നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ താൻ നിരപരാധിയാണ് എന്ന് പലതവണ ദിലീപ് ആവർത്തിച്ചിട്ടുള്ളതാണ്. ദിലീപ് അനുകൂലികളും ആരാധകരും അത് തന്നെ ആവർത്തിക്കുന്നു. ജാമ്യാപേക്ഷയിലും ദിലീപ് പറയുന്നത് അത് തന്നെയാണ്. സിനിമയ്ക്ക് അകത്ത് തന്നെയുള്ള ചിലർ തന്നെ ഗൂഢാലോചന നടത്തി കേസിൽ കുടുക്കി എന്നുള്ളത്. ദിലീപ് പുറത്തിറങ്ങരുതേ എന്ന് പ്രാർത്ഥിച്ചവർക്കൊക്കെ തിരിച്ചടി നൽകിക്കൊണ്ടാണ് നടനിപ്പോൾ ജാമ്യം നേടി പുറത്ത് വന്നിരിക്കുന്നത്. ദിലീപ് പറഞ്ഞ ഗൂഢാലോചന സത്യമാണ് എങ്കിൽ ചിലരെല്ലാം ഭയക്കണം
1. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.
85 ദിവസത്തിനുശേഷം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച വാര്‍ത്തയോട് ദിലീപ് പ്രതികരിച്ചത് അമിതാഹ്ലാദമില്ലാതെ. കോടതി ജാമ്യം അനുവദിച്ച കാര്യം ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ അറിയിച്ചത്. “കിട്ടിയോ?”ഇതായിരുന്നു ദിലീപിന്റെ ആദ്യപ്രതികരണം. ജാമ്യം കിട്ടിയതില്‍ ആശ്വാസമെന്ന് പറഞ്ഞ് ചെറുതായി പുഞ്ചിരിച്ചു. മറ്റൊന്നിനെക്കുറിച്ചും ദിലീപ് സംസാരിച്ചില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്നുതന്നെ ദിലീപിന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ദിലീപിന്റെ ആരോപണങ്ങൾ
ദിലീപിന്റെ ജാമ്യത്തിന് വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട് അഡ്വക്കേറ്റ് ബി രാമൻ പിള്ള. ജാമ്യത്തിനായി ദിലീപ് ആക്രമിച്ചത് മുൻഭാര്യ മഞ്ജുവിനെ അടക്കം പലരേയുമാണ്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ, എഡിജിപി ബി സന്ധ്യ എന്നിവർക്കെതിരെയെല്ലാം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
തന്നെ കേസിൽ കുടുക്കി
ഈ പറഞ്ഞ പേരുകാരെല്ലാം ചേർന്ന് തന്നെ കേസിൽ കുടുക്കിയെന്നാണ് ജാമ്യഹർജികളിൽ ദിലീപ് ആരോപിച്ചിരുന്നത്. മഞ്ജു വാര്യർ അടക്കമുള്ളവരാണ് ദിലീപിനെ കുടുക്കിയതിന് പിന്നിലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിക്കുന്നത്.
ദിലീപിനെതിരെ ചുമത്തിയത് കള്ളക്കേസ്
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ദിലീപ് ആദ്യം മുതൽക്കേ പറയുന്നത്. എന്നാൽ ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ആദ്യം സമർപ്പിച്ച ജാമ്യഹർജികളിൽ ഈ വാദം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നില്ല. എന്നാൽ രാമൻ പിള്ള വാദിച്ചത് ദിലീപിനെതിരെ ചുമത്തിയത് കള്ളക്കേസാണ് എന്ന തലത്തിലാണ്
ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നു
ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നുവെന്നാണ് വാദം. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്ന് ദിലീപ് പറയുകയുണ്ടായി.
സിനിമാ മേഖലയില്‍ ഗൂഢാലോചന
തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നത്. തന്നെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചന നടന്നു.കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ദിലീപിന്റെ നേരത്തെ ഉള്ള ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ടത്രേ.
ഉന്നതർക്കെതിരെ ആരോപണം
തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ്.സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളേയും ജാമ്യാപേക്ഷയില്‍ ദിലീപ് ലക്ഷ്യമിടുന്നതായി മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിലെ പ്രബലര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയ നേതാക്കളേയും സ്വാധീനിച്ചുവെന്നും ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തന്നോട് ശത്രുതയെന്ന്
ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും തന്നോട് നേരത്തെ തന്നെ ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ. ശ്രീകുമാര്‍ മേനോന് രാഷ്ട്രീയ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
മഞ്ജുവിന് എതിരെ
കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിച്ചതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉള്ളതായി വാർത്തകളുണ്ടായിരുന്നു.
ബി സന്ധ്യയ്ക്കെതിരെ
തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെടുന്നു. ഇതെല്ലാം ദിലീപ് നിരപരാധിയാണോ എന്നൊരു സംശയമുണ്ടാക്കാൻ ഉപകരിച്ചിരുന്നു.
ചോദ്യം ചെയ്ചതു
മഞ്ജു വാര്യരേയും ലിബർട്ടി ബഷീറിനേയും ശ്രീകുമാർ മേനോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മഞ്ജു വാര്യരുമായുള്ള കുടുംബ പ്രശ്നങ്ങളാണ് നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ചത് എന്നാണ് പോലീസ് വാദം. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ നടി അറിയിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.
ദിലീപിനെതിരെ കളിക്കുന്നോ
ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവുകൾ വേണ്ടുവോളം ഉണ്ടെന്നും പോലീസ് പറയുന്നു. അതേസമയം ദിലീപ് അനുകൂലികൾ പറയുന്നത് പോലെ പൾസർ സുനിയെ ഉപയോഗിച്ച് പുറത്ത് നിന്നും ആരെങ്കിലും കളിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
ആളൂരിന്റെ വരവ്
ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന അഡ്വക്കേറ്റ് ബിഎ ആളൂർ പൾസർ സുനിക്ക് വേണ്ടി വാദിക്കുന്നത് തന്നെ ദിലീപിന് എതിരായ ഗൂഢാലോചനയുടെ തെളിവായി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ആളൂർ വന്നതിന് ശേഷമാണ് കാവ്യ മാഡമാണ് എന്ന വെളിപ്പെടുത്തൽ അടക്കം സുനിയിൽ നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.
പിസിയുടെ ആരോപണം
മലയാളത്തിലെ അഹങ്കാരിയായ നടനാണ് ദിലീപിനെ കുടുക്കിയത് എന്ന് നേരത്തെ പിസി ജോർജ് എംഎൽഎ ആരോപിച്ചിരുന്നു. ദിലീപിന്റെ വളർച്ചയിൽ അസൂയ പൂണ്ടാണ് നടനെ കുടുക്കിയതെന്നും ആരോപിച്ചിരുന്നു. ദിലീപ് ആരോപിക്കുന്നത് പോലെ ഒരു ഗൂഢാലോചനാ സംഘം പ്രവർത്തിക്കുന്നുവെങ്കിൽ ദിലീപിന്റെ മോചനം അവർ ഭയക്കേണ്ടതാണ്
അവരെല്ലാം ഭയക്കണം
കാരണം ജയിലിൽ ആയപ്പോഴും താൻ എത്രമാത്രം ശക്തനാണ് എന്ന് ദിലീപ് തെളിയിച്ചതാണ്. എംഎൽഎ അടക്കമാണ് ദിലീപിനെ കാണാനായി ചെന്നത്. മാത്രമല്ല സിനിമാ സംഘടനകളിലും താരത്തിന് വലിയ സ്വാധീനമുണ്ട്. ദിലീപ് ഒരിക്കലും പുറത്തിറങ്ങില്ലെന്ന് കരുതി ആഞ്ഞടിച്ചവരെല്ലാം ഇനി ഭയക്കണം.
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാം ജാമ്യാപേക്ഷയിലാണ് ദിലീപിന് ജാമ്യം കിട്ടിയത്.
മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ രണ്ട് തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതി വീണ്ടും കൈവിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജൂലൈ പത്താം തീയതിയാണ് ദിലീപിനെ അറസ്റ്റു ചെയ്യുന്നത്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം വൈകിട്ട് ഏഴേകാലോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് കോടതി നിര്‍ദേശപ്രകാരം ആലുവ സബ്ജയിലിലേക്ക് അയച്ചു. രണ്ടാം നമ്പര്‍ സെല്ലില്‍ 523-ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിരുന്നത്. കൊലക്കേസിലും മോഷണക്കേസിലും പ്രതിയായവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.
നടന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു. അഞ്ചാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന കടുത്ത നിലപാടായിരുന്നു പ്രോസിക്യൂഷന്റേത്.
പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.