“നാണംകെട്ട പണി”… വാവ സുരേഷിന് എതിരെ തിരിഞ്ഞവരെ കുറിച്ച് ഗണേഷ് കുമാര്‍

കോട്ടയം ജില്ലയില്‍ വെച്ചായിരുന്നു പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ച വാവ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോഴിതാ വാവ സുരേഷിന് എതിരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഒരു ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു എന്ന പരാമര്‍ശത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടനും മുന്‍ വനംവകുപ്പ് മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍.

ആ ആരോപണം ശരിയാണെങ്കില്‍ അതൊരു നാണം കെട്ട പണിയാണെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… വാവ സുരേഷിനെ കുറിച്ച് അധിക്ഷേപം പറയാന്‍ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും യോഗ്യതയില്ല. സര്‍ക്കാരില്‍ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോള്‍ അത് വേണ്ടെന്നു വച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാന്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥനായി കയറില്‍ മതി. മാസം നല്ല ശമ്പളം കിട്ടും.

അത് വേണ്ടെന്നു വച്ച അദ്ദേഹത്തെ കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങള്‍ പറയരുത്. പറയുന്നവര്‍ ലജ്ജിക്കും. പാമ്പ് പിടുത്തത്തിന്റെ പരിഷ്‌കാരങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചു കൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പില്‍ തന്നെ ക്ലാസ് എടുക്കാന്‍ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്. പണത്തിനു വേണ്ടി നില്‍ക്കുന്ന ആളല്ല വാവ സുരേഷ്.

അയാളൊരു സാധുവാണ്. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കരുത്. നാണംകെട്ട പണിയാണ്. വാവ പറഞ്ഞ ഈ ഉദ്യോഗസ്ഥനെ ഞാന്‍ വിളിച്ചിരുന്നു, ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞു. ഈ പറയുന്ന ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാല്‍ അയാളൊരു പാമ്പിനെ പിടിച്ച് കാണിക്കാമോ? കമ്പോ കോലോ അമേരിക്കന്‍ ഉപകരണങ്ങളോ എന്തെങ്കിലും ഉപയോഗിച്ച് കാണിച്ചാല്‍ മതി.വാവ സുരേഷിനെ കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കരുത്.

പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട. എല്ലാവരും വാവ സുരേഷിനു വേണ്ടി പ്രാര്‍ഥിക്കണം. അതുകൊണ്ടാണ് രണ്ടാം ജന്മമെടുത്ത് തിരിച്ചു വന്നത് എന്നാണ് ഗണേഷ് കുമാര്‍ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

 

 

Aswathy