നടനായിരുന്നില്ലെങ്കില്‍ ഞാന്‍ അച്ഛന്റെ ഗുണ്ടയായേനെ; മാസ് മറുപടിയുമായി ഗോകുല്‍ സുരേഷ്

സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പാപ്പന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നടനായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ഗോകുല്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
നടനായിരുന്നില്ലെങ്കില്‍ സുരേഷ് ഗോപിയുടെ ഗുണ്ടായായി മാറിയേനെയെന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്. ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുല്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഗോകുലിനൊപ്പം സുരേഷ് ഗോപിയും പാപ്പന്‍ സിനിമയുടെ തിരക്കഥാകൃത്ത് ആര്‍.ജെ. ഷാനും അഭിമുഖത്തിനെത്തിയിരുന്നു.

‘അച്ഛനില്‍ നിന്നും ഡിസ്റ്റന്‍സ് ഇട്ട് അകന്ന് മാറി നില്‍ക്കുന്ന ആളൊന്നുമല്ല ഞാന്‍. എനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നില്‍ക്കാനാണ് ഇഷ്ടം. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്.’ എന്നായിരുന്നു ഗോകുലിന്റെ വാക്കുകള്‍.

താന്‍ ചെറുപ്പത്തില്‍ വാങ്ങി നല്‍കിയ കളിപ്പാട്ടങ്ങളെല്ലാം ഇപ്പോഴും ഗോകുല്‍ സൂക്ഷിച്ച് വെക്കാറുണ്ടെന്ന് ഗോകുലിന്റെ വാക്കുകള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ‘ഞാന്‍ കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും അവന്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും അതെടുത്ത് തുടച്ച് വൃത്തിയാക്കി അടുക്കി വെക്കും,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

 

 

Aswathy