കോഴിക്കോട് സ്വകാര്യ ലാബിൽ കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയ യുവാവിന്റെ സാമ്പിളുകൾ മറ്റൊരു ലാബിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയി, ആദ്യ പരിശോധനയിൽ പോസിറ്റീവ് എന്ന് കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെ ആരോഗ്യ വകുപ്പ് അധികൃതര്‍ കോവിഡ് രോഗികള്‍ക്കൊപ്പം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലാക്കിയിരുന്നു. മാർച്ച് 12 നു ദുബായിൽ നിന്നെത്തിയ വടകര സ്വദേശിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
ദുബായിൽ നിന്നെത്തിയ ശേഷം ഇദ്ദേഹം 28 ദിവസം ഹോം ക്വാറന്റൈനിൽ ആയിരുന്നു. പിന്നീട് തിരികെ ദുബായിൽ പോകുവാൻ വേണ്ടി പരിശോധന നടത്തുവാൻ വേദനി കോഴിക്കോട്ടെ സ്വകാര്യ ലാബിനെ സമീപിച്ചു. ജൂലൈ 15ന് ലാബിലെത്തി സ്രവം നല്കി. ജൂലൈ 16ന് വൈകീട്ട് നാലിന് ഫലം ലഭിക്കുമെന്ന് അറിയിച്ചു. ദുബൈയിലേക്ക് ജൂലൈ 17നുള്ള വിമാന ടിക്കറ്റും എടുത്തു.
എന്നാല്‍ വ്യാഴാഴ്ച ഫലം നല്‍കിയില്ല. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് ലാബ് തുറന്നപ്പോള്‍ തന്നെ എത്തിയെങ്കിലും പരിശോധനാ ഫലം എന്താണെന്ന് പറയാതെ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് വിളിക്കുമെന്നുമാണ് ലാബില്‍ നിന്ന് അറിയിച്ചതെന്ന് ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് ഇദ്ദേഹം കോഴിക്കോട്ടുതന്നെയുള്ള മറ്റൊരു സ്വകാര്യ ലാബില്‍ പോയി സ്രവപരിശോധന നടത്തി.
ഇതിനിടെ ആരോഗ്യ വകുപ്പിൽ നിന്നും അധികൃതർ എത്തുകയും നേരെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ രണ്ടാം നിലയിൽ 15 കോവിഡ് രോഗികൾക്കൊപ്പമാണ് ഇദ്ദേഹത്തിന് സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്. വെള്ളിയാഴ്ച സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം ശനിയാഴ്ച വന്നു. അതില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തില്ല. തിങ്കളാഴ്ച്ച പരിശോധന നടത്തി ഇതുവരെ റിസൾട്ടു നൽകിയില്ല. മുൻപ് ഇതുപോലെ പേരാമ്പ്ര സ്വദേശിക്കും ലാബ് പരിശോധന പോസ്റ്റിറ്റീവും ഗവൺമെൻറ് പരിശോധന നെഗറ്റീവും ആയിരുന്നു.