വിവാഹമോചനം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം നല്‍കിയെന്ന് അമൃത!

19ാം വയസ്സില്‍ എല്ലാം ഉപേക്ഷിച്ചുള്ള ജീവിതം താന്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്ന് ഗായിക അമൃത സുരേഷ്. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രേമത്തിന് മുന്നില്‍ എല്ലാം വിശ്വസിച്ചു പോയെന്നും അത് തെറ്റായിപ്പോയെന്നും കുഞ്ഞിനെപോലും വെറുതെ വിട്ടില്ലെന്നും അമൃത പറയുന്നു.…

19ാം വയസ്സില്‍ എല്ലാം ഉപേക്ഷിച്ചുള്ള ജീവിതം താന്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്ന് ഗായിക അമൃത സുരേഷ്. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രേമത്തിന് മുന്നില്‍ എല്ലാം വിശ്വസിച്ചു പോയെന്നും അത് തെറ്റായിപ്പോയെന്നും കുഞ്ഞിനെപോലും വെറുതെ വിട്ടില്ലെന്നും അമൃത പറയുന്നു. ഇതോടെ ജീവിതത്തില്‍ പലതും തിരിച്ചറിഞ്ഞു. എന്ത് സംഭവിച്ചാലും പുഞ്ചിരിച്ച്‌ മുന്നോട്ടു പോകണെന്നും നമുക്ക് നമ്മള്‍ മാത്രമെ ഉണ്ടാകുവെന്നും അമൃത പറയുന്നു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ മനസ്സുതുറക്കുകയായിരുന്നു അമൃത സുരേഷ്.

അമൃത സുരേഷിന്റെ വാക്കുകളിലേയ്ക്ക്-

“കുഞ്ഞുനാളിലേ തുടങ്ങി വീട്ടില്‍ നീ ഡോക്ടര്‍ ആകണം എഞ്ചിനിയര്‍ ആകമം എന്നൊന്നും പറയാരില്ലായിരുന്നു. പക്ഷേ ഞാന്‍ സ്‌കൂളില്‍ ടോപ്പര്‍ ആയിരുന്നു. വീട്ടിലുണ്ടായിരുന്ന ഒരേ ഒരു പ്രഷര്‍ പാട്ട് പ്രാക്ടീസ് ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഞാന്‍ പാട്ട് തന്നെ സ്വപ്‌നം കണ്ട് വളര്‍ന്നു വന്നിട്ടുള്ള ഒരാളാണ്. എട്ടിലൊക്കെ പഠിക്കുമ്ബോള്‍ ഞാന്‍ നാദിര്‍ഷിക്കായുടെ ഷോകളില്‍ കുട്ടി സിംഗറായി പാടാറുണ്ടായിരുന്നു.

അതുപോലെ അച്ഛന്‍ പിന്നണി ഗായകരുടെ ഒപ്പം പ്രവര്‍ത്തിക്കുമ്ബോള്‍ അവര്‍ക്ക് എന്നെ പരിചയപ്പെടുത്താറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാട്ട് സ്വപ്‌നം കണ്ടു വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍. അങ്ങനെ ഇരിക്കുമ്ബോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം ഉപേക്ഷിച്ചുകൊണ്ട് ഒരു ചുവടു ഞാന്‍ എടുത്തത്. അതെന്റെ തെറ്റാണ്. ഞാന്‍ എന്റെ പഠിപ്പ് ഉപേക്ഷിച്ചു. അങ്ങനെ എല്ലാം വേണ്ടെന്നുവെച്ചു.

നമ്മള്‍ കാണുന്ന പോലെ അല്ലെങ്കില്‍ വിചാരിക്കുന്ന പോലെയല്ലല്ലോ ലൈഫ്. എന്റെ വിശ്വാസങ്ങളാണ് എന്നെ തുണച്ചത്. മാതാ അമൃതാനന്ദമയിയിലുള്ള വിശ്വാസം. പിന്നെ അച്ഛനും അമ്മയും എന്നോടൊപ്പമുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും അവരെന്നോടൊപ്പമുണ്ടെന്നുള്ള വിശ്വാസം. എന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് കടന്നു പോകാവുന്നതിലുമേറെ പ്രശ്‌നങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്.

ആരെയും കുറ്റപ്പെടുത്തുന്നൊന്നുമില്ല. അതെന്റെ തീരുമാനമായിരുന്നു. എല്ലാം വിട്ട് വേറെ ഒരു ജീവിതം തിരഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു. 19, 20 വയസ്സേ അന്നുണ്ടായിരുന്നുള്ളു. എന്റെ വീട്ടിലെല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു എന്റെ ആ തീരുമാനം. അത് വേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. അവര്‍ വേണ്ടന്ന് പറഞ്ഞ ഒരു ബന്ധമാണത്. പക്ഷേ നമ്മുക്ക് പ്രേമം വരുമ്ബോള്‍ എല്ലാം വിശ്വസിച്ചു പോകുന്ന ഒരു സമയമുണ്ടാകുമല്ലോ.. മറ്റാര് എന്ത് പറഞ്ഞാലും അതല്ല എന്ന് ഞാന്‍ കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.

എന്നാല്‍ ഒരു ഘട്ടമാണ് എന്നെ കരുത്തയാക്കിയത്. അതിലൂടെ കടന്നു പോയില്ലായിരുന്നുവെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള ആത്മവിശ്വാസവും കരുത്തും എനിക്കുണ്ടാകില്ലായിരുന്നു. ഇപ്പോള്‍ ഒരാള്‍ എന്റെ അടുത്തു വന്ന് എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് തിരിച്ചു ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ട്. പണ്ട് ആരെങ്കിലും കണ്ണുരുട്ടിയാല്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നു. പിന്നെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണം. അതില്‍ ഞാന്‍ ഇപ്പോള്‍ യൂസ്ഡ് ആണ്. അവയൊന്നും ഞാന്‍ കാര്യമാക്കാറില്ല. രണ്ടു തരം ആള്‍ക്കാരുണ്ട് സാമൂഹിക മാധ്യമങ്ങളില്‍. ഒന്ന് വിഷമം വന്നാല്‍ കൂടെ നില്‍ക്കുന്നവര്‍. ഞാന്‍ അവരെയെല്ലാം പേഴ്‌സണലായി മെസേജ് ചെയ്യാറുണ്ട്. അത് ഒരു തരത്തില്‍ എനിക്ക് വലിയ പിന്തുണയാണ്. എന്നാല്‍ വേറെ തരം ആളുകളുണ്ട് ഇവളെ വിഷമിപ്പിച്ചേ അടങ്ങൂ എന്ന് കരുതി നടക്കുന്നവര്‍.

എനിക്ക് ഭയങ്കര വിഷമമുണ്ടായ ഒരു സംഭവമുണ്ട്. ഒരു രണ്ടു വര്‍ഷം മുമ്ബ് ഞാനും എന്റെ മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തു. അവള്‍ക്കന്ന് രണ്ടോ മൂന്നോ വയസ്സു കാണും. അതിന് താഴെ ഒരുത്തന്‍ കമന്റ് ചെയ്തിരിക്കുന്നു. നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന്. എന്താണീ പറയുന്നത്. ഒരു കുഞ്ഞിനെ പോലും വെറുതെ വിടാത്തവരാണ്. ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തു. എന്റെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല. അന്നാണ് ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഒരു കാര്യത്തില്‍ കരഞ്ഞത്. അതെന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു. എന്റെ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ പറയുന്നത്. ഞാനും ഒരു മനുഷ്യനല്ലേ. പക്ഷേ ഈ സംഭവത്തോടെ ഞാന്‍ ചിലത് തിരിച്ചറിഞ്ഞു. എന്ത് സംഭവിച്ചാലും മുന്നോട്ടു പോവുക. നമ്മുക്ക് നമ്മള്‍ മാത്രമേ ഉണ്ടാകൂ. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും പുഞ്ചിരിച്ച്‌ മുന്നോട്ട് പോവുക. എന്ത് സംഭവിച്ചാലും ഞാന്‍ സ്വപ്‌നം കാണും അത് എത്തിപ്പിടിക്കാന്‍ നോക്കും.”