മലപ്പുറം ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ കണക്ക് ടീച്ചറായിരുന്ന വത്സ ഭിക്ഷ യാചിച്ച് തമ്പാനൂര്‍ റോഡരികില്‍; ഭക്ഷണം വാങ്ങിക്കൊടുത്ത യുവതി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ടീച്ചറെ തിരിച്ചറിഞ്ഞ് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ ടീച്ചര്‍ക്ക് തണലൊരുക്കി സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനു മുന്നില്‍ ഭിക്ഷയാചിക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങി കൊടുത്ത വിദ്യ എന്ന യുവതി ഒരിക്കലും വിചാരിച്ചില്ല, വിശപ്പിനപ്പുറത്തേക്ക് അവര്‍ക്ക് തണലൊരുക്കാനും തനിക്ക് സാധിക്കുമെന്ന്. സംഭവം ഇങ്ങനെ: സുഹൃത്തിനെ കാത്ത് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയതായിരുന്നു എംആര്‍ വിദ്യ. തന്റെ സമീപത്ത് നിന്ന് ചെടിയില്‍ നിന്നും കായപൊട്ടിച്ച് കഴിക്കുകയായിരുന്ന ഭിക്ഷാടകയായ വൃദ്ധയെ അവിചാരിതമായാണ് യുവതിയുടെ കണ്ണില്‍പ്പെട്ടത്. അവരുടെ വിശപ്പിന്റെ ആഴം മനസിലാക്കിയ വിദ്യ അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കുകയായിരുന്നു.
സൂക്ഷ്മതയോടെ അവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ സംസാരിച്ചപ്പോഴാണ് വിദ്യക്ക് തന്റെ മുന്നിലിരിക്കുന്നത് ഒരു മുന്‍ അധ്യാപികയാണെന്ന് മനസിലായത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞതോടെ ശരിക്കും ഞെട്ടിയത് വിദ്യയായിരുന്നു. മലപ്പുറത്തെ ഇസ്ലാമിയ എയ്ഡഡ് പബ്ലിക് സ്‌കൂളിലെ കണക്ക് ടീച്ചറായിരുന്നു വത്സ എന്നു പേരുള്ള ആ വയോധിക. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ട ഇവര്‍ക്ക് 5000 രൂപ പെന്‍ഷനുമുണ്ട്. എന്നിട്ടും യാചകിയായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ റോഡരുകില്‍ തുടരുകയാണ് വത്സ ടീച്ചര്‍.
ഇവരുടെ ജീവിതം മനസിലാക്കിയ വിദ്യ ഉടന്‍ തന്നെ അവരുടെ അനുവാദം ചോദിച്ച് ഒരു ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. ആര്‍ക്കെങ്കിലും ഇവരെ തിരിച്ചറിയാനും സഹായം എത്തിക്കാനും സാധിച്ചെങ്കിലോ? ആ ചിന്ത മാത്രമായിരുന്നു വിദ്യയുടെ മനസില്‍. അവര്‍ യാത്ര പറഞ്ഞ് മറഞ്ഞതിനു പിന്നാലെ വിദ്യയെ തേടി കോളുകളുടെയും മെസേജുകളുടേയും ബഹളമായിരുന്നു. കുറഞ്ഞ സമയത്തിനകം തന്നെ വിദ്യയുടെ ഫേസ്ബുക്കിലെ ചിത്രത്തില്‍ നിന്നും ടീച്ചറെ തിരിച്ചറിഞ്ഞ് മുമ്പ് ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളും മലപ്പുറത്തെ അവരെ തിരിച്ചറിഞ്ഞ നാട്ടുകാരും സഹായ വാഗ്ദാനവുമായി രംഗത്തെത്തി. മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് ജോലി ഉപേക്ഷിച്ച് പോയ ടീച്ചറെ മാത്രമെ എല്ലാവര്‍ക്കും ഓര്‍മ്മയുള്ളു. പിന്നീട് എന്താണ് ടീച്ചറുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയതെന്ന് ആര്‍ക്കുമറിയില്ല.
എങ്കിലും ‘ഞങ്ങളുടെ ടീച്ചറെ ഞങ്ങള്‍ നോക്കിക്കോളാം, ഇപ്പോള്‍ തന്നെ പുറപ്പെടുകയാണ്’ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ കമന്റ്. ഏതായാലും മലപ്പുറത്തും നിന്നും സഹായവുമായി വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് എത്തുന്നതിനു മുന്‍പ് തന്നെ, വിദ്യയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരം ജില്ലാ സബ്കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ ടീച്ചറെ കണ്ടെത്തി തണലൊരുക്കാന്‍ ഓടിയെത്തി. ഇപ്പോള്‍ ടീച്ചറെ സുരക്ഷിതമായി കല്ലടിമുഖത്തുള്ള കോര്‍പറേഷന്‍ വക വൃദ്ധ സദനത്തില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം അറിയിച്ചു കൊണ്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും എംആര്‍ വിദ്യ ഇട്ടിട്ടുണ്ട്. തമ്പാനൂര്‍ എസ്‌ഐ സമ്പത്ത് കൃഷ്ണന്‍, സബ് കളക്ടര്‍ ദിവ്യ എസ്അയ്യര്‍, തിരുവനന്തപുരം നഗരസഭ എന്നിവരുടെ നല്ല മനസിന് നന്ദിയെന്നും ശിഷ്യരേ …സുഹൃത്തുക്കളേ..സമാധാനമായി പോന്നോളൂ. നിങ്ങളുടെ ടീച്ചര്‍ സുരക്ഷിതയാണെന്നും വിദ്യയുടെ പോസ്റ്റില്‍ പറയുന്നു.
കടപ്പാട് : പ്രകാശൻ പുത്തലത്