നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം; പ്രതികരിക്കാനില്ലെന്ന് താരം

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് ഭാസിയെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രീനാഥ്…

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് ഭാസിയെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

പൊലീസിന് മുന്നില്‍ ഹാജരാവാന്‍ സമയം അനുവദിക്കണമെന്ന് ഭാസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും ഉടന്‍ തന്നെ ഹാജരാകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ചട്ടമ്പിയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെ നിര്‍ബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുന്‍പു പരാതിയില്‍ പരമാര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.