‘പുഴ മുതല്‍ പുഴ വരെ’ ജനങ്ങളുടെ സിനിമ!! ജനമാണ് പരസ്യക്കാര്‍, പത്രത്തിലും ടിവിയിലും കാണില്ല

ചരിത്ര പുരുഷന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘പുഴ മുതല്‍ പുഴ വരെ’. സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) ആണ്ചിത്രം ഒരുക്കുന്നത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ‘പുഴ മുതല്‍ പുഴ വരെ’യുടെ കഥ നടക്കുന്നത്.

ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സെന്‍സറിങും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം സെന്‍സറിങ്ങെല്ലാം വിജയകരമായി പൂര്‍ത്തിയായിരുന്നു. ഒടുവില്‍ മാര്‍ച്ച് മൂന്നിന് പുഴ മുതല്‍ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ അവസരത്തില്‍ സംവിധായകന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

പുഴ മുതല്‍ പുഴ വരെയ്ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവര്‍ പരസ്യക്കാരായി മാറും. കാരണം അവരാണിത് നിര്‍മിച്ചതെന്നും രാമസിംഹന്‍ പറഞ്ഞു. ജനങ്ങളില്‍ നിന്നും പണം പിരിച്ചെടുത്താണ് ചിത്രം നിര്‍മ്മിച്ചിരുന്നത്.

‘ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനല്‍ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ, അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മിച്ചത്.. അവര്‍ വിതച്ചത് അവര്‍ കൊയ്യും. അവനവന്റെ ധര്‍മ്മം.. അതാണ്… മമധര്‍മ്മ’, എന്നാണ് രാമസിംഹന്‍ കുറിച്ചത്.

‘ഇങ്ങിനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിര്‍മിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്’, എന്നും മറ്റൊരു പോസ്റ്റില്‍ രാമസിംഹന്‍ കുറിച്ചു.

നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹന്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം നടന്നത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രത്തിന് പണം പിരിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നുണ്ട്. ഏഴ് കട്ടുകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്.

Anu B