ഇരുട്ടിനേക്കാള്‍ ഭയമായിരുന്നു, അവള്‍ക്ക് പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ!

മദ്യപാനം കുടുംംബ ജീവിതങ്ങളെ എത്രത്തോളം ദോഷകരമായിട്ടാണ് ബാധിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരിക്കട്ടെ കുഞ്ഞു സുഷ്വിക മോള്‍. മദ്യപിച്ചെത്തിയ പിതാവിനെ ഭയന്ന് റബ്ബര്‍തോട്ടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ പാമ്പ് കടിയേറ്റാണ് നാലുവയസ്സുകാരി സുഷ്വിക മരണപ്പെട്ടത്. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി…

മദ്യപാനം കുടുംംബ ജീവിതങ്ങളെ എത്രത്തോളം ദോഷകരമായിട്ടാണ് ബാധിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരിക്കട്ടെ കുഞ്ഞു സുഷ്വിക മോള്‍. മദ്യപിച്ചെത്തിയ പിതാവിനെ ഭയന്ന് റബ്ബര്‍തോട്ടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ പാമ്പ് കടിയേറ്റാണ് നാലുവയസ്സുകാരി സുഷ്വിക മരണപ്പെട്ടത്.

കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി എന്നിവരുടെ ഇളയമകളാണ് സുഷ്വിക. സംഭവത്തില്‍ അച്ഛന്‍ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചെത്തിയ അച്ഛന് ബഹളമുണ്ടാക്കുന്നത് പതിവാണ്, അതില്‍ ഭയന്നാണ് കുട്ടി സഹോദരങ്ങള്‍ക്കൊപ്പം റബര്‍ തോട്ടത്തില്‍ ഒളിച്ചത്. അവിടെവെച്ചു പാമ്പുകടിയേറ്റ കുട്ടി മരണപ്പെട്ടു.

ഈ വിഷയത്തില്‍ അഞ്ചു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. രാവിലെയാണ് ഈ കുഞ്ഞുമുഖം സ്‌ക്രോള്‍ ചെയ്തുപ്പോകുന്ന അനേകം വാര്‍ത്തകള്‍ക്കിടയില്‍ കണ്ടതെന്ന് പറഞ്ഞാണ് അഞ്ചുവിന്റെ കുറിപ്പ്.

അപ്പോള്‍ കട്ടിലില്‍ തന്റെ നാലു വയസുകാരി കിടന്നുറങ്ങുന്നുണ്ടായിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയോടെയാണ് വാര്‍ത്ത മുഴുവനായി വായിച്ചത്. വീടിന്റെ സുരക്ഷിതത്വത്തില്‍ അച്ഛനമ്മമാരുടെ സ്‌നേഹലാളനയില്‍ കിടന്നുറങ്ങേണ്ടിയിരുന്ന ഒരു നാലുവയസ്സുകാരി കുഞ്ഞ് ഇന്നലെ രാത്രി തന്റെ കൂടപ്പിറപ്പുകള്‍ക്കൊപ്പം ഓടി ഒളിച്ചത് ഒരു തോട്ടത്തിലേയ്ക്കായിരുന്നു.

വീടിനു പുറത്തുള്ള ഇരുട്ടിനേക്കാള്‍ ഭയമായിരുന്നു അവള്‍ക്ക് മദ്യപിച്ചെത്തുന്ന സ്വന്തം അച്ഛനെ. വീട്ടില്‍ പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ ഭയന്ന് ഇരുട്ടില്‍ ഭയം തേടിയ കുഞ്ഞ് കരുതിയില്ല പുറത്ത് മറ്റൊരു വിഷപാമ്പ് അവളുടെ ജീവനെടുക്കാന്‍ ഒളിച്ചിരിക്കുന്നുവെന്ന്. ഇരുട്ടിനെ ഭയമാണ് പൊതുവേ കുഞ്ഞുമക്കള്‍ക്ക്.

പക്ഷേ ആ ഇരുട്ടിനേക്കാള്‍ ഭയം അവള്‍ക്ക് സ്വന്തം അച്ഛനെയായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട് ഒരു നാല് വയസ്സുകാരി അനുഭവിച്ചിരുന്ന വേദന. മദ്യപിച്ച് മറ്റൊരാളായി മാറുന്ന അച്ഛനേക്കാള്‍ അവള്‍ക്ക് സുരക്ഷിതവും ലാളനയും ഒരുപക്ഷേ പല രാത്രികളിലും ഒരുക്കിയിരുന്നത് ആ തോട്ടവും ഇരുട്ടും ആയിരുന്നിരിക്കണമെന്ന് അഞ്ചു വേദനയോടെ പറയുന്നു.

പന്ത്രണ്ടും ഒന്‍പതും വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം ഇരുട്ടില്‍ പതിയിരുന്ന് അവള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുക വീട്ടിനുള്ളില്‍ കുരുങ്ങി കിടക്കുന്ന അമ്മയ്ക്ക് വേണ്ടിയാകാം. പൂട്ടി കിടന്ന ബാറുകള്‍ ഒക്കെ തുറന്നപ്പോള്‍, മദ്യശാലകള്‍ നിരനിരയായി നിരന്നു നിന്ന് വിഷം വിളമ്പുമ്പോള്‍ ഏതൊക്കെയോ ഇടങ്ങളില്‍ ഇരുട്ടില്‍ അഭയം തേടുന്ന ഒരുപാട് കുഞ്ഞുങ്ങളില്‍ ഒരുവള്‍ മാത്രമാണ് ഈ പൊന്നുമോള്‍.

സ്വന്തം പോക്കറ്റും കുടുംബവും സുരക്ഷിതമാക്കാന്‍ വേണ്ടി മാത്രം ഖജനാവ് നിറയ്ക്കുന്ന മന്ത്രിപുംഗവന്മാര്‍ അറിയുന്നുണ്ടോ നിന്റെയൊക്കെ ഖജനാവില്‍ നിറയുന്ന നോട്ടുകള്‍ മദ്യം എന്ന വിഷം വിളമ്പി ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യരെ ഊറ്റിയെടുക്കുന്നതാണെന്ന്. ഒപ്പം ആ വിഷം അകത്താക്കി ചെല്ലുന്ന ഇരുകാലികള്‍ സൃഷ്ടിക്കുന്ന നരകത്തീയില്‍ വെന്തെരിയുന്നത് നിരാലംബരായ അമ്മമാരും കുഞ്ഞുങ്ങളും ആണെന്നും മദ്യമെന്ന് വിഷം ഇനിയും ജീവനുകള്‍ എടുക്കാതിരിക്കട്ടെ എന്ന മുന്നറിയിപ്പായി അഞ്ചു പറയുന്നു.