‘പ്രശസ്തിയുണ്ടാകുമ്പോൾ വെല്ലുവിളികളും നേരിടേണ്ടി വരും’; ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം വിജയ് ദേവരകൊണ്ട

ലൈഗർ എന്ന ചിത്രവുമായി നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടൻ വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്തതിരുന്നു.12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നടനെ ഇഡി പറഞ്ഞുവിട്ടിരുന്നു. ഇഡി ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ടെന്നാണ് വിജയ് ദേവരകൊണ്ട വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

‘എന്റെ കടമയാണ് ഞാൻ ചെയ്തത്. അവർ അവരുടെ ജോലി കൃത്യമായി ചെയ്തു. അവരുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടിയും നൽകി. പ്രശസ്തിയുണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളും നമ്മൾ നേരിടേണ്ടി വരുമെന്നും ഇത് ജീവിതത്തിലെ ഒരു അനുഭവമായി കാണുന്നുവെന്നും നടൻ പറഞ്ഞു. എന്നാൽ തന്നോട് ഒരിക്കൽകൂടി വരണം എന്ന് അവർ പറഞ്ഞിട്ടില്ല’ എന്നാണ് വിജയ് ദേവരകൊണ്ട മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലൈഗർ സിനിമയ്ക്കു വേണ്ടി ഫെമ നിയമം ലംഘിച്ച് വിദേശ സ്രോതസ്സിൽ നിന്ന് പണം സ്വീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടനോട് ചോദിച്ചറിയാനാണ് ഇഡി വിജയ് ദേവരകൊണ്ടയെ വിളിപ്പിച്ചത്. ഏതാണ്ട് 12 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ സംവിധായകൻ പുരി ജഗന്നാഥ്, നിർമാതാവ് ചാർമി കൗർ എന്നിവരെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.

Aiswarya Aishu