മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ള ഈ ജീവിതം തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ

കെ വി അനിൽ സീമ ജി നായരെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഹൃദയഭാരിയായ ഒരു കുറിപ്പാണു ആരാധകരുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ,  ഉറക്കത്തിൽ സിനിമ നിങ്ങളെ വിളിച്ചു കൊണ്ട് പോയിട്ടുണ്ടോ ?…

കെ വി അനിൽ സീമ ജി നായരെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഹൃദയഭാരിയായ ഒരു കുറിപ്പാണു ആരാധകരുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ,  ഉറക്കത്തിൽ സിനിമ നിങ്ങളെ വിളിച്ചു കൊണ്ട് പോയിട്ടുണ്ടോ ? സ്വപ്നത്തിൽ നിന്ന് ജീവിതത്തിലേക്ക് … എന്നെ സിനിമ കൈ പിടിച്ച് കൊണ്ട് പോയത് ഉറക്കച്ചടവിൽ കണ്ണും തിരുമി നിൽക്കുമ്പോഴാണ്. 2011 ‘ ഇന്ദ്രനീലം ‘ എന്ന സീരിയൽ സൂര്യ ടി.വിക്ക് വേണ്ടി എഴുതുന്ന സമയം. വെണ്ണലയിലെ ‘ റിവർ ഡെയിൽ ‘ എന്ന റിസോർട്ടിലാണ് എൻ്റെ താമസം. രാത്രി ഒരു ഫോൺ വരുന്നു. ഉറക്കം മുറിഞ്ഞ് ഫോൺ എടുത്തു. പരിചയമില്ലാത്ത നമ്പർ . മറുവശത്ത് നിന്ന് ‘ അനീ ‘ എന്ന വിളി. ആരാണ് എന്ന് ചോദിക്കും മുമ്പേ സ്വയം പരിചയപ്പെടുത്തൽ. ” ഞാൻ സീമാ .ജി.നായർ ആണ് ” സീമാജി എൻ്റെ സീരിയലിൽ ഒരു വലിയ വേഷം ചെയ്യാൻ വന്നിരുന്നു. നേരിട്ട് കണ്ടിട്ടില്ല. ” നമസ്തെ ജീ.. ” എന്ന് എൻ്റെ മറുപടി. ” ഞാൻ സീനുകൾ വായിച്ചു. ഷാർപ്പ് ആയ ഡയലോഗുകൾ . അനി എന്താണ് സിനിമ എഴുതാത്തത് ? ” സീമാജിയുടെ ചോദ്യം . ” സിനിമ എഴുതാൻ ആരാണ് കൊതിക്കാത്തത്? അവസരം കിട്ടണ്ടേ.. ” എൻ്റെ മറുപടി. ” ഡയറക്ടർ എം.എ നിഷാദിനെ ഒന്നു പോയി കാണു .ഞാൻ പറയാം. നിഷാദ് സാർ ഒരു കഥ തേടുകയാണ് … ” സീമാജി പറഞ്ഞു. പിറ്റേന്ന് തന്നെ ഞാൻ നിഷാദിക്കയെ വിളിച്ചു. സീമാജി എന്നെ കുറിച്ച് പറഞ്ഞിരുന്നു. കാണാൻ അദ്ദേഹം അവസരം തന്നു.

ആദ്യം ഞാൻ ഒരു കഥ പറഞ്ഞു. ഫുട്ബോൾ ഭ്രാന്ത് കാരണം കല്യാണം കഴിക്കാൻ മറന്നു പോയ ഒരാളുടെ കഥ. ‘ മറഡോണ ‘ എന്ന് ആയിരുന്നു അന്ന് ഞാൻ ആ കഥയ്ക്ക് ഇട്ടിരുന്ന പേര്. പിന്നീട്, ആ പേരിൽ വേറെ സിനിമ വന്നു. ആ കഥ നിഷാദ് ഇക്കയ്ക്ക് അത്ര ഇഷ്ടമായില്ല. കുടിച്ച ചായയുടെ കപ്പ് തിരികെ വച്ച് എണീൽക്കാൻ തുടങ്ങുമ്പോൾ നിഷാദിക്ക ചോദിച്ചു ; ” വേറെ എന്തെ ങ്കിലും… കൈയ്യിലുണ്ടോ ? ” ” കഥ ഒന്നും ആയിട്ടില്ല. ഒരു ക്യാപ്ഷൻ പറയാം ” ഞാൻ പറഞ്ഞു. ” പറയ് ” ” എനിക്കും … അവനും ഇടയിൽ ഒരു കത്തിമുനയുടെ അകലം മാത്രം !!! ” ഒരാൾ ഒരാളെ കൊല്ലാൻ വേണ്ടി പോവുന്ന ബസ് യാത്ര. ഒരു നിമിഷത്തിൽ അയാൾ അറിയുന്നു… താൻ തേടുന്ന ആളും തൻ്റെ ബസ്സിൽ ഒരു യാത്രക്കാരനായി ഉണ്ട് എന്ന്. അന്ന് നിഷാദിക്ക എന്നെ ചേർത്തു പിടിച്ചു. ആ സിനിമ യാഥാർത്ഥ്യമായി.

‘ നമ്പർ 66 മധുരബസ് ‘ പശുപതി ആയിരുന്നു നായകൻ. പത്മപ്രിയ നായിക. പത്മപ്രിയയുടെ ചേച്ചിയുടെ വേഷം ആയിരുന്നു സീമാ . ജി. നായർക്ക് . ബിഗ് സ്ക്രീനിൽ എൻ്റെ പേര് എഴുതി കാണിക്കുന്നത് നിറ കണ്ണുകളോടെ ഞാൻ കണ്ടു. നിഷാദിക്കയിലേക്ക്… സിനിമയിലേക്ക്… എന്നെ എത്തിച്ച സീമാ ജീ… അങ്ങയോട് നന്ദി പറയുന്നില്ല. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ള ഈ ജീവിതം തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.