വിഷ്ണുപ്രിയയെ വെട്ടി കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് ശ്യാംജിത്ത്!!! കുറ്റം സമ്മതിച്ചു

കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് കുറ്റം സമ്മതിച്ചു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ശ്യാംജിത്തിനെ പിടികൂടിയത്.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം.

ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കി. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. വിസ്മയ, വിപിന, അരുണ്‍ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങള്‍.

വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്സ്ആപ്പ് വീഡിയോ റെക്കോര്‍ഡും വച്ചാണ് കൊലപാതകിയെ ഉടന്‍ പിടികൂടാന്‍ സഹായമായത്. ശ്യാംജിത്ത് എത്തിയപ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുമ്പോഴായിരുന്നു. അക്രമിയെ കണ്ട ഉടന്‍ അയാളുടെ പേര് വിഷ്ണുപ്രിയ വിളിച്ചുപറഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്.

ശ്യാംജിത്ത് ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നത് വീഡിയോ കോളിലൂടെ വിഷ്ണുപ്രിയ സുഹൃത്തിന് കാണിച്ചുകൊടുത്തിരുന്നു. ഇതിനൊപ്പം പ്രതിയുടെ പേരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ സംശയം തോന്നിയ സുഹൃത്ത് വിവരം മറ്റുള്ള സുഹൃത്തുക്കളെ അറിയിച്ചു. ഇതാണ് പെട്ടെന്ന് തന്നെ കൊലപാതകിയെ പിടികൂടുന്നത്.

Anu B