പ്രോസിക്യൂഷനോട് സഹതാപം: നടിയെ ആക്രമിച്ച കേസില്‍ വാദിഭാഗത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോടതി: കേസ് കീഴ്‌മേല്‍ മറിയുന്നുവോ?

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ആശ്വാസമേകി കോടതിയുടെ പ്രതികരണം. പ്രോസിക്യൂഷനെ നിഷിധമായി വിമര്‍ശിച്ച കോടതി, പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നും പറഞ്ഞു. കേസില്‍ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 19ന്…

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ആശ്വാസമേകി കോടതിയുടെ പ്രതികരണം. പ്രോസിക്യൂഷനെ നിഷിധമായി വിമര്‍ശിച്ച കോടതി, പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നും പറഞ്ഞു. കേസില്‍ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 19ന് വിചാരണ കോടതി വീണ്ടും പരിഗണിക്കും.

കേസില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഇനിയും സാധിച്ചിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി സാക്ഷികളെ ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതില്‍ എന്ത് തെളിവാണ് ഉള്ളതെന്നും ചോദിച്ചു.

നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഉന്നയിക്കരുത്. വാദത്തിന് ഇടയിലെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. പൊതുജനാഭിപ്രായം നോക്കിയല്ല പ്രോസിക്യൂഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കുറ്റപ്പെടുത്തി.

കോടതിയില്‍ നിന്നും രേഖകള്‍ ദിലീപിന് ചോര്‍ന്ന് കിട്ടിയെന്ന പ്രോസിക്യൂഷന്‍ വാദത്തെയും കോടതി ചോദ്യം ചെയ്തു. രേഖകള്‍ ചോര്‍ന്നെങ്കില്‍ കോടതി ജീവനക്കാരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്ന് ചോദിച്ച കോടതി അന്വേഷണത്തിന് അനുമതി നല്‍കിക്കഴിഞ്ഞ് എന്തുണ്ടായെന്നും ചോദിച്ചു. അതേസമയം രേഖകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ രേഖകള്‍ ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കഴിഞ്ഞ ദിവസമാണ് നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയില്‍ നിന്നും സംഘം സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് അടിവരയിട്ടുകൊണ്ട് നടിയുടെ ബാങ്ക് ലോക്കര്‍ അന്വേഷണ സംഘം തുറന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ തെളിവിനെ സാധൂകരിക്കുന്ന ഒന്നു ലോക്കറില്‍ നിന്നും ലഭിച്ചില്ലെന്നും ലോക്കര്‍ കാലി ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്. എസ് പി മോഹനചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും അടങ്ങുന്ന സംഘമാണ് കാവ്യയുടെ മൊഴി രേഖപ്പെടുത്തിയത്. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്ന ചോദ്യങ്ങളാണ് കാവ്യ മാധവന്‍ മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.