ബള്‍ബ് കണ്ടുപിടിച്ചത് 1880ല്‍ മാത്രം! 1680ല്‍ ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ ബള്‍ബ്, ട്രോളി സോഷ്യല്‍ ലോകം

മറാഠി സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രമാണ് ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജായായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ ചിത്രത്തിലെ പിഴവുകള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ ലോകം. കൊട്ടാരത്തിലൂടെ നടന്നുവരുന്ന ശിവജി ആയിരുന്നു നടന്‍ പങ്കുവച്ച വീഡിയോയില്‍. വീഡിയോയുടെ അവസാനത്തില്‍ കൊട്ടാരത്തിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന ലൈറ്റില്‍ നിറയെ ബള്‍ബുകള്‍ കാണാം. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

1678 മുതക് 1680 വരെയാണ് ശിവജി മഹാരാജിന്റെ ഭരണകാലം. എന്നാല്‍ തോമസ് എഡിസണ്‍ ബള്‍ബ് കണ്ടുപിടിക്കുന്നത് 1880ല്‍ മാത്രമാണ്. അതാണ് സോഷ്യല്‍ ലോകത്തിന്റെ നിരീക്ഷണം.

അതേസമയം കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ നടനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘തന്‍ഹാജി’ എന്ന ചിത്രത്തില്‍ ശരത് കെല്‍ക്കര്‍ ശിവജിയായി അഭിനയിച്ചപ്പോള്‍ താരം കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്നും ആരാധകര്‍ പറയുന്നു. ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ പുറത്തിറങ്ങുമ്പോള്‍ തന്‍ഹാജിയുമായി താരതമ്യപ്പെടുത്താന്‍ സാധ്യതയേറെയാണ്. അടുത്ത വര്‍ഷം ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പ്ലാന്‍.

Anu B