദ്രനാണ് (59) മരണത്തിനു കീഴടങ്ങിയത്.
പ്രമേഹം ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡയാലിസിസ് ചെയ്ത ശേഷം വീട്ടിലെത്തിയ സുരേന്ദ്രന് തളര്‍ച്ചയനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ആദ്യം മസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐ.എ.എസ്. പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന്‍ കഠിനമായി ആഗ്രഹിച്ചിരുന്നു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്ബനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്ബനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്ബത്തികമായി താളംതെറ്റി. എന്നിട്ടും ശിഖയെ ഐ.എ.എസ്. പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും പരിശീലനത്തിന് തടസ്സമുണ്ടായില്ല.
അച്ഛന്റെ സ്വപ്നമാണ് സഫലമായതെന്ന് ഐ.എ.എസ്. റാങ്ക് കിട്ടിയ സമയത്ത് ശിഖ പറഞ്ഞിരുന്നു. പരിശീലനം കഴിഞ്ഞ് കളക്ടറായി മടങ്ങിയെത്തുമ്ബോള്‍ മകളെ സ്വീകരിക്കുന്നത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു സുരേന്ദ്രന്‍. അച്ഛന്‍ സുരേന്ദ്രനാണ് ശിഖയോട് ആദ്യമായി സിവില്‍ സര്‍വീസിനെക്കുറിച്ച് പറയുന്നതെന്നാണ് ശിഖ കേരളത്തിലെ ഒന്നാം റാങ്കുകാരിയ വേളയില്‍ ശിഖ പറഞ്ഞത്. നിന്നെ പോലെ മിടുക്കി കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാനാകുമെന്ന അച്ഛന്റെ വാക്കുകളിലൂടെ ആ ഏഴാംക്ലാസ്സുകാരിയില്‍ ‘സിവില്‍ സര്‍വീസ്’ എന്ന സ്വപ്നം മുളപ്പിക്കുകയായിരുന്നു.
അച്ഛന്‍ സുരേന്ദ്രനും അമ്മയും തിരുവാണിയൂരില്‍ സ്വകാര്യ കമ്ബനിയില്‍ ജോലിചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. സാമ്ബത്തിക പരിമിതികള്‍ക്കിടയിലും പഠിക്കാന്‍ എല്ലാസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന സുരേന്ദ്രന്‍ ഏറെ കഷ്ടപ്പെട്ടു. 2015 ജൂണില്‍ ഡല്‍ഹിയിലെ സങ്കല്‍പ് ഭവന്‍ എന്ന സിവില്‍ സര്‍വീസ് പഠനകേന്ദ്രത്തില്‍ പോകനൊരുങ്ങുമ്ബോള്‍ തനിക്ക് ഭയമോ പേടിയോ തോന്നിയില്ലെന്നായിരുന്നു ശിഖ അന്ന് പറഞ്ഞത്. എല്ലാത്തിനും ധൈര്യം പകര്‍ന്നത് പിതാവായിരുന്നു എന്നാണ് ശിഖ വ്യക്തമാക്കിയത്. അങ്ങനെ എന്നും താങ്ങും തണലുമായി കഴിഞ്ഞ പിതാവിനെയാണ് ശിഖയ്ക്ക് നഷ്ടമായത്. ഭാര്യ സിലോ കങ്ങരപ്പടി പേരേക്കാട്ടില്‍ കുടുംബാംഗമാണ്. മൂത്ത മകള്‍ നിവയും ഭര്‍ത്താവ് സുനിലും ദുബായിലാണ്. ശവസംസ്‌കാരം വ്യാഴാഴ്ച 11.30-ന് വീട്ടുവളപ്പില്‍ നടക്കും.