നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയിലേക്ക് കടന്നുവന്ന മലയാളിയുടെ പ്രിയപ്പെട്ട താരമാണ് ഇന്നസെന്റ്. പിന്നീട് ഹാസ്യനടനായും സ്വഭാവ നടനുമായെല്ലാം അദ്ദേഹം വെള്ളിത്തരയില്‍ തിളങ്ങി. തന്റെ സങ്കടങ്ങള്‍ പോലും ഒരു ചെറു തമാശയാക്കി മാറ്റി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ഈ നടന്റെ ഒരു ശൈലിയാണ്. ക്യാന്‍സര്‍ എന്ന രോഗത്തോട് പൊരുതുമ്പോഴും ആ തമാശ അദ്ദേഹം കൈവിട്ടില്ല. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്.
2013ലാണ് നടന്‍ ഇന്നസെന്റിന് തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ചത്. ആരാധകരെ ഭയപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു ഇത്. ഒരുപാട് കീമോ തെറാപ്പികള്‍ക്കും ചികിത്സയ്ക്കും ശേഷമാണ് അദ്ദേഹം ക്യാന്‍സര്‍ എന്ന രോഗത്തോട് പൊരുതിയത്. രോഗത്തെ ചിരിച്ചു കൊണ്ട് നേരിട്ട ഇന്നസെന്റ് ഏറെ നാള്‍ക്ക് ശേഷം സുഖം പ്രാപിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടര്‍ വി.പി ഗംഗാധരന്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു പ്രമുഖ ചാനല്‍ പരിപാടിയ്ക്കിടെ ശ്രീകണ്്ഠന്‍ നായര്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡോക്ടര്‍. മറുപടിയില്‍ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്നസെന്റ് പല വേദികളിലും ഡോക്ടറിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
അദ്ദേഹത്തെ കണ്ടുമുട്ടുന്ന ഒരു അനുഭവം എങ്ങനെ ആയിരുന്നു എന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ചോദ്യം. അതിന് ഡോക്ടറുടെ മറുപടി ഇതായിരുന്നു… ക്യാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് അല്ലെങ്കില്‍ ആ അവസ്ഥയെ കുറിച്ച് മറച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂഗിഭാഗവും. ബന്ധുക്കള്‍ അറിയരുത് നാട്ടുകാര്‍ അറിയരുത് എന്ന തീരുമാനത്തില്‍ ആണ് മിക്കവരും എത്തുക. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു ഇന്നസെന്റ്. ഇന്നസെന്റ് അടുത്തദിവസം തന്നെ ഇക്കാര്യം പുറം ലോകത്തോട് പറയുകയാണ് ചെയ്തത്. ഞാന്‍ ആരുടേയും മുതല്‍ കട്ടുകൊണ്ട് വന്നിട്ടില്ല, പുറത്തുപറയാതിരിക്കാന്‍, എന്നാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഇന്നസെന്റിനെ കുറിച്ച് അദ്ദേഹത്തിനെ ചികിത്സിച്ച ഡോക്ടര്‍ ആ വേദിയില്‍ വെച്ച് ഓര്‍ത്തെടുക്കുന്നത്.