നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്!

കളക്ടർ ബ്രോ , താങ്കളുടെ ആദ്യ ചിത്രമായ Sara’s ന്റെ ലിങ്ക് അയച്ചു തന്നതിന് നന്ദി. ഒറ്റയിരിപ്പിൽ ഇന്നലെ തന്നെ ഞാനാ ചിത്രം മുഴുവനും കണ്ടു. മികവുറ്റ രീതിയില്‍ നിര്‍മിച്ച ഒരു ചിത്രം. അന്നാ…

കളക്ടർ ബ്രോ , താങ്കളുടെ ആദ്യ ചിത്രമായ Sara’s ന്റെ ലിങ്ക് അയച്ചു തന്നതിന് നന്ദി. ഒറ്റയിരിപ്പിൽ ഇന്നലെ തന്നെ ഞാനാ ചിത്രം മുഴുവനും കണ്ടു. മികവുറ്റ രീതിയില്‍ നിര്‍മിച്ച ഒരു ചിത്രം. അന്നാ ബെന്നിന്റേത് വളരെയധികം പ്രശംസയര്‍ഹിക്കുന്ന ഒരു പ്രകടനമാണ്‌. സണ്ണി വെയ്നും ഒപ്പം തന്നെ. താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു. ഒരു പുതുമുഖനടനെന്ന് തോന്നിപ്പിക്കാത്ത വിധം അര്‍ദ്ധ ശങ്കയില്ലാതെ താങ്കളുടെ ഭാഗം അഭിനയിച്ചു. ഒരു ബ്യൂറോക്രാറ്റ് എന്ന നിലയില്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്ന ദൃഢമായ സ്വഭാവസവിശേഷതകള്‍ ഈ കഥാപാത്രത്തിൽ നിറഞ്ഞു നിന്നിരുന്നു. ഒരു നല്ല ചലച്ചിത്രം നിർമിക്കുക എന്ന ചിന്ത മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പ്രൊഡ്യൂസര്‍. എടുത്തു ചാട്ടങ്ങളില്ലാത്ത, ലക്ഷ്മണ രേഖകളെ മറികടക്കാത്ത കൃത്യമായ വീക്ഷണമുള്ള ഒരാള്‍. ആ കഥാപാത്രത്തിനനുയോജ്യമായ ഭാവങ്ങള്‍ പ്രദാനം ചെയ്യുന്നതിൽ താങ്കള്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. എന്നാൽ ചിത്രത്തില്‍ ഏറ്റവും പ്രശംസനീയം എന്നെനിക്കു തോന്നിയത് മറ്റൊരു കഥാപാത്രമാണ്. ഒരു സുറിയാനി ക്രിസ്ത്യാനി അമ്മായി അമ്മയുടെ വേഷം അതുപോലെ തന്നെ തിരശീലയില്‍ പകര്‍ന്നാടിയ മല്ലികാ സുകുമാരനാണ് അത്. ആ വേഷത്തെ അവര്‍ വളരെയധികം മികവുറ്റതാക്കി തീര്‍ത്തു. അതീ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു താനും. എന്റെ ആശംസകള്‍ അവരെ അറിയിക്കണം. ഈ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള അവാർഡ് നൽകരുത്. മികച്ച നടിക്കുള്ള അവാര്‍ഡ് തന്നെ കൊടുക്കണം. അന്നാ ബെൻ അത് എതിർക്കില്ല എന്നു തീർച്ച.

ഒരവസാന വാക്കു കൂടി… സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുക എന്ന ദുര്യോഗം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നൻസി, എം ടി പി ചെയ്യാന്‍ തീരുമാനിച്ചു. എം ടി പി എന്നത് കേള്‍ക്കുമ്പോള്‍ വളരെ കൌതുകകരമായ ഒരു പദമായി തോന്നിയേക്കാം. പക്ഷെ എന്റെ കുഞ്ഞിന്റെ ആ ഗര്‍ഭഛിദ്രം ആയുസ്സ്‌ മുഴുവന്‍ എന്നെ പിന്തുടരുന്ന ദുസ്വപ്നമായി. അന്നാ ഗര്‍ഭഛിദ്രത്തിനു സമ്മതം മൂളിയതിനു ശേഷം നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു. Sara’s കണ്ടതിനു ശേഷം ഇന്നലെ വീണ്ടും ആ ദുസ്വപ്നം ഞാന്‍ കണ്ടു. എന്റെ കുഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവൻ (അതോ അവളോ? എനിക്കറിഞ്ഞുകൂടാ….) ഒരു യുവാവാണ്, യുവതിയാണ്. മുപ്പതുകളുടെ തുടക്കത്തില്‍ എത്തി നില്‍ക്കുന്ന ചെറുപ്പക്കാരൻ, ചെറുപ്പക്കാരി. ശരിയാണ്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തിന് മുകളില്‍ പരിപൂർണ്ണമായ അവകാശമുണ്ട് എന്ന് മാത്രമല്ല ആ ശരീരം സംബന്ധിച്ച തീരുമാനങ്ങളിൽ അവസാന വാക്ക് അവരുടെതുമാണ്. ഇതെല്ലാം സമ്മതിക്കുമ്പോഴും ഒരു കാര്യം കൂടി എനിക്കിന്നു ബോധ്യമായി. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കൊന്നു കളയാന്‍ ഞങൾ തീരുമാനിച്ച കുഞ്ഞിനും അതിന്റെ ശരീരത്തിന്റെ മേല്‍ പരിപൂര്‍ണമായ അവകാശം ഉണ്ടായിരുന്നു. അതിനുമുണ്ടായിരുന്നു എല്ലാവരെയും പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം.

പിന്നീട് 20 വര്‍ഷങ്ങള്‍, ഞാന്‍ യു എന്നില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ എന്റെ ജോലികള്‍ പ്രധാനമായും കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു. പത്തു പന്ത്രണ്ടു ലക്ഷത്തിലധികം കുട്ടികളെ ആണ് ആ കാലയളവില്‍ എനിക്ക് ബാലവേലയില്‍ നിന്ന് രക്ഷിക്കാനും ഉന്നത വിദ്യാഭ്യാസം നല്‍കാനും ഒപ്പം മികച്ചൊരു ജീവിതത്തിലേക്ക് വഴി തിരിച്ചു വിടാനും സാധിച്ചത്. ന്യൂ യോര്‍ക്ക്‌, ജനീവ, സ്വിറ്റ്സർലൻഡ്, ബാങ്കോക്ക്, സിങ്കപ്പൂർ, ജപ്പാൻ പോലെയുള്ള സ്ഥലങ്ങളിലെ യു എന്‍ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ എല്ലാവരും കരുതുക സുഖ ശീതളിമയുടെ നടുവില്‍ വിഹരിക്കുന്ന ഒന്നാണെന്നാണ്. പക്ഷെ എന്റെ ജോലി സ്ഥലമാകട്ടെ കൂടുതലും ദരിദ്ര ഗ്രാമങ്ങളില്‍, ദരിദ്രരും പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരും, സാമൂഹികവും സാമ്പത്തികവുമായി വളരെയധികം പിന്നില്‍ നിന്നിരുന്ന ദരിദ്ര ജനങ്ങള്‍ക്കിടയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന കാലം ലക്ഷക്കണക്കിന്‌ കുട്ടികളുടെ ജീവിത സാഹചര്യങ്ങളെ ഉയർത്തിയെടുക്കാന്‍ എനിക്ക് സാധിച്ചു. അവരാകട്ടെ ഇന്ന് വളര്‍ന്നു വലുതായി മെച്ചപ്പെട്ട സാമൂഹ്യ സാമ്പത്തികാവസ്ഥകളില്‍ ജീവിക്കുന്ന യുവതീ യുവാക്കളായി മാറിയിരിക്കുന്നു. എത്രയോ എത്രയോ തലമുറകളായി അനുഭവിച്ചു വന്ന ദാരിദ്ര്യത്തിന്റെയും കഷ്ടതകളുടെയും ദുരവസ്ഥകളില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരുപക്ഷെ അതായിരുന്നിരിക്കാം എന്റെ പാപ പരിഹാരം. എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്തതിനുള്ള പ്രായശ്ചിത്തം. പക്ഷെ എന്റെ കുഞ്ഞിന്റെ വെട്ടി മുറിച്ച ശരീരം കണ്ടപ്പോൾ തുടങ്ങിയ ആ പേടിസ്വപ്നം എന്നെ ഇന്നുവരെ വിട്ടു മാറിയിട്ടില്ല. എന്റെ മരണം വരെ അവ എന്നെ അനുഗമിക്കും. അന്നു മുതൽ, ആരും തന്നെ തങ്ങളുടെ കുട്ടികളുടെ ഗര്‍ഭഛിദ്രത്തിലൂടെ കടന്നു പോകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അമ്മയുടെ ജീവനാപത്തു വരുമ്പോള്‍ അല്ലാതെ ജനനം കാത്തു കിടക്കുന്ന ഒരു കുഞ്ഞിനെ കൊന്നു കളയുന്നതില്‍ ഒരു ധാർമികതയും ഇല്ല. അതു കൊലപാതകം തന്നെയല്ലേ? പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ അബോര്‍ട്ട് ചെയ്തിരുന്നെങ്കിലോ……? ഞാനും അവരുടെ മൂന്നാമത്തെ കുട്ടി ആയിരുന്നുവല്ലോ. സാറയുടെ മാതാപിതാക്കള്‍ സാറയെ അങ്ങനെ കൊന്നിരുന്നെങ്കിലോ?