“ലാല്‍ സാര്‍ ഇല്ലെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ ഉണ്ടാവില്ലായിരുന്നു”

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മോഹന്‍ലാല്‍. എന്നാല്‍ അഭിനയിക്കാന്‍ മാത്രം അറിയാമായിരുന്നു അദ്ദേഹത്തെ ഇന്ന് കാണുന്ന താരപദവിയിലേക്കും സിനിമാ ലോകത്തെ തന്നെ തിരക്കുപിടിച്ച ഒരു നടനാക്കി മാറ്റിയതിന്റെ പിന്നിലും ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയുടെ പ്രയത്‌നം ചെറുതല്ല എന്ന് മോഹന്‍ലാല്‍ തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലാല്‍ സാര്‍ ഇല്ലായിരുന്നു എങ്കില്‍ ആന്റണി പെരുമ്പാവൂര്‍ ഉണ്ടാവില്ലായിരുന്നു എന്നാണ് ആന്റണി എളിമയോടെ പറയുന്നത്.

മോഹന്‍ലാലിന്റെ ഡ്രൈവറില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ മലയാള സിനിമയിലെ ഒരു നടനായി വരെ എത്തിനില്‍ക്കികയാണ് അദ്ദേഹം. താന്‍ നടനായതിന് പിന്നിലും ലാല്‍ സാറിന്റെ സാന്നിധ്യം ഉണ്ടെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളിലേക്ക്… ‘ലാല്‍ സാര്‍ ഇല്ലായിരുന്നെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന ഇന്നത്തെ ഞാന്‍ ഉണ്ടാകില്ലായിരുന്നു. 30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്”.പ്രിയന്‍ സാറും ലാല്‍ സാറും അങ്ങനെയൊരു വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്‌തെന്നു മാത്രം. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്.

തന്റെ ആഗ്രഹം കുറെ നല്ല സിനിമകള്‍ ചെയ്യാനാണ്. നടന്‍ എന്നതിനെക്കാള്‍ നിര്‍മാതാവ് എന്ന നിലയിലാണ് തനിക്ക് മലയാള സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതെന്നാണ് തോന്നുന്നതെന്നും ആന്റണി പറയുന്നു. നിര്‍മാതാവ് എന്ന വേഷത്തില്‍ ലാല്‍ സാറിനൊപ്പം മുന്നോട്ടു പോകുമ്പോള്‍ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളില്‍ ഇനിയും പ്രത്യക്ഷപ്പെടുന്നതില്‍ സന്തോഷമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Aswathy