പേരൂർക്കട അമ്പലമുക്കിലെ എൽ.ഐ.സി ഏജന്റായ ദീപയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റെത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ദീപ അശോകിന്റെ മകനായ അക്ഷയ്‌യെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. തനിക്ക് അമ്മയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നതായി അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്ന അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസിന് സംശയം. ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് ദീപ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. വീട്ടിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പുറത്തിട്ട് കത്തിയ്ക്കുകയായിരുന്നു എന്നാണ് മകന്റെ മൊഴി. എന്നാൽ മൊഴിയിലും വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ പോലീസ് വീണ്ടും വിശദമായി തന്നെ അന്വേഷിക്കുകയാണ്.
വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.
കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം അശോകിന്റെതാണ് എന്ന് ഉറപ്പിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തുക. ഇതിന്റെ ഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ ഉളള മകന്‍ അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഭര്‍ത്താവും, മകളും വിദേശത്തുളള ദീപാ അശോക് മകനായ അക്ഷയുമായിട്ടാണ് വീട്ടില്‍ താമസം. കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നാണ് അക്ഷയ് പോലീസിനോട് നല്‍കിയ മൊഴി.
അമ്മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംശയ രോഗമാണോ ദീപയുടെ ജീവനെടുത്തതെന്ന സംശയം ബലപെടുത്തുന്നു. സംഭവത്തില്‍ മകനായ അക്ഷയ് നല്‍കുന്ന മൊഴിയില്‍ ഉടനീളം പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യം പറയുന്ന മൊഴി അക്ഷയ് തുടര്‍ച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലയ്മയും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്രിസ്തുമസ് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചന. ക്രിസ്തുമസ് ദിനത്തില്‍ കൂട്ടുകാരോടൊപ്പം സിനിമക്ക് പോയതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുള്ള ഇവിടെ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
എഞ്ചിനീയറിങ് പഠന കാലം മുതൽ അക്ഷയ് ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്‌നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുമായി അക്ഷയിന് വലിയ സൗഹൃദമില്ലായിരുന്നു.
അതേ സമയം, ദീപ അയൽക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു. വീട്ടുവളപ്പിലെ മതിലിനോട് ചേര്‍ന്ന സ്ഥലത്ത് വച്ച് ആണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങ മരം അടക്കം കത്തിയിട്ടും പ്രദേശവാസികള്‍ ആരും അറിയാതിരുന്നതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ദീപയെ കൊന്ന ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ അക്ഷയ് ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതുവരെ ലഭിച്ച എല്ലാ തെളിവുകളും മകനായ അക്ഷയ്‌ലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഫോറന്‍സിക്ക്, ഡിഎന്‍എ റിപ്പോര്‍ട്ടുകളും ചില ശാസ്ത്രീയ തെളിവുകളും ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപെടുത്താമെന്നാണ് പോലീസ് കരുതുന്നത്.