നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്.
ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ചാര്‍മിളയോടും മകനോടും വലിയ സ്നേഹമായിരുന്നു. കോവിഡ് വന്നതില്‍ പിന്നെ വീടിന് പുറത്തിറങ്ങുന്നത് മാസത്തിലൊരിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി മാത്രമാണെന്ന് ചാര്‍മിള പറഞ്ഞു.
കട വരെ നടക്കുന്നതിനിടയില്‍ ഒരു അഞ്ച് മരണവാര്‍ത്തയെങ്കിലും കേള്‍ക്കാം എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ദേവേന്ദ്രനെ കൂടി പേടിക്കാത്ത മദിരാശിപട്ടണം ഇപ്പോള്‍ കൊറോണയെ പ്രതി പേടിച്ച് വിറയ്ക്കുകയാണ്. ചാര്‍മിള ചിരിച്ചു. സാമ്ബത്തികമായി സ്വതവേ പരുങ്ങലിലാണ് അവര്‍.
തമിഴ്നാട്ടില്‍ ഇപ്പോള്‍ സിനിമയും സീരിയലും ഷൂട്ടിങുമൊക്കെ എന്നോ കേട്ടു മറന്ന മുത്തശ്ശിക്കഥ പോലെയായിരിക്കുന്നു. ജൂണാരംഭത്തില്‍ വാങ്ങിച്ച സാധനങ്ങള്‍ എല്ലാം തീര്‍ന്നു. നാളയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്ബോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത്. എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്. എന്റെ കൈയില്‍ ആകെ അതേയുള്ളൂ. അത് സാരമില്ല. വിശന്നു കരയാന്‍ എനിക്കിവിടെ മക്കളൊന്നുമില്ലല്ലോ. ആ രണ്ടായിരത്തിന് രണ്ടു ലക്ഷത്തിന്റെ വിലയുണ്ടെന്ന് ചാര്‍മിള.
ഷക്കീല മുന്‍പും സഹായിച്ചിട്ടുണ്ടെന്ന് ചാര്‍മിള പറയുന്നു. ഫീല്‍ഡ് ഔട്ടായി നില്‍ക്കുമ്ബോഴായിരുന്നു 2002 ല്‍ ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ എന്ന സിനിമയില്‍ ചാര്‍മിളയ്ക്ക് നായികയായി ഓഫര്‍ വന്നത്. അന്ന് ഷക്കീല ഇവിടുത്തെ സൂപ്പര്‍ നായികയാണ്. വര്‍ഷത്തില്‍ മുപ്പതും നാല്‍പ്പതും സിനിമകളാണ് അവരുടേതായി പുറത്തിറങ്ങുന്നത്. ജഗതി ജഗദീഷില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ ചാര്‍മിളയുടെ അച്ഛന് സ്ട്രോക്ക് വന്നു.
ഷൂട്ടിങ് ക്യാന്‍സല്‍ ചെയ്ത് പോകാനൊരുങ്ങിയ ചാര്‍മിളയെ അന്ന് തടഞ്ഞത് ഷക്കീലയായിരുന്നു. ഈ പടം നീ പാതി വഴിയിലിട്ടിട്ടുപോയാല്‍ ഇനിയൊരു സിനിമ ഇവിടെ നിനക്ക് കിട്ടില്ല. നിന്റെ അച്ഛന്‍ എന്റെയും അച്ഛനാണ്. ഞാന്‍ നോക്കാം അച്ഛനെ. നീ സമാധാനമായി അഭിനയിച്ചിട്ടു വാ എന്നാണ് ഷക്കീല ചാര്‍മിളയോട് പറഞ്ഞത്. അച്ഛന്‍ ഡിസ്ചാര്‍ജ് ആവുന്നവരെ ആശുപത്രിയില്‍ ഷക്കീല അദ്ദേഹത്തിന് കൂട്ടിരുന്നു.
എത്രയോ പടങ്ങള്‍, എത്രയോ ലക്ഷങ്ങള്‍ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി. ഇന്ന് അവളുടെ നിലയും പരിതാപകരമാണ്,; ചാര്‍മിള നിശ്വസിച്ചു.