മുൻ കാമുകിയുമൊത്തുള്ള സ്വകാര്യനിമിഷങ്ങൾ മായ്ച്ചുകളയാതെ യുവാവ് മറ്റൊരാൾക്ക് ഫോൺ വിറ്റു. ദൃശ്യങ്ങൾ കണ്ട യുവാവ് അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.
തീർത്തും സിനിമ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്നത്. വിറ്റുപോയ ഒരു മൊബൈൽ ഫോൺ മൂലം ഉണ്ടായത് ഒരു കൊലപാതകവും ഒരു ആത്മഹത്യയും ആക്രമണങ്ങളും. ഭർത്താവിനും മകനുമൊപ്പം സന്തോഷത്തിൽ കഴിഞ്ഞിരുന്ന യുവതി തന്റെ മകനുമൊത്ത് പെട്ടന്നൊരുദിവസം കനാലിലേക്ക് ചാടി ആത്മഹത്യാ ചെയ്തതിന്റെ കാരണം അന്വേഷിച്ചു പോയ പോലീസുകാർ ഈ കഥകൾ കേട്ട് ഞെട്ടി. യുവതി മരിക്കും മുൻപ് അവസാനമായി തന്റെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചതാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്.
ആത്മഹത്യ ചെയ്ത യുവതി വർഷങ്ങൾക്ക് മുൻപ് ശുഭംകുമാര്‍ എന്ന യുവാവുമായി പ്രണയത്തിൽ ആയിരുന്നു. ഇവർ ഒത്തുചേരുമ്പോഴുള്ള സ്വകാര്യ നിമിഷങ്ങൾ ശുഭംകുമാര്‍ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. എന്നാൽ കാലക്രമേണ ഈ പ്രണയം ഇല്ലാതാകുകയും യുവതി മറ്റൊരാളെ വിവാഹം കഴിച്ചു സുഖമായി ജീവിച്ചു വരുകയും ചെയ്തു. നാളുകൾക്കിപ്പുറം ശുഭംകുമാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ അനൂജ് പ്രജാപതി എന്ന ആൾക്ക് വിറ്റു. ഫോണിലുള്ള ദൃശ്യങ്ങൾ മായ്ച്ചുകളയാൻ വിട്ടുപോകുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കണ്ട അനൂജ് സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണാൻ ഇടയായ യുവതി പഴയ കാമുകനായ ശുഭംകുമാറിനെ വിളിച്ചു ദേഷ്യപ്പെട്ടു. അപ്പോഴാണ് തനിക്ക് പറ്റിയ അബധം ശുഭംകുമാർ ഓർക്കുന്നതും.
ഈ വൈര്യാഗ്യത്തിൽ ശുഭംകുമാർ കൂട്ടാളികൾക്കൊപ്പം അനൂജിനെ കൊല്ലാൻ പദ്ധതി തയാറാക്കുകയും ആ കൊലപാതകം നടത്തുകയും ചെയ്തു. ഇതിനിടയില്‍ രണ്ടു ബൈക്കുകളില്‍ സഞ്ചരിച്ച പ്രതികള്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി കുടുങ്ങി. വാഹനം നിര്‍ത്താതെ പോയ പ്രതികള്‍ വെടിവെയ്ക്കുകയും പൊലീസ് തിരിച്ച് വെടിവെക്കുകയും ചെയ്തു. വെടിവെയ്പ്പില്‍ രണ്ട് പ്രതികളുടെ കാലിന് വെടിയേറ്റിട്ടുണ്ട്. പ്രജാപതിയുടെ കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈലും സിസിടിവിയും പിന്നീട് ഈ പ്രതികളിലേക്ക് പൊലീസിനെ എത്തിക്കുകയും ചെയ്തു. തന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും കൊലപാതകത്തിൽ ആവശ്യമില്ലാതെ തന്റെ പേര് വലിച്ചിഴച്ചതിലും മനം നൊന്താണ് യുവതി തന്റെ മകനോടൊപ്പം കനാലിൽ ചാടിയത്. മകനെ രക്ഷിക്കാനായെങ്കിലും യുവതി മരിക്കുകയായിരുന്നു.