രഹ്നാ ഫാത്തിമയെ നടപ്പന്തല്‍ വരെ എത്തിച്ചതില്‍ വിശ്വാസിയായ ഐജി ശ്രീജിത്ത് ധര്‍മ്മ ശാസ്താവിന് മുമ്ബില്‍ മാപ്പിരുന്നോ ? വീഡിയോ

സന്നിധാനം: ശബരിമല ഭഗാവന് മുമ്ബില്‍ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്. ഇന്നലെ വൈകിട്ടാണ് ശ്രീജിത്ത് സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് എത്തിയത്. ഇതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് പോയി.…

സന്നിധാനം: ശബരിമല ഭഗാവന് മുമ്ബില്‍ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്. ഇന്നലെ വൈകിട്ടാണ് ശ്രീജിത്ത് സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് എത്തിയത്. ഇതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് പോയി. കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ഇന്ന് രാവിലെ വീണ്ടും പ്രാര്‍ത്ഥിക്കാനെത്തി. ഇതിനിടെയാണ് കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. തികഞ്ഞ വിശ്വാസിയായ ഐജിയുടെ കണ്ണുനീര്‍ ക്യാമറക്കണ്ണുകളിലും പതിഞ്ഞു. ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയിലുമെത്തി. അത് വൈറലാകുകയും ചെയ്തു. ചെയ്ത തെറ്റിന് ശബരിമല അയ്യപ്പനോട് ഐജി മാപ്പുപറഞ്ഞുവെന്ന വിലയിരുത്തലാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്.

കടുത്ത വിശ്വാസിയാണ് ഐജി ശ്രീജിത്ത്. എല്ലാ മാസവും മൂകാംബിക ക്ഷേത്രത്തില്‍ പോകുന്ന ഭക്തന്‍, ശബരിമലയോടും ശ്രീജിത്തിന്റെ നിലപാട് വിശ്വാസിയുടേതായിരുന്നു. എന്നാല്‍ പൊലീസ് യൂണിഫോം ഇടുമ്ബോള്‍ വിശ്വാസത്തിന് സാധ്യതയില്ല. ശബരിമലയില്‍ നിര്‍ണ്ണായക ചുമതലയുമായി ശ്രീജിത്ത് എത്തിയതോടെ വിശ്വാസിയെന്ന മുഖം മാറ്റി വയ്‌ക്കേണ്ടി വന്നു. രഹ്നാ ഫാത്തിമയ്ക്ക് എസ്‌കോര്‍ട്ട് പോകേണ്ടിയും വന്നു. ഇത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹ്നാ ഫാത്തിമയുമായി നടപ്പന്തലില്‍ എത്തിയ ശ്രീജിത്ത് നിലപാട് മാറ്റി. ശരണം വിളി എത്തിയതോടെ തനിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഐജി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ മാറിമറിച്ചത്.

ഇത് തന്നെയാണ് അയ്യപ്പ സന്നിധിയില്‍ പൊട്ടിക്കരയുന്ന ശ്രീജിത്തിന്റെ ഫോട്ടോയും ചര്‍ച്ചയാക്കുന്നത്. രഹ്നാ ഫാത്തിമയുടെ ശബരിമല കയറ്റം ഏറെ ചര്‍ച്ചയായിരുന്നു. ശബരിമല കയറി നടപ്പന്തല്‍ വരെ എത്താന്‍ രഹ്നാ ഫാത്തിമയ്ക്ക് കഴിഞ്ഞിരുന്നു. ഇവര്‍ക്കൊപ്പം കവിതയെന്ന മാധ്യമ പ്രവര്‍ത്തകയും ഉണ്ടായിരുന്നു. സന്നിധാനത്തെ ശരണം വിളി പ്രതിഷേധമാണ് രഹ്നാ ഫാത്തിമയുടെ ശ്രമം അവസാനിപ്പിച്ചത്. ഇതിന്റെ പേരില്‍ വിവാദത്തിലായത് ഐജി ശ്രീജിത്തായിരുന്നു. രഹ്നാ ഫാത്തിമയുടെ പേരും വിവരവും മറച്ചു വച്ച്‌ മലകയറ്റാന്‍ പൊലീസ് തീരുമാനിച്ചതും മറ്റും ഏറെ ചര്‍ച്ചയായി. ഇതിനൊപ്പം കവിതയെന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് പൊലീസിന്റെ പ്രൊട്ടക്ഷന്‍ യൂണിഫോമും നല്‍കി. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണങ്ങളെത്തി. ഐജി മനോജ് എബ്രഹാമും വിവാദത്തിലായി. എന്നാല്‍ രഹ്നാ ഫാത്തിമയെ അനുഗമിച്ച ശ്രീജിത്തിനായിരുന്നു കൂടുതല്‍ ചീത്തപ്പേര്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജന്റെ നിര്‍ദ്ദേശമാണ് പൊലീസുകാര്‍ അനുസരിച്ചതെന്നാണ് മറുനാടന് ലഭിച്ച വിവരം.

രഹ്നാ ഓപ്പറേഷന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് എംവി ജയരാജനാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധി അനുസരിച്ച്‌ യുവതിയെ സന്നിധാനത്ത് എത്തിച്ചേ മതിയാകൂവെന്ന് ജയരാജനാണ് പൊലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ ഐജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഐജി ശ്രീജിത്തിന് സന്നിധാനത്തെ ചുമതലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പമ്ബയില്‍ നിന്ന് യുവതിയുമായി പോകേണ്ട ബാധ്യത ഐജിക്കില്ല. മരക്കൂട്ടം മുതല്‍ മാത്രമേ ഐജിയുടെ സുരക്ഷാ ചുമതല തുടങ്ങുന്നുള്ളൂ. എന്നാല്‍ നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷനിലൂടെ ഐജി മനോജ് എബ്രഹാമിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ രഹ്നയ്‌ക്കൊപ്പം മനോജ് എബ്രഹാം പോകുന്നത് പ്രശ്‌നം വഷളാക്കുമെന്നും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐജി ശ്രീജിത്ത് രഹ്നയ്‌ക്കൊപ്പം മല ചവിട്ടേണ്ടി വന്നത്.

ഓപ്പറേഷന്‍ രഹ്നയെന്നായിരുന്നു ഇതിന്റെ പേര്. സന്നിധാനത്ത് എത്തും വരെ പേരും വിവരവും രഹസ്യമാക്കി വയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ഇടയ്ക്ക് വച്ച്‌ പൊളിഞ്ഞു. ചുംബന സമര നായികയാണ് രഹ്നയെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞു. രഹ്നാ ഫാത്തിമയെന്ന പേരു കൂടി ചര്‍ച്ചയായതോടെ പ്രതിഷേധം പരിധി വിട്ടു. നടപ്പന്തലില്‍ എത്തിയപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം ശ്രീജിത്തിനും മനസ്സിലായത്. ഇതോടെ ഭക്തനായ ശ്രീജിത്തും പതറി. മൂകാംബികാ ദേവിയുടെ അടിയുറച്ച വിശ്വാസിയാണ് ശ്രീജിത്ത്. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ശ്രീജിത്ത് പമ്ബയിലെത്തിയത്. വിശ്വാസം ഒരു ഭാഗത്തും ജയരാജന്റെ നിര്‍ദ്ദേശം മറുഭാഗത്തും. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പോയി. നടപ്പന്തലില്‍ തടിച്ചു കൂടിയവര്‍ക്ക് നേരെ ലാത്തി പ്രയോഗിക്കാനും ഐജി തയ്യാറായിരുന്നില്ല. അവരെ ബലപ്രയോഗത്തിലൂടെ മാറ്റിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ഐജി തിരിച്ചറിഞ്ഞു. ഇതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കാര്യങ്ങള്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് വലിയ പേരു ദോഷം നടപ്പന്തലിലെ ഓപ്പറേഷന്‍ എത്തിക്കുമെന്നും അറിയിച്ചു. ഇതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അംഗീകരിച്ചു. ഇതോടെ ജയരാജന്റെ നിര്‍ദ്ദേശം ഐജി തന്ത്രപരമായി മറികടന്നു. എത്തിയത് ആക്ടിവിസ്റ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ കൈവിടുമെന്ന് കടകംപള്ളിയും തിരിച്ചറിഞ്ഞു. പന്തളം രാജകുടുംബവും തന്ത്രി കുടുംബവും എല്ലാം കടുത്ത നിലപാട് എടുത്തതോടെ രക്ഷപ്പെട്ടത് ശ്രീജിത്തായിരുന്നു. യുവതി കയറിയാല്‍ നടയടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് തന്ത്രിയും അംഗീകരിച്ചതോടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രീജിത്ത് ഒരു പരിധി വരെ രക്ഷപ്പെടുകയായിരുന്നു. രഹ്നയെ കൊണ്ടു പോയത് ഐജി ശ്രീജിത്താണെന്ന പ്രചരണം കൂടുതല്‍ ശക്തമായി ഉയരാത്തിന് കാരണം നടപ്പന്തലില്‍ ശ്രീജിത്ത് നടത്തിയ ഇടപെടലായിരുന്നു. രഹ്നയെ എങ്ങനേയും പതിനെട്ടാംപടി കയറ്റാനുറച്ച്‌ പോയ ശ്രീജിത്ത് നടപ്പന്തലിലെത്തിയതോടെ ആളാകെ മാറിയെന്നാണ് അവിടെ ഉണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥന്‍ മറുനാടനോട് പറഞ്ഞത്.

നടപ്പന്തലിലെ ഭക്തരെ കാണാന്‍ ശ്രീജിത്ത് പോകുമ്ബോള്‍ മാറിയില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ഐജി നല്‍കാന്‍ പോകുന്നുവെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഭക്തരുടെ അടുത്തെത്തി ശ്രീജിത്ത് പറഞ്ഞത് അങ്ങനെയായിരുന്നില്ല. നിങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റി ഞാന്‍ മുന്നോട്ട് പോകില്ല. എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നായിരുന്നു. എന്നാല്‍ വിശ്വാസം മറികടക്കാന്‍ സമ്മതിക്കില്ലെന്ന് ഭക്തര്‍ പറഞ്ഞു. ഇതോടെ കാര്യങ്ങള്‍ ഞാന്‍ സര്‍ക്കാരുമായി സംസാരിക്കട്ടേ എന്നായി ഐജി. പിന്നാലെ ദേവസ്വം മന്ത്രിയെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. എല്ലാം പറഞ്ഞ് ഏല്‍പ്പിച്ച ജയരാജനോട് ഒന്നും സംസാരിച്ചതുമില്ല. അങ്ങനെ യുവതികളുമായി ഐജി മലയിറങ്ങി.

ഇന്ന് വീണ്ടും മലകയറാന്‍ യുവതികളെത്തുമ്ബോള്‍ പൊലീസിന്റെ കൂട്ടായ തീരുമാനമാക്കി മാറ്റാനും ഐജി ശ്രീജിത്ത് ശ്രമിച്ചു. എഡിജിപി അനില്‍കാന്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടത്തിയത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ താന്‍ അനുസരിക്കുമെന്ന നിലപാടും എടുത്തു. എന്നാല്‍ നടപ്പന്തലിന് അപ്പുറത്തേക്ക് യുവതീ പ്രവേശനം അസാധ്യമാണെന്ന് സാഹചര്യവും വിശദീകരിച്ചു. ബലപ്രയോഗം ഉണ്ടാക്കുന്നത് ഗുണകരമാകില്ലെന്നും അറിയിച്ചു. ഇത് ശ്രീജിത്തിന്റെ മനസ്സില്‍ കുറ്റബോധമായി മാറിയിരുന്നു. ഇതാണ് ശബരീശ സന്നിധിയില്‍ ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കടപ്പാട് :Marunadan TV