‘ ഞാനും ഇപ്പോള്‍ അച്ഛനെപ്പോലെ’; സ്‌ക്രിപ്റ്റ് എഴുത്തിനെപ്പറ്റി തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ശ്രീനിവാസനെപ്പോലെ തന്നെ അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ കഴിവ് തെളിയിച്ചവരാണ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രമാണ് ധ്യാനിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ താന്‍ സ്‌ക്രിപ്റ്റ് എഴുതുന്നതിനെപ്പറ്റി ചില…

ശ്രീനിവാസനെപ്പോലെ തന്നെ അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ കഴിവ് തെളിയിച്ചവരാണ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രമാണ് ധ്യാനിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ താന്‍ സ്‌ക്രിപ്റ്റ് എഴുതുന്നതിനെപ്പറ്റി ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അച്ഛന്‍ എല്ലാം എഴുതി പൂര്‍ത്തിയാക്കിയല്ല ലൊക്കേഷനിലേക്ക് പോവുക. പകുതിയും അവിടിരുന്ന് സ്‌പോട്ടില്‍ എഴുതുന്നതാണ്. അച്ഛന് യൂണിറ്റ് വണ്ടിയുടെ ചൂട് പുക മുഖത്തടിച്ചാലെ എഴുത്ത് വരൂ. അച്ഛന്റെ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. ഞാനും ഇപ്പോള്‍ അച്ഛനെപ്പോലെയാണ്. പല ഷോട്ടുകളും സെറ്റിലിരുന്നാണ് എഴുതുന്നത്’. എന്നാണ് ധ്യാന്‍ പറഞ്ഞത്.

സക്രിപ്റ്റ് പൂര്‍ത്തിയാക്കാതെ അങ്ങനെ പോകുന്ന സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ എഴുത്ത് വരില്ലെന്നും ആ സമയങ്ങളില്‍ സന്ദര്‍ഭം ആര്‍ട്ടിസ്റ്റിന് പറഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നതെന്നും ബാക്കി അവര്‍ റിയലിസ്റ്റിക്കായി ചെയ്യുമെന്നും ധ്യാന്‍ പറഞ്ഞു. പ്രകാശന്‍ പറക്കട്ടെ സിനിമയുടെ ചിത്രീകരണ സമയത്തും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ധ്യാന്‍ വ്യക്തമാക്കി. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.

അച്ഛന്‍ ശ്രീനിവാസനെഴുതുന്ന സ്‌ക്രിപ്റ്റ് മറ്റാര്‍ക്കും വായിക്കാന്‍ പറ്റുന്നതല്ലെന്നും അതുപോലെയുള്ള കൂട്ടക്ഷര പ്രയോഗമാണ് നടത്തുകയെന്നും ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ പോലും ആ എഴുത്തിന് മുന്നില്‍ തോറ്റുപോകുമെന്നും പലപ്പോഴും ഡിടിപി ചെയ്യാന്‍ പോയി ഞാന്‍ വലഞ്ഞിട്ടുണ്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.