കുളക്കടവിൽ നിന്നു മൂളി പാട്ടും പാടി വരുന്ന വഴിയാണ് മുത്തശ്ശിയുടെ ഉപദേശം ..

രചന: അതിഥി അമ്മു കുളക്കടവിൽ നിന്നു മൂളി പാട്ടും പാടി വരുന്ന വഴിയാണ് മുത്തശ്ശിയുടെ ഉപദേശം … അമ്മൂ നിന്നോടെത്ര തവണ പറഞ്ഞു, സന്ധ്യ നേരത്ത് കുളക്കടവിൽ പോയി ഇരിക്കരുതെന്ന്. എത്ര പറഞ്ഞാലും പെണ്ണ്…

രചന: അതിഥി അമ്മു
കുളക്കടവിൽ നിന്നു മൂളി പാട്ടും പാടി വരുന്ന വഴിയാണ് മുത്തശ്ശിയുടെ ഉപദേശം … അമ്മൂ നിന്നോടെത്ര തവണ പറഞ്ഞു, സന്ധ്യ നേരത്ത് കുളക്കടവിൽ പോയി ഇരിക്കരുതെന്ന്. എത്ര പറഞ്ഞാലും പെണ്ണ് കേൾക്കൂല്ല . അതെങ്ങനാ ഒന്നേ ഒള്ളേൽ ഒലക്കക്ക് തല്ലണോന്നാ…. അതിന്റെ കുറവാ … എന്നെ ആരും കട്ടോണ്ട് പോവൂല്ല മുത്തൂസേ അവിടുന്ന് ….മുത്തൂസ് പേടിക്കണ്ടാട്ടോ … ഗന്ധർവ്വൻ കുടിയിരിക്കുന്ന കാവാ … കുളക്കടവിൽ സന്ധ്യ കഴിഞ്ഞാൽ പെൺകുട്യോൾ ഇരിക്കാൻ പാടില്ല. എന്റെ മുത്തൂസേ ഇന്നത്തെ കാലത്തു ആരാ ഇ നുണക്കഥ വിശ്വസിക്കുക ? അല്ല ഇനി അങ്ങനൊരു ഗന്ധർവ്വൻ അവിടെങ്ങാനും ഉണ്ടേൽ ഞാൻ അങ്ങേരെ വളച്ചെടുത്ത് അങ്ങേരെ കൊണ്ടെന്നെ അങ്ങ് കെട്ടിക്കും . ഹാ നല്ല രസായിരിക്കും അല്ലേ. എന്തു പറഞ്ഞാലും പെണ്ണിന് കുട്ടി കളിയാ.. അനുസരണയില്ലാച്ചാൽ പൊക്കോണം ബാംഗ്ലൂർക്ക്. ചതിക്കല്ലേ മുത്തൂസേ.. ഇനി മുതൽ ഒരനുസരണക്കേടും കാട്ടില്ല …നല്ല കുട്ടിയാവാം …. ….. ഉമ്മ……… ഉറങ്ങാൻ കിടന്നപ്പോൾ മനസിലേക്ക് ഗന്ധർവ്വൻ ഓടിയെത്തി. പത്മരാജന്റെ ഗന്ധർവനോട് ചെറുപ്പത്തിലേ തോന്നിയതാണ് പ്രണയം. എവിടെ നിന്നോ പാലപ്പൂവിന്റെ ഗന്ധം വരും പോലെ കണ്ണുകൾ ഇറുക്കി അടച്ച് കിടന്നു. പിറ്റേന്നും പതിവ് പോലെ കുളക്കടവിൽ വന്നിരുന്നപ്പോൾ പാലപ്പൂവിന്റെ ഗന്ധം എവിടെ നിന്നോ ഒഴുകിയെത്തി. ഇനി മുത്തശിയുടെ നുണ കഥകൾ സത്യായിരിക്കോ ? ഇവിടെങ്ങാനും വല്ല ഗന്ധർവനും ? എന്തോ ഒരു സമാധാനക്കേട് ….. തിരികെ വീട്ടിലെത്തി മുത്തശിയുടെ മടിയിൽ തല വച്ചു കിടന്നു .. ….

മുത്തൂസേ…….. മുത്തൂസേ… എന്താടാ ……. അല്ല മുത്തുസെ ഈ ഗന്ധർവ്വൻ നല്ല സുന്ദരനാണല്ലേ ?…. പെങ്കുട്യോൾ വീഴും ല്ലേ അതിൽ…….. ? അതിലെന്താ ഇപ്പൊ ഇത്ര സംശയം. ഗന്ധർവ്വൻമാരുടെ സൗന്ദര്യത്തിനു പകരം വക്കാൻ ഭൂമിയിൽ ഒരാളും ഇല്ല കുട്ട്യേ…. അല്ല മുത്തു പെങ്കുട്യോളെ ചതിച്ചിട്ടു കടന്നു കളയുന്നു പറയണത് സത്യാണോ. ..? അങ്ങനാ പണ്ടുള്ളോർ പറയുക….. അപ്പോ ഓൾഡ് ജനറേഷൻ തേപ്പിസ്റ്റുകളാണല്ലേ ഈ ഗന്ധർവന്മാർ….. ഈ കുട്ടീ…. എന്റെ അമ്മു നിന്നോട് പറയാൻ ഞാൻ ആളല്ല…. ഏതായാലും അസമയത്തുള്ള കുളക്കടവിലെ ഇരിപ്പു നിർത്തിക്കോണം…. പിറ്റേന്നും കുളക്കടവിലെത്തിയപ്പോൾ പാലപ്പൂവിന്റെ മണം… പടവുകളിലാകെ പാലപ്പൂക്കൾ ചിതറി കിടക്കുന്നു ഇതെവിടുന്നു ഉള്ളിലൊരു ഭയം. പോകാനായി തിരിഞ്ഞപ്പോൾ തൊട്ടു പിന്നിൽ ഒരാൾ. പെട്ടെന്ന് ഞെട്ടി. . നിങ്ങൾ…. എവിടൊ കണ്ടതുപോലെ…. എന്താ അമ്മു നീ ഇങ്ങനെ നോക്കുന്നെ നീയെന്നെ മറന്നോ…ഞാൻ ……. ശ്രീ… ശ്രീയേട്ടൻ…… അപ്പൊ മറന്നിട്ടില്ല…. നീ വന്നിട്ടുണ്ടെന്നറിഞ്ഞു നിന്നെ തിരക്കി ഇറങ്ങിയതാ … ശ്രീയേട്ടനെന്ന വന്നത് …? രണ്ടു ദിവസായി ഞാൻ കരുതി നീയി കളിക്കൂട്ടുകാരനെ മറന്നുന്നു …. അങ്ങനെ മറക്കോ ശ്രീയേട്ടാ ….. വീട്ടിലേക് പോവാം വൈകിയ മുത്തൂസിന്നെന്നെ കൊല്ലും…. നീ നടന്നോ ഇപ്പോ ഇത്തിരി തിരക്കുണ്ട് പിന്നെ വരാം. പുഞ്ചിരിച്ചു കൊണ്ട് ശ്രീയേട്ടൻ നടന്നു . മുത്തുസെ വടക്കേലെ ശാരദാമ്മയിടെ മോൻ വന്നിട്ടുണ്ടല്ലേ ഗൾഫിന്നു ഹാ അവൻ വന്നുന്നു കേട്ടു നീ കണ്ടുവോ …? കണ്ടിരുന്നു …… തടിച്ചോ അവൻ രണ്ടും വർഷായില്ലേ പോയിട്ട് …? ഹാ ഞാനെങ്ങും ശ്രദ്ധിച്ചില്ല അല്ല മുത്തുസെ ഗന്ധർവന്മാരെക്കാൾ സുന്ദരൻമാർ ഇവിടുണ്ടല്ലേ …? ഇഷ്ടായിന്നച്ച കുട്ടി കല്യാണം കഴിച്ചോളൂ ….. വേണേ കെട്ടാം ഫ്രീയായി ഒരു ഗന്ധർവനെ കിട്ടുല്ലോ …..

മുത്തശി തല്ലാനോങ്ങി….. ചിരിച്ചു കൊണ്ട് ഞാനോടി ……. ഉറങ്ങാൻ വന്നപ്പോൾ മനസിലെ ഗന്ധർവ്വന് ശ്രീയേട്ടന്റെ മുഖം കുഴപ്പയോ ഈശ്വരാ ….. പിറ്റേന്ന് സ്വപ്നവും കണ്ട് കുളക്കടവിൽ ഇരിക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി തിരിഞ്ഞു നോക്കിയപ്പോൾ ശ്രീയേട്ടൻ ശ്രീയേട്ടൻ അടുത്ത് വന്നു പടവിൽ ഇരുന്നപ്പോൾ മുൻപെങ്ങും ഇല്ലാത്ത ഒരു നെഞ്ചിടപ്പ് . മുഖത്തേക്ക് നോക്കാനൊരു മടി ചോദ്യങ്ങൾക്കെല്ലാം എന്റെ മറുപടി മൂളൽ മാത്രാരുന്നു . നിനക്കെന്താ പറ്റ്യേ കഴുത്തിനു ചുറ്റും നാവരുന്നല്ലോ എന്റെ പാറൂന് . “പാറൂ ” … ആ വിളി മറന്നില്ലേ ….? അങ്ങനെ മറക്കണോക്കോ നിന്നെ…? ശ്രീയേട്ടൻ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു . ഞാൻ പോണു മുത്തശി തിരക്കും. പോകാനായി തിരിഞ്ഞ എന്റെ കയ്യിൽ കടന്നു പിടിച്ചു ശ്രീയേട്ടൻ എന്നെ ചേർത്തു നിർത്തി . തല കുനിച്ചു നിന്ന എന്റെ മുഖം വിരലുകളാൽ ഉയർത്തി കണ്ണിലേക്കു നോക്കി . ഞാൻ പോവുമ്പോൾ പോരുന്നോ എന്റെ കൂടെ എന്റെ പെണ്ണായി . എന്തു പറയണം എന്നറിയാതെ കുതറി മാറാൻ ശ്രമിച്ചെങ്കിലും ശ്രീയേട്ടൻ പിടി മുറുക്കി നീ മറുപടി പറഞ്ഞിട്ട് പോയാൽ മതി… ഉം…. മുഖത്ത് നോക്കാതെ ഞാൻ മൂളി ഇഷ്ടാണോ പാറൂ നിനക്കെന്നെ…. ? ഞാൻ തലയാട്ടി . ഒന്നൂടി എന്നെ തന്നിലേക്ക് അടുപ്പിച്ചു നെറ്റിയിൽ ചുംബിച്ചിട് ശ്രീയേട്ടൻ പിടി വിട്ടു . തിരിഞ്ഞു നോക്കാതെ പാലപ്പൂവുകൾ വീണ വഴിയിലൂടെ ഞാൻ വീട്ടിലേക്കോടി മനസ്സിൽ കുളക്കടവും പാലപ്പൂക്കളും പിന്നെന്റെ ശ്രീയേട്ടനും . പിന്നീടിങ്ങോട് പാലപ്പൂക്കൾ പോലെ എന്റെ പ്രണയം സുഗന്ധം പരത്തി…. കുളക്കടവായി ഞങ്ങളുടെ പ്രണയതീരം.

പലപ്പോഴും പ്രണയത്തിനൊപ്പം ശരീരവും പങ്കുവക്കപ്പെട്ടു . പാറൂ എന്റെ അവധി തീരാറായി തിരിച്ചു പോണം ഞാൻ വന്നു മുത്തശിയെ കണ്ട് സംസാരിക്കാം . പക്ഷെ, പിറ്റേന്ന് ശ്രീയേട്ടൻ വന്നില്ല. കാത്തിരിക്കുന്ന ഓരോ നിമിഷങ്ങൾക്കും യുഗങ്ങളുടെ ദൈർഘ്യം തോന്നി. ഉറക്കമില്ലാത്ത രാത്രികൾ. കരഞ്ഞു തളർന്നു എപ്പോഴോ ഉറങ്ങിപ്പോയി…. ഉണർന്നപ്പോൾ വാതിലിൽ ആരോ മുട്ടി വിളിക്കുന്നു ശ്രീയേട്ടനാവും വിവാഹ കാര്യം മുത്തശിയോട് സംസാരിക്കാൻ വന്നതാവും ഓടിച്ചെന്നു മുറിയുടെ വാതിൽ തുറക്കാൻ നോക്കി മുറി ആരോ പുറത്തു നിന്നും പൂട്ടിയിരുന്നു…. മുത്തുസെ….. മുത്തുസെ …. ഇതാരാ ഇത് പൂട്ടിയെ ഒന്ന് തുറന്നെ ശ്രീയേട്ടൻ… ഒരുപാട് ബഹളം വച്ചപ്പോൾ വാതിലുകൾ തുറക്കപ്പെട്ടു …. വാതിൽക്കൽ മുത്തശ്ശിക്ക് പകരം അച്ഛൻ ….. അച്ഛനിതെപ്പോ …? അച്ഛാ ശ്രീയേട്ടൻ …? ശ്രീ വരും …. മോളു പോയി കിടന്നുറങ്ങിക്കോ … വന്നു കിടന്നപ്പോൾ മിറിയിലാകെ പാലപ്പൂവിന്റെ ഗന്ധം ….അല്ല ശ്രീയേട്ടന്റെ ….. മുത്തശി പറയണത് അവ്യക്തമായി കേട്ടു …. ഹരിയെ എന്താ എന്റെ കുട്ടിക്ക്…. ഇനി വല്ല ഗന്ധർവനും ……? അവളിതേത് ശ്രീയുടെ കാര്യ പറയണേ …? വടക്കേലെ ശാരദെടെ മോൻ മരിച്ചിട്ടു കൊല്ലം അഞ്ചെട്ടായില്ലേ …? ഇല്ലമ്മേ അവൾക്കൊന്നൂല്ല ഒക്കെ ശര്യാവും എന്തോ പേടി തട്ടീതാ …. കണ്ണുകൾ അടഞ്ഞു പോകും പോലെ ആരോ പാറൂന്നു വിളിക്കും പോലെ …..