ചായ കച്ചവടം ഒരു വരുമാന മാർഗ മാക്കി ജീവിച്ചു പോകുന്ന ഒരുപാടു പേര്‍ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. അവരില്‍ ഭൂരിപക്ഷവും അന്നന്നത്തേക്ക് കഴിഞ്ഞുപോകാനുള്ളത് മാത്രമാണ് തങ്ങളുടെ കച്ചവടത്തിലൂടെ നേടുന്നത്. എന്നാല്‍ ഇതൊന്നുമല്ല പൂനെ സ്വദേശിയും ചായവില്‍പ്പനക്കാരനുമായ നവനാഥ് യേവാലക്ക് പറയാനുള്ളത്. നവനാഥ് ചായവില്‍പ്പനയിലൂടെ ഒരു മാസം നേടുന്നത് ലക്ഷങ്ങളാണ്. ഒന്നും രണ്ടുമല്ല, പന്ത്രണ്ട് ലക്ഷം.
യാത്രക്കിടയില്‍ ലഭിക്കുന്ന ചായയുടെ രുചിയില്‍ അതൃപ്തി തോന്നിയതോടെയാണ് നവനാഥ് ഒരു ചായക്കടയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ താന്‍ നല്‍കുന്ന ചായയുടെ നിലവാരത്തില്‍ ഒരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഈ യുവാവിന്റെ മനസില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് യേവാല ടീ ഹൗസ് തുറക്കുന്നത്. രുചിയില്‍ ഒരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഈ ചായക്കടക്കാരന്‍ മാസം സമ്പാദിക്കുന്നത് പന്ത്രണ്ട് ലക്ഷം രൂപ.
മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായി മൂന്ന് ഔട്ട് ലെറ്റുകള്‍ മാത്രമുള്ള യേ വാലാ ടീ ഹൗസിന്റെ ചിലവുകള്‍ക്ക് ശേഷമുള്ള മാസ വരുമാനം പന്ത്രണ്ട് ലക്ഷത്തിലധികമാണ്. ഓരോ ഔട്ടലെറ്റിലും പന്ത്രണ്ട് ജീവനക്കാരും ഉണ്ട്. ചായക്കച്ചവടമാണ് നടത്തുന്നതെന്ന് പറയാന്‍ തീരെ മടിയില്ലെന്ന് നവനാഥ് പറയുന്നു.
യേവാല ടീ ഹൗസിനെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് നവനാഥിന്റെ ശ്രമം. ചായ മാത്രമാണ് ഈ കടകളില്‍ വില്‍ക്കുന്നതെന്നതാണ് രസകരമായ വസ്തുത. കുറച്ച് പേര്‍ക്കെങ്കിലും ജോലി നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ യുവാവ് പ്രതികരിക്കുന്നു.
source: pravasi shabdam