എത്ര കഷ്ടപ്പെട്ടാകും അവർ അതിനുവേണ്ടിയുള്ള പണമുണ്ടാക്കിയത്!

കേരളത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അനന്യയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. അനന്യയ്ക്ക് നീതി ലഭിക്കാഞ്ഞതിനെ മനം നൊന്താണ് അനന്യ വിട പറഞ്ഞത്. നിരവധി പേരാണ് അനന്യയുടെ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന്…

adhi fb post

കേരളത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അനന്യയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. അനന്യയ്ക്ക് നീതി ലഭിക്കാഞ്ഞതിനെ മനം നൊന്താണ് അനന്യ വിട പറഞ്ഞത്. നിരവധി പേരാണ് അനന്യയുടെ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് എത്തിയിരുന്നത്. ഇപ്പോൾ ആദി എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,  ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ മാസമാണ് ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നതെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തുകയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ച യ്ക്കെടുക്കുകയുമില്ല. ഇന്ന്,അനന്യയുടെ മരണവാർത്ത കേൾക്കുമ്പോൾ വീണ്ടും ഞെട്ടിപ്പോകുന്നുണ്ട്. ഈ മരണം തികച്ചും അപ്രതീക്ഷിതമാണ്. അനന്യ ( Anannyah Kumari Alex ) വളരെ ബോൾഡായിരുന്നുവെന്നേ എനിക്കറിയൂ. 2019 ലെ ക്വിയർ പ്രൈഡ് ആംഗർ ചെയ്യുന്ന അനന്യയെയാണ് ആദ്യം ഞാൻ കാണുന്നത്. കുറച്ച് ദിവസം മുന്നേ രാത്രി,ക്ലബ് ഹൗസ്സിൽ അനന്യയുള്ള ഒരു ചർച്ച കേട്ടത്. അനന്യയുടെ സർജറിയിൽ വന്ന വീഴ്ച്ചകളെ കുറിച്ചാണ് അനന്യ സംസാരിച്ചത്.മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റുന്നില്ലെന്നും,വല്ലാത്ത വേദനയാണെന്നും അനന്യ പറഞ്ഞു.

സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി. വളരെ ഭീകരമായിരുന്നു അത്. എത്ര കഷ്ടപ്പെട്ടാകും അവർ ഈ സർജറിക്കായുള്ള പണമുണ്ടാക്കിയത് ? എന്നിട്ടും വേണ്ട വിധത്തിലുള്ള റിസൾട്ട് അവർക്ക് കിട്ടിയില്ല. അനന്യയുടെ അനുഭവങ്ങൾ ഞെട്ടിച്ചുകളയുന്നുണ്ട്. അതിലേറെ ഞെട്ടിയത്, ചില ക്വിയർ ആക്ടിവിസ്റ്റുകൾ ചർച്ചയിൽ അനന്യയോട് ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടിട്ടാണ്. സർജറിയ്ക്ക് ശേഷം അനന്യ നേരിടുന്ന പ്രയാസങ്ങൾ കേട്ടിട്ടും,ആശുപത്രിയെയും സർജറി ചെയ്ത ഡോക്ടറെയും ന്യായീകരിക്കുന്ന പോലെയാണ് ആദ്യ ഘട്ടത്തിൽ “ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിലൊ”ക്കെയുള്ള ഒരു ആക്ടിവിസ്റ്റ് സംസാരിച്ചത്. അനന്യ ഈ വിഷയം ഉയർത്തിയതിനാൽ Sex Reassignment Surgery ചെയ്യുന്നതിൽ നിന്ന് പ്രസ്തുത ആശുപത്രിയും അർജുൻ ഡോക്റ്ററും വിട്ടുനിൽക്കുകയാണെന്നും ഇത് മറ്റ് ട്രാൻസ് മനുഷ്യരെ കൂടി കഷ്ടത്തിലാക്കിയുമെന്നാണ് ഈ ആക്ടിവിസ്റ്റ് പറഞ്ഞത്. വളരെ ശക്തമായ അടിത്തറയുള്ള സിസ്-ഹെറ്ററോനോർമാറ്റീവായ ഒരു വ്യവസ്‌ഥയെ ന്യായമായും ചോദ്യംചെയ്യേണ്ടതുണ്ട്. അതോടൊപ്പം, ‛ഒറ്റ വ്യക്തികളെന്ന’ നില വിട്ട് പരസ്പരം കുറെകൂടി കരുതലോടെ അന്യോന്യം സഹകരിക്കാൻ നമ്മൾക്ക് കഴിയേണ്ടതില്ലേന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അനന്യയുടെ ആത്മഹത്യയിൽ എല്ലാവർക്കും പങ്കുണ്ടെന്നേ എനിക്കിപ്പോൾ പറയാൻ പറ്റൂ. അനന്യയ്ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാൻ ഞാനില്ല. അനന്യ ഉയർത്തിവിട്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമേ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകൂ. ഇവിടെ ആ നീതി വളരെ എളുപ്പം അവർക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. റെനേ മെഡിസിറ്റിയും ഡോ.അർജുൻ അശോകും അടങ്ങുന്ന മെഡിക്കൽ സമൂഹവും കണക്ക് പറയേണ്ടതുണ്ട്,ലജ്ജിക്കേണ്ടതുണ്ട്;അവർ മാത്രമല്ല.