കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിഗൂഡത പെരുകുന്നു. കേസില്‍ ആദ്യം സംശയം ഉയര്‍ന്നത് ഒരു വര്‍ഷം മുമ്പ്. വെള്ളത്തിന് മുകളില്‍ മനുഷ്യനെയ്യ് പരന്നുകിടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ അടിയില്‍ കിടന്ന വീപ്പയില്‍ കുത്തി നോക്കിയിരുന്നു. ഉറച്ചതായി തോന്നിയതിനാല്‍ ഗൗനിക്കാതെ വിട്ടു കളഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ അവഗണിച്ചത് വീപ്പയില്‍ കല്ലു നിറച്ചു വെച്ചിരിക്കുന്നത് പോലെ തോന്നിയതിനാലായിരുന്നു. പങ്കായം കൊണ്ട് കുത്തി നോക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു മാസം മുമ്പ് കായലില്‍ നിന്നും ചെളി കോരിയ സമയത്താണ് ഈ വീപ്പ കരയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം വീപ്പയ്ക്കുള്ളില്‍ നിന്നും ദുർഗന്ധം വരാന്‍ തുടങ്ങിയപ്പോഴാണ് സംശയം തോന്നി മത്സ്യത്തൊഴിലാളികള്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചു നോക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. പൂര്‍ണ്ണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തില്‍ നിന്നും കിട്ടിയത് മുടിയും ഏതാനും അസ്ഥികളും മാത്രം.
പോലീസ് സര്‍ജ്ജന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിന് ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയതാകാമെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടച്ച് മുകളില്‍ ഇഷ്ടികയും വെച്ചു.
അതേ സമയം സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങള്‍ക്കുള്ള ഇടമായി കൊച്ചി മാറിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് ഒരു പുരുഷന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ നെട്ടൂരില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആ സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആ കേസില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. അന്ന് കണ്ടെത്തിയ രീതിയിലുള്ള കല്ലുകളാണ് ഇവിടെയും കണ്ടെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
source: മലയാളി വാർത്ത