ആശുപത്രിയില്‍നിന്നു മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയ കുഞ്ഞിനെ അടക്കം ചെയ്യാന്‍ കഴിയാതെ ഫ്രിഡ്ജില്‍ സൂഷിക്കേണ്ട ഗതികേടിലാണ് ഒരു അമ്മ. പെറുവിലെ ലിമ നഗരത്തിലാണ് സംഭവമുണ്ടായത്.
മോണിക്ക എന്ന യുവതി ശനിയാഴ്ചയാണ് പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിക്ക് ജന്മം നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച കുട്ടിമരിച്ചു. മൃതദേഹം ആശുപത്രിയില്‍നിന്നും കൊണ്ടുപോകണമെന്നും എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ അടക്കം ചെയ്യാന്‍ പാടില്ലെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
അവന്‍ ഇപ്പോഴും എന്റെ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ ഇരിക്കുകയാണ്, സര്‍ട്ടിഫിക്കറ്റു തയ്യാറാക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എനിക്കവര്‍ വേണ്ടസമയം നല്‍കിയില്ല. ഒരു ഡയപ്പറില്‍ പൊതിഞ്ഞാണ് അവനെ അവര്‍ തന്നത്. എനിക്കവനെ സംസ്‌കരിക്കണം അതിന് സര്‍ട്ടിഫിക്കറ്റ് വേണം. കണ്ണീരടക്കാന്‍ പാടുപെട്ടുകൊണ്ട് ആ അമ്മ ഒരു ചാനലിനോട് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. സര്‍ട്ടിഫിക്കറ്റിനായി വീണ്ടും ആശുപത്രിയിലേക്ക് പുറപ്പെട്ടപ്പോള്‍ മകന്റെ മൃതദേഹം സൂക്ഷിച്ച ഫ്രിഡ്ജില്‍ ‘ഇതില്‍ തൊടരുത്’ എന്ന് എഴുതിവെച്ചിട്ടാണ് പോയതെന്നും അവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ മോണിക്കയുടെ പരാതി പരിശോധിക്കുമെന്നും വേണ്ടനടപടികള്‍ കൈക്കൊള്ളുമെന്നും ആശുപത്രി ഡയറക്ടര്‍ ജൂലിയോ സില്‍വ കഴിഞ്ഞദിവസം പ്രതികരിച്ചു. അധികൃതരുടെ ഇടപെടലില്‍ ഇനിയെങ്കിലും പൊന്നോമനയ്ക്ക് വിടനല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.
കടപ്പാട്:മലയാളി വാർത്ത