ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ വാദം. മഞ്ജുവാര്യറുടെ സുഹൃത്തായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് ദിലീപിനെ പ്രതിയാക്കിയതെന്നാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.
മഞ്ജുവിന്റെ അടുത്ത സുഹൃത്തായ എ ഡി ജി പി സന്ധ്യയും ഇതില്‍ പങ്കാളിയാണെന്നും പ്രതിഭാഗം വാദിച്ചു. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സംവിധായകന്‍ കൂടിയായ ശ്രീകുമാര്‍ മേനോന് വലിയ സ്വാധീനമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ നടന്ന തീയറ്റര്‍ സമരം പൊളിച്ചതും തന്നോടുള്ള വൈരാഗ്യത്തിന് കാരണമായിട്ടുണ്.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. രാവിലെ 10:30നാണ് വാദം ആരംഭിച്ചത്. അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ അറിയാമായിരുന്നെന്നും ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിലേക്ക് സുനിയെ നയിച്ചിരിക്കുക എന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ: രാമന്‍പിള്ള വാദിച്ചു. ഇതിനിടെ നടിയുടെ പേര് പറഞ്ഞ പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു.
ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫോണ്‍ നശിപ്പിച്ചന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ദിലീപിന് ജാമ്യം അനുവദിക്കണമെന്നും രാമന്‍പിള്ള കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, ദിലീപിന് ജാമ്യമനുവദിക്കരുതെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍ ഉറച്ചു നില്‍ക്കുകയാണ്. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചേക്കുമെന്നും വിവരമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ അപേക്ഷ പ്രകാരം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.