‘എന്തിനാണ് നിരന്തരം അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നത്’ മൂര്‍

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെിരായ പീഡന പരാതിയില്‍ പ്രതികരിച്ച് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ നടന്‍ സുമേഷ് മൂര്‍. ആരോപണങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും ഒന്നിലേറെ തവണ ഒരേ സ്ഥലത്ത് വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്നുമാണ് താരം പ്രതികരിച്ചത്.

നിര്‍മ്മാതാവിനെതിരെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെയും മൂര്‍ പ്രതിഷേധം രേഖപ്പെടുത്തി. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഹോം സിനിമയ്ക്ക് വേണ്ടിയും ഇന്ദ്രന്‍സിന് വേണ്ടിയും സമര്‍പ്പിക്കുന്നെന്നും മൂര്‍ പറഞ്ഞു. അവള്‍ക്കൊപ്പമല്ല അവനൊപ്പമാണ് താനെന്നും മൂര്‍ വ്യക്തമാക്കി.

‘ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എല്ലാവരും നില്‍ക്കുന്നത് ട്രെന്‍ഡായത് കൊണ്ട് അവനൊപ്പവും ആള്‍ക്കാര്‍ വേണ്ടേ. ഇതെന്താ ചന്തയോ. വിമര്‍ശനങ്ങള്‍ വന്നാല്‍ കുഴപ്പമില്ല. എനിക്കെതിരെ മീ റ്റൂ വോ മറ്റെന്ത് വന്നാലും സഹിക്കും. അങ്ങനെ അല്ലാതെ ഇപ്പോള്‍ നിവൃത്തിയില്ല. എന്താണ് ചെയ്യുക. ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും പറയാന്‍ പറ്റുന്നില്ല.

അപ്പോള്‍ അത് റേപ്പായി, മീ ടൂവായി പ്രശ്‌നങ്ങളായി. സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസ്സിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരേ. പിന്നെ എന്തിനാണ് നിരന്തരം അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നത്, മൂര്‍ ചോദിച്ചു. കളയിലെ അഭിനയമാണ് മൂറിനെ അവാര്‍ഡിനര്‍ഹമാക്കിയത്.

Gargi