മുത്തശ്ശന് നെഞ്ചുവേദന വന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോഴാണ് ഞാൻ ആദ്യമായി അയാളെ കണ്ടത്

രചന: അനുശ്രീ ചന്ദ്രൻ

മുത്തശ്ശന് നെഞ്ചുവേദന വന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോഴാണ് ഞാൻ ആദ്യമായി അയാളെ കണ്ടത് , ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ , കാലിന് ഫ്രാക്ചർ ഉണ്ട് , ഞങ്ങളുടെ തൊട്ടടുത്ത ബെഡിൽ ആയിരുന്നു അയാളും ,. പേര് ആനന്ദ് ,.. ഒരു ആക്‌സിഡന്റ് പറ്റിയതാണെന്ന് മുത്തശ്ശൻ പറഞ്ഞു ഞാനറിഞ്ഞു ,.. എപ്പോഴും വിഷാദം നിറഞ്ഞ കണ്ണുകൾ , തെളിച്ചമില്ലാത്ത മുഖം ,.. ഒരിക്കൽ മുത്തശ്ശൻ എന്നെ അയാൾക്ക്‌ പരിചയപ്പെടുത്തി ,.. ” മോനെ ഇത് അഭിരാമി ,.. എന്റെ കൊച്ചുമോളാ ,.. എം .എ മലയാളം വിദ്യാർത്ഥിനിയാണ് ,.. അത്യാവശ്യം കുത്തിക്കുറിക്കാറുണ്ട് കക്ഷി ,.” അതൊക്കെ എന്തിനാ ഇയാളോട് പറയണത് ,.. ഞാൻ എതിർത്തു ,.. ” ഈ മുത്തശ്ശന്റെ ഒരു കാര്യം !!” “പിന്നെ അഭി ,.. ഇയാൾടെ ജീവിതം വെച്ച് നിനക്ക് വേണമെങ്കിൽ ഒരു സിനിമ തന്നെ ചെയ്യാം അത്രേം ഉണ്ട്‌ ” ഞാൻ അയാളെ നോക്കി , വേദനയോടെ അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ ,.. അതെന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു ,.. ***——*** ക്ലാസ്സ് ഉള്ളത് കൊണ്ട് എനിക്കെല്ലാ ദിവസവും ഹോസ്പിറ്റലിൽ പോവാൻ സാധിച്ചിരുന്നില്ല ,.. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം ഞാൻ മുത്തശ്ശനരികിൽ എത്തിയിരുന്നു ,… അന്നൊരു സൺ‌ഡേ ആയിരുന്നു ,.. അതുകൊണ്ട് ഞാൻ നേരത്തെ തന്നെ എത്തി , അന്നയാളുടെ മുഖത്ത് , പതിവില്ലാത്ത ഒരു പുഞ്ചിരി വിരിഞ്ഞു ,. “അല്ല മിസ്റ്റർ ആനന്ദ് , നിങ്ങളിന്ന് വല്ലാത്ത ഹാപ്പി ആണല്ലോ ,? എന്താ കാര്യം ??” ഞാൻ ചോദിച്ചു ,.. അയാൾ പരിചയം ഭാവിച്ചു ,. ” അഭിരാമിക്ക് എന്റെ കഥ കേൾക്കണ്ടേ ?

” എനിക്ക്‌ കൗതുകം തോന്നി ,.. അയാൾ തുടർന്നു ” തന്റെ മുത്തശ്ശൻ പറഞ്ഞത് ശരിയാ , ഒരു സിനിമാക്കഥയ്ക്ക് ഉള്ളതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് , വേണമെങ്കിൽ തനിക്കെഴുതാം ” എനിക്കൊരു വിഷമം തോന്നി , ഞാൻ സ്വാർത്ഥയാവരുതല്ലോ , ഞാൻ പരിഭ്രമിച്ചു നിൽക്കുന്നതിനാലാവാം അയാൾ തുടർന്നു ” ബുദ്ധിമുട്ടില്ലെങ്കിൽ നമുക്കൊന്ന് നടക്കാം ?” എനിക്കത്ഭുതം തോന്നി , കാലിനു പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ഇയാൾ എങ്ങനെ എനിക്കൊപ്പം നടക്കും ?? “അഭിരാമി ഒന്ന് ഞെട്ടീലേ ?” അയാൾ വീൽചെയറിനു നേർക്ക് കൈ ചൂണ്ടി ,.. ഞാൻ മുത്തശ്ശനെ അനുവാദത്തിനായി കാത്തു , “പോയി വാ കുട്ടി !!!” *——–*—*—*–* പുറത്തെ അന്തരീക്ഷത്തിലേക്ക് ഇറങ്ങിയതും അയാൾക്കൊരു ഉന്മേഷം കൈ വന്നത് പോലെ എനിക്ക്‌ തോന്നി , എത്ര കാലമായി , ഹോസ്പിറ്റൽ കിടക്കയിലും , മരുന്നുകൾക്കിടയിലും അയാൾ ചിലവഴിക്കുന്നു ,.. അയാളെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ , എന്തെങ്കിലുമൊക്കെ ചെയ്യാൻ ഒരുപക്ഷേ എനിക്ക്‌ സാധിച്ചെങ്കിലോ !!!ഞാൻ അയാളുമായി ഗാർഡനിലേക്ക് ചെന്നു ,.. “അഭിരാമിക്ക് ബുദ്ധിമുട്ടായില്ലല്ലോ ?” അയാൾ ചോദിച്ചു , “ഹേയ് , ഒരിക്കലുമില്ല ,.. ശരിക്കും താങ്കൾക്കിത് എന്ത് സംഭവിച്ചതാ ?” ഞാൻ മടിച്ചു മടിച്ചു ചോദിച്ചു ,. അയാളുടെ കണ്ണ് നിറഞ്ഞു വന്നത് പോലെ എനിക്ക്‌ തോന്നി , ഞാനത് ചോദിക്കാൻ പാടില്ലായിരുന്നോ ? !! ,അബദ്ധമായോ ?? ” നാലു മാസം മുൻപ് , ഒരു റിലേറ്റീവിന്റെ കല്യാണത്തിന് പോയതാ , അമ്മാവന്റെ ഒപ്പം ,.. പാലക്കാട്‌ ,. കുന്തിപ്പുഴ കഴിഞ്ഞത് മാത്രം ഓർമയുണ്ട് ,.

പിന്നെ ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു ,. ഒരു ജീപ്പ് വന്നിടിച്ചതാ , ജീവൻ തിരിച്ചു കിട്ടുമെന്ന് പോലും വിചാരിച്ചതല്ല , ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് തലയ്ക്കു പരിക്കേറ്റില്ല ,. ഹൃദയത്തിനും , അടിവയറ്റിനും ക്ഷതമേറ്റു , കാലൊടിഞ്ഞു , മൂക്കിന്റെ പാലം തകർന്നു ,. സംസാരിക്കാൻ പോലുമാവാതെ ഞാൻ കിടന്നു , ഒടുവിൽ ഒരുവിധം സംസാരിക്കാൻ ആയപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് , കൂടെയുണ്ടായിരുന്ന അമ്മാവനെ ആയിരുന്നു ,. കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും , എനിക്ക്‌ വിശ്വാസം ആയില്ല , ഒടുവിൽ അമ്മ ഒരു തേങ്ങലോടെ എന്നോട് പറഞ്ഞു , അമ്മാവൻ ഈ ലോകത്തോട് വിടപറഞ്ഞുവെന്ന് , .. അന്നേക്ക് പതിനാറു ദിവസം കഴിഞ്ഞിരുന്നു , ഒരു പക്ഷേ അന്നേ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്നെകൂടി അവർക്ക് നഷ്ടപ്പെട്ടേനെ എന്ന് കരുതി പറയാഞ്ഞതായിരുന്നത്രെ ,.. എപ്പോഴോ സംഭവിച്ചു പോയ ഒരു അശ്രദ്ധ , കൈയബദ്ധം , ഒരാളുടെ ജീവനെടുത്തു എന്ന കുറ്റബോധം , ഇപ്പോഴും എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുവാ ,..” അയാൾ പറഞ്ഞു നിർത്തി , എന്ത് പറയണമെന്ന് എനിക്കറിയുമായിരുന്നില്ല ,.. വാക്കുകൾ കിട്ടാതെ ഞാൻ നിന്നു ,… “അഭിരാമി ,.. ഞാൻ ഇന്നെന്താ ഇത്ര ഹാപ്പി എന്ന് തനിക്കറിയണ്ടേ ?” ഞാൻ അയാളെ ദയനീയമായി നോക്കി ,. “ഇന്നെന്റെ അച്ചൂന്റെ ,വിവാഹമാണ് !!!” അയാളുടെ പുഞ്ചിരിക്കിടയിലും കണ്ണുനീർ ഞാൻ കണ്ടു , . “അച്ചു ??” ഞാൻ അയാളെ നോക്കി ,.. “അച്ചു ,.. എന്റെ അശ്വതി ,അവളെന്റെ എല്ലാമായിരുന്നു ,. ഞാനവളുടെയും ,.. ഏഴ് വർഷത്തെ പ്രണയമായിരുന്നു ഞങ്ങളുടേത് ,..” അയാൾക്ക്‌ നല്ല നിരാശയുണ്ടെന്നെനിക്ക് തോന്നി ,…. ” എന്റെ ഈ അവസ്ഥയിൽ അവൾക്ക് എന്നെ സ്വീകരിക്കാൻ പറ്റുമായിരുന്നില്ല , കാലൊടിഞ്ഞു കട്ടിലിൽ കിടക്കുന്ന ഒരുത്തനെ കൊണ്ട് കെട്ടിക്കാൻ അവളുടെ വീട്ടുകാരും തയ്യാറായിരുന്നില്ല ,. വീട്ടുകാരെ വിഷമിപ്പിക്കാൻ അവളും , അവളുടെ സന്തോഷത്തിനു ഒരു തടസ്സമായി നിൽക്കാൻ ഞാനും ആഗ്രഹിച്ചില്ല ,

ഇന്നവൾ മറ്റൊരുത്തന്റെ ഭാര്യ ആവും ,.. സന്തോഷമായി ജീവിച്ചോട്ടെ അവൾ ,..” “നിങ്ങൾക്കതിൽ വിഷമമൊന്നും ഇല്ലേ ആനന്ദ് ,.. ഞാൻ ആ കുട്ടിയോട് സംസാരിക്കണോ ?” ഞാനയാളോട് ചോദിച്ചു ,… അയാൾ എതിർത്തു , “വേണ്ട അഭിരാമി , അവളുടെ സന്തോഷം തന്നെയാണ് എനിക്ക്‌ വലുത് ,.. അവൾ സന്തോഷമായി ജീവിച്ചോട്ടെ ” ഹൃദയം തകരുന്ന വേദനക്കിടയിലും അവൾ സന്തോഷത്തോടെ ജീവിക്കണമെന്ന് പ്രാർത്ഥിച്ച അയാളോട് എനിക്ക്‌ റെസ്‌പെക്ട് തോന്നി ,… അയാൾ തുടർന്നു ,..”ദൈവം ഇത്ര ക്രൂരനാണോ അഭിരാമി ?” “ആനന്ദ് ,…” ഞാനയാളെ വിളിച്ചു.. “അല്ലെങ്കിലും എനിക്കെല്ലാം ദൈവം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ ,.. അന്നെടുത്തോടാരുന്നോ അമ്മാവനൊപ്പം എന്റെ ജീവനും ?” എന്ത് ധൈര്യത്തിലാണ് അയാളുടെ ചുമലിൽ ഞാൻ കൈ വെച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല ,.. “പ്ലീസ് , ഇങ്ങനൊന്നും പറയരുത് , നമ്മളെ ഓരോരുത്തരെയും ദൈവം സൃഷ്ടിച്ചത് , ഓരോ കർത്തവ്യപൂർത്തീകരണത്തിനാണ് , അതുകഴിയാതെ നമ്മുടെ ജീവൻ എടുക്കില്ല ,..” “ഞാനും വെയിറ്റ് ചെയ്യുകയാണ് , ആ കർത്തവ്യ പൂർത്തീകരണത്തിനായി നാളെക്കായി ,..” അയാളുടെ കണ്ണുകളിൽ പടരുന്ന വേദനയും നിരാശയും ഞാൻ കണ്ടു ,.. “മതി അഭിരാമി , നമുക്ക് അകത്തേക്ക് പോവാം ” അയാളുടെ മാനസികാവസ്ഥ മനസിലാക്കി ഞാൻ അയാളുമായി അകത്തേക്ക് നടന്നു ,.. **——-**** അന്നത്തെ തുറന്നുപറച്ചിലിനു ശേഷം , ആനന്ദ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറുകയായിരുന്നു ,.. അയാളോട് സംസാരിക്കുന്നതും , അയാൾക്കൊപ്പം സമയം ചിലവഴിക്കുന്നതുമൊന്നും എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല ,… എന്റെ രചനകളുടെ നല്ലൊരു ആസ്വാദകനും , വിമർശകനുമായിരുന്നു ആനന്ദ് ,.. മുത്തശ്ശനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം ആനന്ദിനെ എനിക്ക്‌ കാണാനായില്ല , വേറെന്തോ ട്രീറ്റ്മെന്റ്ന് വേണ്ടി കൊണ്ടു പോയതായിരുന്നു അയാളെ ,..

അയാളുടെ ഫോൺ നമ്പർ പോലും വാങ്ങിയില്ലല്ലോ എന്നത് എന്നിൽ നിരാശ ജനിപ്പിച്ചു ,… പിറ്റേന്ന് തന്നെ പോയി കാണുവാൻ തീരുമാനം എടുത്തിരുന്നതുമായിരുന്നു , ഓരോരോ തിരക്കുകൾ കാരണം അതിനു കഴിഞ്ഞില്ല ,.. രണ്ടു ദിവസം കഴിഞ്ഞാണ് , ഞാൻ ഹോസ്പിറ്റലിൽ പോയത് , ആനന്ദിനെ കണ്ടില്ല , അയാൾ ഡിസ്ചാർജ് ആയി പോയിരുന്നു ,.. **–***- എനിക്ക്‌ നിരാശ തോന്നി , ഫോൺ നമ്പറോ , അഡ്രസോ പോലും ചോദിച്ചില്ല ,… “അഭിരാമി ,…” സിസ്റ്റർ ശീതൾ ആണ് , അവർ ഒരു കുറിപ്പ് എന്നെ ഏല്പിച്ചു , അതിൽ ഇങ്ങനെ എഴുതിയിരുന്നു ,. “അഭിരാമിക്ക് ,…. ദുഃഖത്തിന്റെ അന്ധകാരം നിറഞ്ഞ ആഴത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ കൂട്ടുകാരിക്ക് ,… ഒരു യാത്ര പോലും പറയാതെ പോയെന്നറിയാം , നീ വഴിതെളിച്ച ലക്ഷ്യങ്ങളിലേക്കാണെന്റെ യാത്ര ,. ഒരാണിനും പെണ്ണിനും പ്രണയത്തിലകപ്പെടാതെ സുഹൃത്തുക്കളായി മാത്രം ഇരിക്കാൻ കഴിയുമെന്ന് തെളിയിച്ചു തന്നവളാണ് നീ, പരസ്പരം മനസിലാക്കാനും , ദുഃഖങ്ങൾ പങ്കുവെക്കാനും കഴിയുമെന്ന് പഠിപ്പിച്ചുതന്നവൾ ,.. കാലിടറാതെ നടക്കാൻ പഠിപ്പിച്ചവൾ ,.. എങ്കിലും നിന്റെ കൈത്താങ്ങ് എനിക്കാവശ്യമാണ് ,..എന്നെ പൂർത്തീകരിക്കാൻ ,.. ഞാൻ വരും ,.. കാത്തിരിക്കുക ,.. -ആനന്ദ് ” മനസിനൊരാശ്വാസം തോന്നി ,. തീർച്ചയായും ഞാൻ കാത്തിരിക്കും , എന്റെ ആ നല്ല സുഹൃത്തിനായി ,.. നിന്റെ കണ്ണുകൾ ഇനി നിറയില്ല , കാലുകൾ ഇനി ഇടറില്ല , കണ്ണീരൊപ്പാനും , കൈപിടിക്കാനും , ഒരുവിളി അകലെ ഞാനുണ്ട് , . ഇത് ഒരനുഭവകഥയാണ് ,.. പ്രതിസന്ധികളിൽ തകർന്നു പോവാതെ ധൈര്യത്തെ കൈ ചേർത്ത്പിടിച്ച ഒരു സുഹൃത്തിന്റെ കഥ ,..

Devika Rahul