ബാങ്ക് വായ്പ കുടിശ്ശിക അടക്കാന്‍ പണം വാങ്ങാൻ ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹെൽമറ്റില്ലാത്തതിന്റെ പേരിൽ പിടിച്ചു. സമയത്തിന് എത്താനാവാതെ പണം ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി എസ്. ശ്രീജിത്താണ് (36) ചേർത്തല-അർത്തുങ്കൽ ബൈപാസിന് സമീപം ആത്മഹത്യശ്രമം നടത്തിയത്.
ബുധനാഴ്ച രാവിലെ ഒമ്ബതിന് സിവില്സ്റ്റേഷന് മുന്നില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ചതിന് ശ്രീജിത്തിനെ തടഞ്ഞ് 600 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍, കൈയ്യില്‍ പണമില്ലെന്നും എടുത്തിട്ടുവരാമെന്നും പറഞ്ഞ് പോയ ഇയാള്‍ ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷം അര്‍ത്തുങ്കല്‍ ബൈപ്പാസില്‍ എത്തി തലയിലൂടെ പെട്രോള്‍ ഒഴിച്ചശേഷം തീപ്പെട്ടി എടുത്തു കാണിക്കുകയായിരുന്നു.
അത്യാവശ്യമാണെന്നു പറഞ്ഞിട്ടും വണ്ടിവിട്ടുതന്നില്ലെന്നും പറഞ്ഞാണ് ഈ ശ്രമം നടത്തിയത്. തീപ്പെട്ടി ഉരയ്ക്കാന്‍ ശ്രമിച്ചപ്പോഴേക്കും എംവിഐ കെജി ബിജു ഇടപെടുകയായിരുന്നു. പിന്നീട് ചേര്‍ത്തല എസ്ഐജി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അനുനയിപ്പിക്കുകയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബൈക്ക് സ്റ്റേഷനില്‍ എത്തിച്ച് രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തി.