ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണ്!

ചലച്ചിത്ര താരം സജിത മഠത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ ജോജി അൽഫോൺസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോജി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം, ഇരുപത്തഞ്ചാമത് ഐഎഫ്എഫ്കെയുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാദമിയിൽ ജോലിയിൽ…

joji-alfons-post

ചലച്ചിത്ര താരം സജിത മഠത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ ജോജി അൽഫോൺസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോജി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം,

ഇരുപത്തഞ്ചാമത് ഐഎഫ്എഫ്കെയുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാദമിയിൽ ജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബര്‍ ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികൾ ഭംഗിയായും സമയബന്ധിതമായും തീർത്തു കൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും ഐഎഫ്എഫ്കെ സ്റ്റോറീസ് വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരംതിരിച്ചു. അതിൽ നിന്നും 300 ചിത്രങ്ങൾ ഫോട്ടോ എക്സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനും ഞാനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു. ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തിൽ ഓഫീസില്‍ എത്തുന്നത്. ഫോട്ടോ പ്രദർശന ഉദ്ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ സജിത മഠത്തിൽ ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാ പോളും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ ശ്രീ കമൽ സാറിന്റെയും ജി സി മെമ്പർ ശ്രീ സിബി മലയിൽ സാറിന്റെയും സാന്നിധ്യത്തിൽ ശ്രീമതി സജിത മഠത്തിലിനോട് അവർ ഉൽഘാടന വേളയിൽ പറഞ്ഞ അസത്യത്തെ കുറിച്ച് ചോദിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായത്.

ഔദ്യോഗികമായി എറണാകുളത്തേക്ക് എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ഞാനും കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്സിബിഷന്റെയും ഐഎഫ്എഫ്കെ ഫോട്ടോ സ്റ്റോറീസ് വെബ്സൈറ്റിന്‍റെ ഉൽഘാടനത്തിൽ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചിലവിൽ എറണാകുളത്തെത്തി.എറണാകുളത്ത് നടന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ തിരുവനന്തപുരത്ത് പറഞ്ഞ അസത്യങ്ങൾ ശ്രീമതി സജിത മഠത്തിൽ തിരുത്തുകയും ആ ജാള്യത മറക്കാൻ വേണ്ടി എനിക്കെതിരെ സെക്രട്ടറിക്ക് പരാതി നൽകുകയും ഉണ്ടായി. പരാതിയിൽ പറഞ്ഞിട്ടുള്ളത് ‘ജി സി മെമ്പറെ ആക്ഷേപിച്ചയാൽ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല എന്നും എറണാകുളത്തെ ഉൽഘാടന സമയത്ത് അവരെ തുറിച്ചു നോക്കി എന്നുമാണ്’. 25ആം ഐഎഫ്എഫ്കെ വോളന്‍റിയർ ആയ 18 വയസ്സുള്ള മകനുമായാണ് ഉൽഘാടനത്തിൽ പങ്കെടുത്തത്. വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ടാണ് വളരെ ദൂരത്തു മാറിയാണ് നിന്നത്.ഈ പരാതി അസത്യമാണെന്ന് അറിയാമായിരുന്നിട്ടും 30 വര്‍ഷത്തിനുമേൽ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മാനസികാവസ്ഥയെയും പരിഗണിച്ചും ചെയര്‍മാന്‍റെയും ആർട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യർഥനയെ മാനിച്ചും കൂടുതൽ വഴക്കുകളിലും പ്രശ്നങ്ങളിലും ചെന്ന് ചേരാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാൻ പറ്റാത്തത്ര പ്രശ്നങ്ങൾ വേറെ ഉള്ളതുകൊണ്ടും സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നൽകി. ആ പ്രശ്നം അവിടെ അവസാനിച്ചു എന്ന് കരുതി. ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയിൽ നിന്നും വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളർത്തി. അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല. കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവൽ മോശമാക്കാൻ ഒരു അവസരം ഉണ്ടാക്കേണ്ടെന്നു കരുതി. ചെയര്‍മാനോട് ശ്രീ വിഷ്ണുനാഥ്‌ സംസാരിച്ചു. അരമണിക്കൂറിനുള്ളിൽ പ്രശ്നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു. സ്ത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി. പോയില്ല. തൊഴിൽ പരമായി എനിക്കുണ്ടായ നഷ്ടം വളരെ വലുതാണ്.

കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങൾ പകർത്താനുള്ള അവസരവും ഒരുപാടു മനുഷ്യരുടെ പോർട്രൈറ്സ് പകർത്താനുള്ള അവസരവും നഷ്ടപ്പെട്ടു.ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ഞാൻ 1988ൽ തിരുവനന്തപുരത്തു നടന്ന ആദ്യ ഇഫി മുതൽ തുടർച്ചയായി ഐഎഫ്എഫ്കെയിൽ പങ്കെടുക്കുന്നു. 1998 മുതൽ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ്. അല്ലാതെയും ഈ ചരിത്ര നിമിഷങ്ങൾ പകർത്തി വരുന്നു. ഇന്ത്യാവിഷൻ മുതൽ സോണി എന്റർടൈൻമെന്റ് വരെയുള്ള വിവിധ ചാനലുകളിൽ ക്യാമറമാനായും ചീഫ് ക്യാമറാമാനായും പ്രവർത്തിച്ചിരുന്നു. ടി വി ചന്ദ്രൻ, എം പി സുകുമാരൻ നായർ, വേണു, രാജീവ് വിജയരാഘവൻ മുതൽ രാജീവ് രവി, മഹേഷ് നാരായണൻ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു.ഇത്രയധികം പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റർ തസ്‌തിക എനിക്ക് നൽകിയത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഐഎഫ്എഫ്കെകളിലും എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്.ഇരുപത്തിഅഞ്ചാമതു ഐഎഫ്എഫ്കെയിൽ എനിക്കുണ്ടായ സങ്കടങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്. ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുതെന്നു ആശിക്കുന്നു. തുടർന്നും ചലച്ചിത്ര അക്കാഡമിയോട് സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂ.