ധനുഷ് ഞങ്ങളുടെ മകന്‍ തന്നെ; കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ പരാതിയില്‍ താരത്തിന് ഹൈക്കോടതി നോട്ടീസ്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് തന്റെ മകന്‍ ആണെന്ന് ആരോപിച്ച് കതിരേശന്‍ എന്നയാള്‍ സമര്‍പ്പിച്ച പിതൃത്വ അവകാശക്കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. കേസ് വ്യാജമെന്ന് ആരോപിച്ച് ധനുഷ് കോടതിയില്‍…

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് തന്റെ മകന്‍ ആണെന്ന് ആരോപിച്ച് കതിരേശന്‍ എന്നയാള്‍ സമര്‍പ്പിച്ച പിതൃത്വ അവകാശക്കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. കേസ് വ്യാജമെന്ന് ആരോപിച്ച് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന ദമ്പതികളുടെ ഹര്‍ജിയിലാണ് സമന്‍സ്.

മധുര- മോലൂര്‍ സ്വദേശികളായ കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് നടന്‍ ധനുഷ് തന്റെ മകനാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാള്‍ ആയിരുന്ന ധനുഷ് സിനിമാ മോഹങ്ങളുമായി ചെറുപ്പത്തില്‍ ചെന്നൈയിലേയ്ക്ക് തങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ആരോപണം തള്ളിയ ധനുഷ്, താന്‍ സംവിധായകന്‍ കസ്തൂരി രാജയുടെ മകനാണെന്ന് ചൂണ്ടിക്കാണിച്ച് ചില രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി കേസ് തള്ളുകയും ചെയ്തു. എന്നാല്‍ നടന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് ദമ്പതികളുടെ ആരോപണം. ഇക്കാര്യം ആരോപിച്ച് ദമ്പതികള്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളിയതോടെ കതിരേശന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ നാടു വിട്ട ധനുഷ് സിനിമാ രംഗത്ത് ശോഭിച്ചതോടെ തന്റെ ജന്മ അടയാളമായ മറുക് അടക്കം ലേസര്‍ ചികിത്സയിലൂടെ മായ്ച്ചതായും ആരോപണമുണ്ട്. അതേ സമയം, ധനുഷിന്റെ മാതാപിതാക്കളാണെന്ന് ആരോപിച്ച് ദമ്പതികള്‍ പ്രതിമാസം 65000 രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന കേസില്‍ ഇതുവരെ കാര്യമായ ഒരു പുരോഗതി ഉണ്ടായിട്ടില്ലാ എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ധനുഷ് എന്തുകൊണ്ടാണ് ശാസ്ത്രീയ പരിശോധനകള്‍ക്ക് മുതിരാത്തത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ശാസ്ത്രീയ പരിശോധന കൊണ്ട് തീരാവുന്ന കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ താരത്തിന് പ്രത്യേക താല്‍പര്യം എന്തെങ്കിലും ഉണ്ടോ എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

താരത്തിന്റെ ഈ കടുംപിടുത്തം കൊണ്ടു തന്നെ തുടക്കത്തില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കേസ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഉള്‍പ്പെടെ എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.