ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും ; സുകുമാരൻ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക് ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. മക്കളും മരുമക്കളുമെല്ലാം ചേർന്ന് ഗംഭീരമാക്കിയ പിറന്നാൾ ആഘോഷത്തിനിടയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മല്ലിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. മക്കളും മരുമക്കളുമെല്ലാം ചേർന്ന് ഗംഭീരമാക്കിയ പിറന്നാൾ ആഘോഷത്തിനിടയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മല്ലിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ പങ്കിട്ട പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മല്ലിക കുറിച്ചത് ഇങ്ങനെയായിരുന്നു. “സിദ്ധാർത്ഥൻ … ചേച്ചിയല്ല , ഈ വിനയവും ഗുരുത്വവും ഈശ്വരാനുഗ്രഹവുമാണ് സിദ്ദുവിനെ ഈ നിലയിൽ എത്തിച്ചത്… ഞാനും എൻ്റെ സുകുവേട്ടനും അതിന് ഒരു നിമിത്തമായി എന്നു മാത്രം… ചേച്ചിക്കെന്നും സ്വന്തം കുടുംബം പോലെയാണ് സിദ്ദുവും സുമയും മക്കളും.” മല്ലികയുടെ പിറന്നാളിനോട് അനുബന്ധിച്ച് സിദ്ധുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. “ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരൻ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടിൽ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പർസ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുക. തലേദിവസം വരെയുള്ള എന്റെ കാര്യം ആലോചിച്ചാൽ ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് എനിക്കു തോന്നിയത്. അടുക്കളയിൽ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു.അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വകനൽകും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, കോടിയുടുക്കുമ്പോൾ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്. കൂട്ടുകാരില്ലാത്തതാണോ, വിദ്യാഭ്യാസമില്ലാത്തതാണോ, വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതൊന്നുമല്ല.വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം. സിനിമയിൽ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് എന്റെ വിശപ്പകറ്റാൻ “അന്നമിട്ടകൈ”ആണ് ചേച്ചിയുടേത്. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ് പ്രിയപ്പെട്ടതാണ്.ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാൾ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”