മലയാള സിനിമയിലെ മർലിൻ മൺറോ വിജയശ്രീയുടെ മരണവും ദുരൂഹത നിറഞ്ഞത് .

മലയാളത്തിലെ മർലിൻ മൺറോ എന്ന പേരിൽ അറിയപ്പെട്ട വിജയശ്രീ പോലെ അപാരമായ സൗന്ദര്യം കൊണ്ട് മലയാളികളെ ഒരു കാലഘട്ടത്തിൽ ഇത്രമാത്രം ആകർഷിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. അഭിനയത്തിൽ ഷീലയും ശാരദയും മത്സരിച്ചു കത്തി…

മലയാളത്തിലെ മർലിൻ മൺറോ എന്ന പേരിൽ അറിയപ്പെട്ട വിജയശ്രീ പോലെ അപാരമായ സൗന്ദര്യം കൊണ്ട് മലയാളികളെ ഒരു കാലഘട്ടത്തിൽ ഇത്രമാത്രം ആകർഷിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. അഭിനയത്തിൽ ഷീലയും ശാരദയും മത്സരിച്ചു കത്തി നിന്ന സമയം കൂടെ ജയഭാരതിയും.
ആ സമയം സൗന്ദര്യത്തിന്റെ മൂർത്തിഭാവം പോലെ വിജയശ്രീ എത്തുന്നു. അഭിനയത്തിലും മോശമല്ലാത്ത വിജയശ്രീ പെട്ടെന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അല്പം ഗ്ലാമർസായി അഭിനയിക്കാൻ മടിയില്ലായിരുന്നത് കൊണ്ട് സിനിമാകൊട്ടകകൾ നിറഞ്ഞു.

ഒരു നടിയുടെ പേരിൽ തീയറ്ററിലേക്ക് ആളുകൾ എത്തിയത് വിജയശ്രീയോട് കൂടിയാണ്. തിരുവനന്തപുരത്ത് മണക്കാട് എന്ന സ്ഥലത്ത് വിളക്കാട് കുടുംബത്തിൽ വാസുപിള്ളയുടേയും വിജയമ്മയുടേയും മകളായി 1953 ജനുവരി 8 ന് ആയിരുന്നു ജനനം. രണ്ടു സഹോദരന്മാരും ഉണ്ടായിരുന്നു. ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ “ചിത്തി” എന്ന തമിഴ് ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ ചിത്രം 1969 ൽ റിലീസ് ചെയ്യപ്പെട്ട തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത “പൂജാപുഷ്പം” ആയിരുന്നു. ആദ്യ ചിത്രമായ ചിത്തിക്കു ശേഷം 1966 ൽ തന്നെ ഒരു തെലുഗു സിനിമയിലും അഭിനയിച്ചിരുന്നു. 1967 ൽ രണ്ടു തമിഴ് സിനിമകളിലും 1968 ൽ രണ്ടു തമിഴ് സിനിമകളിലും ബാംഗ്ലൂർ മെയിൽ എന്ന കന്നഡ സിനിമയിലും ഒരു തെലുഗു സിനിമയിലും അഭിനയിച്ച ശേഷമാണ് മലയാളത്തിൽ എത്തിയത്.

പൂജാപുഷ്പം ശ്രദ്ധ നേടിയതോടെ മലയാളത്തിൽ തിരക്കുള്ള നടിയായെങ്കിലും തമിഴിലും കന്നടയിലും അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. 1970 ൽ കെ. പി. കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധനം ചെയ്ത രക്തപുഷ്പം വലിയ വിജയമായതോടെ വിജയശ്രീയുടെ ഡേറ്റിനായി നിർമ്മാതാക്കൾ കാത്തു നിന്നു. നിത്യഹരിത നായകൻ പ്രേംനസീറുമൊത്ത് നിരവധി ചിത്രങ്ങളാണ് ഈ കാലയളവിൽ വന്നത്. ഏറ്റവും നല്ല വിജയജോഡിയായി പ്രേംനസീർ – വിജയശ്രീ കൂട്ടുകെട്ട് മാറി.

അവർ അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായി. പോസ്റ്റ്മാനെ കാണാനില്ല ( 1972 ), ലങ്കാദഹനം ( 1971 ), മറവിൽ തിരിവ് സൂക്ഷിക്കുക (1972 ), പച്ചനോട്ടുകൾ ( 1973 ), പൊന്നാപുരം കോട്ട ( 1973 ), പത്മവ്യൂഹം ( 1973 ), പഞ്ചവടി ( 1973 ), ആരോമലുണ്ണി ( 1972 ) തുടങ്ങിയ ചിത്രങ്ങൾ പ്രേംനസീർ – വിജയശ്രീ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ചിലത് മാത്രം.
ഗ്ലാമർ നടിയെന്നും, ഗ്ളാമർ നർത്തകിയെന്നും അറിയപ്പെട്ടിരുന്ന വിജയശ്രീ നല്ല അഭിനേത്രി എന്ന് അറിയപ്പെടാൻ അതിയായി ആഗ്രഹിച്ചു. സ്വർഗ്ഗപുത്രി, ജീവിക്കാൻ മറന്ന് പോയ സ്ത്രീ, യൗവ്വനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിൽ നല്ല അഭിനേത്രിഎന്ന പേര് നേടാൻ കഴിഞ്ഞു. ഉദയ ചിത്രങ്ങളിൽ സ്ഥിരം നായികയായിരുന്നു. വിജയശ്രീയുടെ കൂടുതൽ ചിത്രങ്ങളുടെയും സംവിധായകൻ കുഞ്ചാക്കോ ആയിരുന്നു.
എന്നാൽ പെട്ടന്നാണ് കാര്യങ്ങൾ മാറിയത് ഉദയായുടെ പൊന്നാപുരംകോട്ടയുടെ ചിത്രീകരണ വേളയിൽ പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന സമയം അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞു വീണു. വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ചെയ്തു.

ആ വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് സംവിധായകൻ കുഞ്ചാക്കോ അവരെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരുന്നു. ഈ കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന സിനിമ വാരികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ വിജയശ്രീ പറഞ്ഞിട്ടുണ്ട്‌. മർലിൻ മൺറോയെപ്പോലെ വിജയശ്രീയുടെ ജീവിതവുംസാമാനം ആയിരുന്നു.
വളരെ ചെറുപ്പത്തിൽ 1974 മാർച്ച് 21 ന് വിജയശ്രീയെ ആത്മഹത്യ ചെയ്‌ത നിലയിൽ ചെന്നൈയിൽ ഒരു ഹോട്ടലിൽ കണ്ടെത്തി. ബ്ലാക്ക് മെയിലിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നും അതല്ല വേറെ ചില കാരണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു.

പ്രശക്തിയുടെ ഉത്തുംഗത്തിൽ നിൽക്കുമ്പോൾ ആയിരുന്നു വിജയശ്രീയുടെ മരണം. വിജയശ്രീയുടെ മരണത്തിന് ശേഷം അഭിനയിച്ചു പൂർത്തിയാക്കാൻ ഉണ്ടായിരുന്ന യവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് യവ്വനംവണ്ടിക്കാരി എന്ന ഒറ്റ സിനിമയായി 1974 ൽ പുറത്തിറങ്ങുകയും അത് വൻ ഹിറ്റാവുകയും ചെയ്തു. അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു. നാല് എന്ന വർഷം ചുരുങ്ങിയ കാലയളവിൽ മലയാളത്തിൽ മാത്രം 40 സിനിമകളിൽ വിജയശ്രീ അഭിനയിച്ചു. ജയനെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുകയാണെങ്കിൽ വിജയശ്രീ സ്‍ത്രീ സൗന്ദര്യത്തിന്റെ അവസാനവാക്കായി കാണുന്നവരാണ് മലയാളികളുടെ പഴയ തലമുറ. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ജ്വലിച്ചു നിന്ന വിജയശ്രീയെ ഇന്നും പ്രേഷകർ ഹൃദയത്തിൽ ചേർത്തു വെയ്ക്കുന്നു. നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിച്ച വിജയശ്രീയെക്കുറിച്ചു സമകാലീകർക്ക് നല്ലത് മാത്രമേ ഓർമ്മകളിൽ ഉള്ളൂ.