ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവതകൾ

ഗണപതി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും വിഘ്നേശ്വരനായ ഗണപതിയുടെ സാന്നിധ്യമുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ. കിഴക്കോട്ടാണ് ദർശനം. മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. തീപ്പിടുത്തത്തിനുശേഷം…

ഗണപതി

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേതുംപോലെ ഇവിടെയും വിഘ്നേശ്വരനായ ഗണപതിയുടെ സാന്നിധ്യമുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ. കിഴക്കോട്ടാണ് ദർശനം. മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. തീപ്പിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോൾ ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ ഗണപതിപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട്.

കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിൽ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്തായി മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. ‘ഓഫീസ് ഗണപതി’ എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വനഗണപതിഭാവത്തിലാണ് പ്രതിഷ്ഠ. അതിനാൽ, ശ്രീകോവിലിന് മേൽക്കൂരയില്ല. മറ്റുള്ള ഗണപതിവിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ്.നേരത്തെ ഇവിടെയുണ്ടായിരുന്ന ആൽത്തറയിൽ പൂജിയ്ക്കാൻ വച്ചിരുന്ന ഗണപതിയെ പഴയ ദേവസ്വം ഓഫീസിലേക്ക് മാറ്റുകയും പിന്നീട് ഇന്നത്തെ സ്ഥലത്തെത്തിയ്ക്കുകയുമായിരുന്നു. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. നാളികേരമുടയ്ക്കലാണ് പ്രധാനവഴിപാട്. കിഴക്കുഭാഗത്തുനിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതിട്ടുമാത്രമാണ് ഗുരുവായൂരപ്പദർശനത്തിന് ചെല്ലുന്നത്. ഗണപതിയോടൊപ്പം ഇവിടെ ഭദ്രകാളി, നരസിംഹചൈതന്യങ്ങളുമുള്ളതായി വിശ്വസിച്ചുപോരുന്നു.

ശാസ്താവ്

നാലമ്പലത്തിനു പുറത്ത്, പ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേ മൂലയിലാണ് ശാസ്താപ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. നാലമ്പലത്തിനു പുറത്തുള്ള ഏക ഉപദേവനും ഇതാണ്. ഒരു മീറ്റർ ഉയരത്തിൽ കറുത്ത കരിങ്കല്ലിൽ ഉണ്ടാക്കിയതാണ് പ്രതിഷ്ഠ.
ശ്രീകോവിലിനു മുന്നിൽ നാളികേരം എറിഞ്ഞുടക്കുന്നതിന് ചെരിച്ചുവച്ച കരിങ്കല്ലും ചെറിയ ദീപസ്തംഭവുമുണ്ട്.ഇവിടെ എള്ളുതിരി കത്തിയ്ക്കൽ പ്രധാന വഴിപാടായിരുന്നു. എന്നാൽ 2007-ലെ ദേവപ്രശ്നത്തെത്തുടർന്ന് വഴിപാട് നിർത്തിവച്ചു. ഇപ്പോൾ അത് പുനരാരംഭിയ്ക്കാനുള്ള പദ്ധതികൾ നടന്നുവരുന്നു. മണ്ഡലകാലത്ത് ഈ ശ്രീകോവിലിനുമുമ്പിലാണ് ശബരിമലയിലേയ്ക്ക് ദർശനം നടത്തുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും.

ഇടത്തരികത്തുകാവ് ദുർഗ്ഗാഭഗവതി

ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. വനദുർഗ്ഗാഭാവത്തിലുള്ള പരാശക്തിയുടെ പ്രതിഷ്ഠയാണ് ഇത്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. അഴൽ ആണ് പ്രധാന വഴിപാട്. ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട്. ധനു, മകരം മാസങ്ങളിലായി ഇവിടെ രണ്ടു തലപ്പൊലി ആഘോഷമായുണ്ട്. ഒന്ന് നാട്ടുകാരുടേ വകയാണ്; മറ്റേത് ദേവസ്വം വകയും. ദുർഗ്ഗാ സങ്കല്പമാണെങ്കിലും ലക്ഷ്മി, സരസ്വതി, പാർവ്വതി, ഭദ്രകാളി എന്നീ ഭാവങ്ങളിലും ജഗദംബയെ ആരാധിച്ചുവരുന്നുണ്ട്. ഇവിടത്തെ ദുർഗ്ഗാഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നുവെന്നും വിഷ്ണുവിഗ്രഹം കൊണ്ടുവന്നപ്പോൾ വടക്കുകിഴക്കോട്ട് മാറി സ്വയംഭൂവായി അവതരിച്ചുവെന്നുമാണ് വിശ്വാസം. അതിനാൽ, ഇവിടെ ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കാറില്ല.

ശിവൻ

ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശിവന്റെ അദൃശ്യസാന്നിദ്ധ്യമുള്ളതായി കാണപ്പെടുന്നു. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി മമ്മിയൂരിൽ അവതരിച്ചു എന്നാണ് കഥ. തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്തെ ഒരു കരിങ്കൽത്തൂണിൽ പാർവ്വതീസമേതനായ ശിവന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്, പടിഞ്ഞാട്ട് ദർശനമായി. ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്.

സുബ്രഹ്മണ്യൻ

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലുള്ള ഒരു കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ലെങ്കിലും ഭക്തർ ഇവിടെയും വന്ദിയ്ക്കാറുണ്ട്. ഭസ്മം, ചന്ദനം തുടങ്ങിയവ ചാർത്തി നാരങ്ങാമാല ധരിച്ചാണ് ഭഗവാന്റെ ഇരിപ്പ്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. എന്നാൽ പഴനിയിലേതുപോലെ ആണ്ടിപ്പണ്ടാരമല്ല. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ ഇടതുകൈ അരയിൽ കുത്തിവച്ചിരിയ്ക്കുകയാണ്. വലതുചുമലിൽ വേലുമുണ്ട്. 1970-ലുണ്ടായ തീപ്പിടുത്തത്തെത്തുടർന്ന് നവീകരിച്ചശേഷമാണ് ഈ രൂപം കൊത്തിവച്ചത്.

അനന്തപദ്മനാഭൻ ദശാവതാരങ്ങൾ

ക്ഷേത്രശ്രീകോവിലിന് പുറകിൽ കിഴക്കോട്ട് ദർശനമായുള്ള കരിങ്കൽത്തൂണുകളിൽ പത്തെണ്ണത്തിൽ ഭഗവാന്റെ ദശാവതാരങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. മത്സ്യം, കൂർമ്മം, വരാഹം എന്നിങ്ങനെ ക്രമത്തിൽ പത്ത് അവതാരങ്ങളാണ്. ശ്രീകോവിലിന് തൊട്ടുപുറകിൽ ഇവയുടെ നടുക്കായി അനന്തപദ്മനാഭസ്വാമിയുടെ ഒരു രൂപം കാണാം. തിരുവനന്തപുരം ശ്രീ അനന്തപദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയാണിത്. ഇവിടെ ഒരു അനന്തശയനചിത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഈ ചിത്രത്തിന്റെ വരവിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്: പണ്ടുകാലത്ത് ശീവേലിയ്ക്ക് തിടമ്പ് എഴുന്നള്ളിച്ചിരുന്നത് മൂത്തതുമാരായിരുന്നു. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ശീവേലിയ്ക്ക് വൈകിയ മൂത്തതിനെ മേൽശാന്തി ചീത്തപറഞ്ഞു. മൂത്തത് മേൽശാന്തിയോട് ധിക്കാരത്തോടെ പെരുമാറി. ഇത് സഹിയ്ക്കാൻ വയ്യാതെ മേൽശാന്തി അയാളെ നാലമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ വഴി പുറത്താക്കി. പിന്നെ അയാൾ ആ പരിസരത്തുപോലും വന്നില്ല. തുടർന്ന് പടിഞ്ഞാറേ വാതിൽ എന്നെന്നേയ്ക്കുമായി അടച്ചു. ആ സ്ഥാനത്താണ് അനന്തശയനചിത്രം വച്ചത്. 1970-ലുണ്ടായ തീപ്പിടുത്തത്തിൽ ഇത് പൂർണ്ണമായും കത്തിനശിച്ചു. തുടർന്നാണ് ഇന്നത്തെ കരിങ്കൽ ശില്പം നിർമ്മിച്ചത്. പതിനെട്ടടി നീളം വരുന്ന ഭീമാകാരമായ രൂപമാണ്. രണ്ട് കൈകളേയുള്ളൂ ഇവിടെ വിഷ്ണുഭഗവാന്. പാൽക്കടലിൽ മഹാസർപ്പമായ അനന്തന് മുകളിൽ മഹാലക്ഷ്മീസമേതനായി പള്ളികൊള്ളുന്ന പരമാത്മാവായ വിഷ്ണുഭഗവാൻ, അദ്ദേഹത്തിന്റെ നാഭീകമലത്തിലുള്ള ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം, ഭഗവാനെ കണ്ടുതൊഴുന്ന നാരദൻ, പ്രഹ്ലാദൻ, മഹാബലി, വസിഷ്ഠൻ, വ്യാസൻ, കശ്യപൻ, വിഭീഷണൻ, ഉദ്ധവർ തുടങ്ങിയ ഭക്തോത്തമന്മാർ,ചുവട്ടിൽ ഭഗവാന് കാവലായി നിലകൊള്ളുന്ന ലക്ഷ്മീ-ഭൂമീദേവിമാർ, ദ്വാരപാലകരായ ജയവിജയന്മാർ, ഭഗവദ്വാഹനമായ ഗരുഡൻ, കാവൽക്കാരനായ വിഷ്വക്സേനൻ, സൂര്യചന്ദ്രന്മാർ, ഗരുഡന്റെ ചിറകിൽ കാൽ ചുവട്ടിനിൽക്കുന്ന ശ്രീകൃഷ്ണൻ, യോഗനരസിംഹമൂർത്തി, ഗണപതി, അയ്യപ്പൻ, പട്ടാഭിഷിക്തരായ ശ്രീരാമസ്വാമിയും സീതാദേവിയും, ഇരുവരെയും വന്ദിയ്ക്കുന്ന ഹനുമാനും, ലക്ഷ്മണനും, ശ്രീഭൂമീസമേതനായി നിൽക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണു – ഇവരെല്ലാം ഈ പ്രതിഷ്ഠയിൽ ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദിവസവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്.

ഹനുമാൻ

നാലമ്പലത്തിനകത്ത് വടക്കേ നടവാതിലിന് സമീപത്തുള്ള തൂണിലാണ് ചിരഞ്ജീവിയും ശ്രീരാമദാസനുമായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. ഭക്തഹനുമാന്റെ രൂപത്തിലുള്ള വിഗ്രഹമാണിത്. തെക്കോട്ട് ദർശനമായി രണ്ടുകൈകളും കൂപ്പിനിൽക്കുന്ന ഭാവത്തിലാണ് ഹനുമദ് വിഗ്രഹം. 1970-ലുണ്ടായ തീപ്പിടുത്തതിനുശേഷമാണ് ഈ രൂപം പിറവിയെടുത്തത്. ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ നാലമ്പലത്തിനകത്തെ ഈ ഹനുമാനെയും തൊഴുതുപോരുന്നു. വെറ്റിലമാലയും കുങ്കുമവും ചാർത്തിയ രൂപത്തിലാണ് വിഗ്രഹം നിത്യേന കാണപ്പെടുന്നത്. ഈ ഹനുമാനെ സ്തുതിച്ചതുകാരണം അത്ഭുതകാര്യസിദ്ധിയുണ്ടായതായി ചില ഭക്തർ വിശ്വസിച്ചുവരുന്നു.

നാഗദേവതകൾ

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം വകയുള്ള സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം. ആൽമരച്ചുവട്ടിൽ കിഴക്കോട്ട് ദർശനമായാണ് നാഗപ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. നാഗരാജാവായ അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും