‘കഥ എന്ന ഫാക്ടര്‍ ഇല്ലാതെ സംവിധായകന്‍ എത്ര വള്ളം തുഴഞ്ഞിട്ടും കാര്യമില്ല’

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.…

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥ എന്ന ഫാക്ടര്‍ ഇല്ലാതെ സംവിധായകന്‍ എത്ര വള്ളം തുഴഞ്ഞിട്ടും കാര്യമില്ലെന്ന് ഫ്യൂരി ചാര്‍ലി മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നു.

വെള്ളിയാഴ്ചയായിട്ടും ആശിര്‍വാദ് സിനിമാസില്‍ ആള് കുറവായത് കോര്‍ഡിനേറ്റഡ് നെഗറ്റിവ് റിവ്യൂ കാരണം മാത്രമായിട്ട് തോന്നിയില്ല. സിനിമയുടെ പ്രൊമോഷന്‍ അത്രക്കും മോശമായിരുന്നു. റിലീസിന് രണ്ടാഴ്ചയ്ക്ക് മുന്‍പേ എങ്കിലും എന്ത് തരം സിനിമയാണെന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും പ്രേക്ഷകരിലേക്ക് എത്തിച്ച് അവരുടെ മൈന്‍ഡ് സെറ്റ് ഒരുക്കേണ്ടത് പ്രൊഡക്ഷന്‍ ടീമിന് ഒരു ആവശ്യമായി തോന്നാത്തത് ഇതിന്റെ ചെറിയ മുതല്‍മുടക്ക് കാരണമാകണം. OTT ലക്ഷ്യമാക്കി എടുത്ത സിനിമ തീയേറ്ററില്‍ എത്തിച്ചതിന്റെ കുറവുകള്‍ സിനിമയിലും കളക്ഷനിലും ഒക്കെ കാണുന്നുണ്ട്. ലാലേട്ടന്‍ ഫാന്‍സ് മാത്രം കയറി രണ്ടു ഷോ വെച്ച് കണ്ടാല്‍ മതി സിനിമ ഹിറ്റ് ആകാന്‍ എന്ന കണക്ക് കൂട്ടല്‍ ആകണം പിന്നണിക്കാര്‍ക്ക് ഉണ്ടായിരുന്നത്.
പോസിറ്റിവ് എനര്‍ജി ഉള്ള ചില നടന്മാരെ വെറുതെ സ്‌ക്രീനില്‍ കണ്ടിരിക്കാനും ഇഷ്ടമാണ്. രജനികാന്തും ലാലേട്ടനും മുതല്‍ നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാന്‍ വരെയും അതില്‍ പെടും. ആ ഒരര്‍ത്ഥത്തില്‍ ആരാധകര്‍ക്കുള്ള വിരുന്ന് തന്നെയാണ് എലോണ്‍. എന്നാല്‍ കഥാപാത്രത്തിന്റെ സവിശേഷതകള്‍, പതിയെ രൂപപ്പെട്ടു വരുന്ന കഥാഗതിയില്‍ പ്രേക്ഷകന് തോന്നേണ്ട താല്പര്യം എന്നീ കാര്യങ്ങളെ എഴുത്തുകാരന്‍ സീരിയസായി കണ്ടു എന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇന്‌ട്രെസ്റ്റിംഗ് ആയ ഒരു സിനിമ ഒരുക്കാന്‍ രാജേഷ് ജയരാമന് കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്ത് പണി ഇല്ലാതിരുന്ന സിനിമക്കാര്‍ക്ക് വേണ്ടി ചെയ്ത ഒരു കൊച്ചു സിനിമ എന്ന പരിഗണന കൊടുക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പരിണിത പ്രജ്ഞരായവര്‍ ഒരുക്കിയ സിനിമ ആ പേരില്‍ പണം മുടക്കി കാണുന്നവരോടും ബഹുമാനം കാട്ടണം.
കഥ എന്ന ഫാക്ടര്‍ ഇല്ലാതെ സംവിധായകന്‍ എത്ര വള്ളം തുഴഞ്ഞിട്ടും കാര്യമില്ല അതുകൊണ്ട് വിയര്‍ത്തു പണി എടുത്ത ഷാജി കൈലാസിനെ പറ്റി ഇവിടെ പരാമര്ശിക്കേണ്ട കാര്യം പോലും ഉണ്ടെന്നു തോന്നുന്നില്ല. മഞ്ജു വാര്യര്‍ക്ക് ഡിവോഴ്‌സി കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നത് പോലെ ലാലേട്ടനും ഇത്തരം ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ സര്‍ക്കസ് കളിക്കുന്ന എക്‌സ്ട്രീം ഇന്റലക്ച്വല്‍ കഥാപാത്രങ്ങളോട് ഒരു ചായ്വ് ഉണ്ട് എന്നതാണ് പൊതുവെയുള്ള ഒരു വിശ്വാസം. ലാലേട്ടന്റെ ബ്ലൈന്‍ഡ് ഡേറ്റ് കിട്ടിയ സ്ഥിതിക്ക് അദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു കഥാപാത്രത്തെ ഒരുക്കുക എന്നിട്ടു അതിനു പറ്റിയ ഒരു കഥ ഉണ്ടാക്കുക എന്ന ഷര്‍ട്ടിനു അളവില്‍ ആളെ ഒതുക്കുന്ന രീതി എത്രമാത്രം സിനിമയെ ബാധിച്ചിട്ടുണ്ടെന്നത് കണ്ടു തന്നെ അറിയണം.
മൈന്‍ഡ് റീഡിങ് മുതല്‍ യോഗ വരെ അറിയുന്ന , മദ്യപാനിയായ , റൊമാന്റിക്കായ, IPS മുതല്‍ മോട്ടിവേഷന്‍ സ്പീക്കര്‍ വരെ പദവികള്‍ ഉള്ള ഒരു എക്സെന്‍ട്രിക് കഥാപാത്രം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മടുപ്പു കൊണ്ട് തല തിരിക്കുന്നവരാണ് ഫാനിസം തലക്ക് പിടിക്കാത്ത നോര്‍മല്‍ പ്രേക്ഷകര്‍. മേല്പറഞ്ഞ സവിശേഷതകള്‍ ഉള്ള നായകന് കോവിഡ് കാലത്തു ഒരു ഫ്‌ലാറ്റില്‍ വെച്ചുണ്ടാകുന്ന മതിഭ്രമമാണ് ഈ സിനിമയുടെ കാഥാതന്തു. മറ്റാരുടെയോ സാന്നിധ്യം അനുഭവപ്പെടുന്ന നായകന്‍ അവരെ അന്വേഷിച്ചിറങ്ങുന്നതും അവര്‍ക്ക് എന്താണ് വേണ്ടത് എന്ന് കണ്ടു പിടിക്കുന്നതുമാണ് കഥ. എന്നാല്‍ പ്രേതബാധ എന്ന രീതിയില്‍ രാത്രിയില്‍ ഇരുട്ടത്ത് ഒരു ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായില്ല.
ലാലേട്ടന്‍ ഒരു അമ്പതു പ്രാവശ്യമെങ്കിലും ഞെട്ടുന്നുണ്ടെങ്കിലും പ്രേക്ഷകന് ആ ഞെട്ടല്‍ ഫീല്‍ ചെയ്യണമെങ്കില്‍ ആ സീനുകള്‍ക്ക് ചില ഒരുക്കങ്ങള്‍ ആവശ്യമുണ്ട് . ആഡംബരത്തില്‍ തിളങ്ങുന്ന പകല്‍ വെളിച്ചം , ഒരാവശ്യവും ഇല്ലാത്ത മുന്‍പേ പുറകെയുള്ള ഫോണ്‍ വിളികള്‍ ഒക്കെ കൂടി കൂട്ടി കലര്‍ത്തി ഭീതി ജനിപ്പിക്കാന്‍ അവിടെ ഉണ്ടാകേണ്ട ഏകാന്തത എന്ന അവശ്യ ഘടകത്തെ നശിപ്പിച്ചു കളയുന്നുണ്ട്. നന്നാക്കി എടുക്കാമായിരുന്ന കഥയെ ഇങ്ങിനെ പലതും ഗൗരവമായി എടുക്കാതെ നശിപ്പിച്ചു കളഞ്ഞതിനു കഥാകൃത്തിനെയോ , അതില്‍ ഇടപെടുകയോ ഇടപെടാതിരിക്കുകയോ ചെയ്ത സംവിധായകനെയോ പ്രേക്ഷകന്റെ പള്‍സ് മനസ്സിലാകാത്ത നായകനെയോ ആരെ വേണമെങ്കിലും കുറ്റം പറയാം. എങ്ങോട്ടാണ് കഥ പോകുന്നത് എന്ന് ആദ്യത്തെ പത്ത് പതിനഞ്ചു മിനിറ്റില്‍ തന്നെ മനസ്സിലാകും. ക്‌ളൈമാക്‌സില് ഉക്രി സ്‌റ്റൈലില്‍ കുറെ ട്വിസ്റ്റുകള്‍ കൂടി ചേര്‍ത്ത് വെച്ച് രണ്ടാം ഭാഗത്തിന് വഴി മരുന്നിട്ടുകൊണ്ട് കാണികളെ ആനന്ദപുളകിതരാക്കിയിട്ടും ഉണ്ട്.
കോവിഡ് കാലത്തെ ലോക്ക് ഡൗണില്‍ പെട്ട് പോയ കഥാപാത്രമാണ് പശ്ചാത്തലം എങ്കിലും മഴ നനയാതെ വെയ്റ്റിങ് ഷെഡില്‍ കയറി അവിടെ പെട്ട് പോയ കഥാപാത്രമായിരുന്നെങ്കിലും എഫക്റ്റില്‍ ഒരു വ്യത്യാസവും ഉണ്ടാകുമായിരുന്നില്ലാത്ത കഥ. ഇതിനെവിടെയാണ് കോവിഡുമായി ബന്ധം എന്ന് തലയില്‍ ചൊറിഞ്ഞുകൊണ്ടു ചിന്തിക്കുന്നവര്‍ ലാലേട്ടനെ ഓര്‍ത്തു ക്ഷമിക്കുക.
ആദ്യം പറഞ്ഞത് പോലെ OTT യില്‍ വന്നിരുന്നെങ്കില്‍ ലോകമാകെയുള്ള ലാലേട്ടന്‍ ആരാധകര്‍ ഇപ്പോള്‍ ഈ സിനിമ കണ്ടു രസിച്ചു കഴിയുമായിരുന്നു. ഒരു കലാരൂപം എന്ന നിലയില്‍ സിനിമ ജനങ്ങളികേക്ക് എത്തുക എന്ന അതിന്റെ കടമ നിറവേറിയേനെ . പക്ഷെ ഇപ്പോള്‍ വരുന്ന ഓര്‍ഗനയ്സ്ഡ് പൊളിറ്റിക്കല്‍ റിവ്യൂകള്‍ കണ്ടു മനസ്സ് മടുത്തവര്‍ക്ക് ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നത് പോലും രഹസ്യമായി ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത് . ഒരു പക്ഷെ അത് തന്നെയാകണം ഇവരുടെയൊക്കെ ഉദ്ദേശവുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.