അത് അച്ഛനും അമ്മയുമെടുത്ത തീരുമാനം, ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല; നടന്‍ മിനോണ്‍

ബാലതാരമായി അഭിനയ രംഗത്തേക്കെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മിനോണ്‍. ബാലതാരമായി ആദ്യം എത്തിയ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും മിനോണിനെ നേടിയെടുത്തിരുന്നു. നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന സിനിമയിലെ പ്രകടനമായിരുന്നു താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നിരുന്നാലും നാന്‍ പെറ്റ മകന്‍ എന്ന സിനിമയിലൂടെയാണ് മിനോണ്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട അഭിമന്യൂവിന്റെ കഥ പറഞ്ഞ സിനിമ മിനോണ്‍ എന്ന നടനെ കൂടുതല്‍ ശ്രദ്ധേയനാക്കി. എന്നാല്‍ താനിതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്ന് തുറന്നു പറയുകയാണ് മിനോണ്‍. എം.ജി. ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താനിതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നതും അതിന്റെ കാരണവും താരം വ്യക്തമാക്കിയത്.

സ്‌കൂളില്‍ വിടേണ്ടെന്ന് അച്ഛനും അമ്മയുമാണ് തീരുമാനിച്ചത് എന്ന് മിനോണ്‍ പറയുന്നു. ‘അവര്‍ വിദ്യഭ്യാസ പ്രവര്‍ത്തകരായിരുന്നു. അങ്ങനെയുള്ള കാഴ്ചപാടുകള്‍ ഉള്ളത് കൊണ്ടാണ് മക്കളെ സ്‌കൂളില്‍ വിടേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചത്. മാത്രമല്ല നല്ല രീതിയില്‍ വളര്‍ത്താന്‍ പറ്റുമെന്ന തോന്നലും അവര്‍ക്കുണ്ടായി. പത്ത് വയസ് വരെ സ്‌കൂളിലൊന്നും വിടാതെ പിന്നെ ഞങ്ങള്‍ക്ക് പഠിക്കണമെന്ന് തോന്നുകയാണെങ്കില്‍ പോവട്ടെ എന്നാണ് അവര്‍ കരുതിയിരുന്നത്. ഈ കാലയളവില്‍ കാട് കാണിക്കുകയും ഒത്തിരി യാത്ര ചെയ്യിപ്പിക്കുകയും ചെയ്തു. എഴുതാനും വായിക്കാനുമൊക്കെ അവര്‍ തന്നെ പഠിപ്പിച്ചു. ശരിക്കും പഠിക്കാന്‍ ഇഷ്ടമുള്ള വ്യക്തികളാക്കി മാറ്റി വളര്‍ത്തുകയാണ് ചെയ്തത്. സ്‌കൂളില്‍ പോവാതെ അച്ഛനമ്മമാരുടെ ശിക്ഷണത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണമെന്ന് പഠിച്ചു. സംശയങ്ങള്‍ അവരോട് ചോദിച്ച് ഓരോന്ന് പഠിക്കുകയാണ് ചെയ്തത്. അവര്‍ക്ക് അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് തരികയും അറിയാത്തത് അറിയില്ലെന്ന് തന്നെ പറയുകയുകയും ചെയ്തിരുന്നു’ മിനോണ്‍ പറഞ്ഞു.

മാതാപിതാക്കള്‍ ഒരിക്കലും തങ്ങള്‍ മക്കളെ കുട്ടികളായി കണ്ട് മാറ്റി നിര്‍ത്തിയിരുന്നില്ലെന്നും എട്ട് വയസ് മുതല്‍ പണി എടുത്താണ് ജീവിച്ചിരുന്നത് എന്നും മിനോണ്‍ പറയുന്നു. നിങ്ങള്‍ കുട്ടികളാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ അച്ഛനും അമ്മയും ശ്രമിച്ചിരുന്നില്ല. മുതിര്‍ന്ന മനുഷ്യരെ പോലെയാണ് എപ്പോഴും ഞങ്ങളോട് അച്ഛനമ്മമാര്‍ പെരുമാറിയിരുന്നത്. സാധാരണ മാതാപിതാക്കള്‍ മക്കളോട് പല കാര്യത്തിനും അഭിപ്രായം ചോദിക്കാറില്ല. എന്നാല്‍ ഞങ്ങളോട് എല്ലാം ചോദിക്കും. കേവലം അരി വാങ്ങുന്നത് ആണെങ്കില്‍ പോലും അഭിപ്രായം ചോദിച്ചിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്.

‘ഞാന്‍ വരച്ച ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പണം കൊണ്ട് കൂടിയാണ് അരി വാങ്ങിക്കുന്നത്. വീടിനെ താങ്ങി നിര്‍ത്തുന്ന നെടുംതൂണ്‍ പോലെയാണ് എന്നെയും അവര്‍ കണ്ടിട്ടുള്ളത്. ഇപ്പോഴും അങ്ങനെയാണ്. സിനിമയോ മറ്റ് എന്ത് നഷ്ടപ്പെട്ടാലും എനിക്ക് ജീവിക്കാന്‍ പറ്റും. ഒരു പേനയും പേപ്പറും ഉണ്ടായാല്‍ മതി. അതാണെന്റെ ആത്മവിശ്വാസം’ എന്നായിരുന്നു മിനോണിന്റെ വാക്കുകള്‍.

 

Aswathy