അന്ന് എന്നെ മോട്ടിവേറ്റ് ചെയ്തത് ധ്യാന്‍; തുറന്നു പറഞ്ഞ് ഗോകുല്‍ സുരേഷ്

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സായാഹ്നവാര്‍ത്തകള്‍. ഡി4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയ അനുഭവങ്ങളും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങളെ പറ്റിയുമൊക്കെയാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്.

താന്‍ ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയത് ധ്യാന്‍ പ്രധാന വേഷത്തില്‍ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റില്‍ ആയിരുന്നുവെന്നും അങ്ങനെ നോക്കുമ്പോള്‍ ധ്യാന്‍ തന്റെ ഗുരുസ്ഥാനീയനാണെന്നുമാണ് ഗോകുല്‍ പറഞ്ഞത്. തനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവായിരുന്നെന്നും തന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത് ധ്യാന്‍ ശ്രീനിവാസന്‍ ആണെന്നുമാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്.

‘എന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോകുന്നത് ധ്യാന്‍ ചേട്ടന്‍ അഭിനയിച്ച അടി കപ്യാരെ കൂട്ടമണിയുടെ സെറ്റിലാണ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ ഗുരുവിന്റെ സ്ഥാനത്താണ് ധ്യാന്‍ ചേട്ടന്‍. ഇതിനൊപ്പം എനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണ്. എന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യുന്നത് ധ്യാന്‍ ചേട്ടനാണ്’. എന്നായിരുന്നു ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍.

ഇതിന് മറുപടിയായി ഗോകുലും തന്റെ ഗുരു സ്ഥാനീയനാണെന്ന് ധ്യാന്‍ പറഞ്ഞു. ‘ഗോകുലും എന്റെ ഗുരു സ്ഥാനീയനാണ് എന്ന് എനിക്കും പറയാമല്ലോ, ഗോകുലിനെ 2015ല്‍ അടി കപ്യാരെ സെറ്റില്‍ വെച്ചാണ് ആദ്യം കാണുന്നത്. അന്ന് ഞാന്‍ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്. സിനിമകള്‍ കുടുതല്‍ ചെയ്യണം നമ്മള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് അറിയിക്കണം എന്നൊക്കെയെ പറഞ്ഞിട്ടുള്ളൂ. രാവിലെ ഞാന്‍ ഇടുന്ന ഷര്‍ട്ടാണ് വൈകിട്ട് ഗോകുല്‍ ഇടുന്നത് അങ്ങനെ ആയിരുന്നു ആ സെറ്റില്‍.’ എന്നായിരുന്നു ധ്യാനിന്റെ വാക്കുകള്‍.

 

Aswathy