കെ.ജി.എഫ് കാണുന്നതിനിടെ തിയേറ്ററില്‍ ‘ യഥാര്‍ത്ഥ റോക്കി ഭായ്’: ഒന്നുപറഞ്ഞ് രണ്ടമത്തതിന് ‘വെടി’, ഒരാള്‍ ആശുപത്രിയില്‍

ഇന്ത്യയില്‍ സിനിമായില്‍ ചരിത്രം മാറ്റിയെഴുതി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശന വേദിയില്‍ പ്രേക്ഷകന്‍ സ്വയം റോക്കി ഭായി ആയി മാറി. കര്‍ണാടകത്തില്‍ നടന്ന സംഭവത്തില്‍ സ്വയം പ്രഖ്യാപിത റോക്കി…

ഇന്ത്യയില്‍ സിനിമായില്‍ ചരിത്രം മാറ്റിയെഴുതി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശന വേദിയില്‍ പ്രേക്ഷകന്‍ സ്വയം റോക്കി ഭായി ആയി മാറി. കര്‍ണാടകത്തില്‍ നടന്ന സംഭവത്തില്‍ സ്വയം പ്രഖ്യാപിത റോക്കി ഭായി താനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടയാളെ വെടിവയ്ക്കുകയും ചെയ്തു. വെടിയേറ്റ ആള്‍ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടകത്തിലെ ഹവേരി ജില്ലയിലാണ് സംഭവം. വസന്തകുമാര്‍ ശിവപുരി എന്ന 27കാരനാണ് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസ് രംഗങ്ങളാല്‍ നിറഞ്ഞ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ പ്രദര്‍ശന വേളയാണ് രംഗം. ചിത്രത്തിലെ രംഗങ്ങളും ബി.ജി.എം ഉം സംഘടന രംഗങ്ങളും കാഴ്ചക്കാരന്റെ സിരകളെ ചൂടുപിടിപ്പിക്കുന്ന സമയം. സിനിമ കാണുന്നതിന് ഇടെ വസന്തകുമാര്‍ തന്റെ മുന്‍ സീറ്റിലേയ്ക്ക് കാലുയര്‍ത്തി വെച്ചു. എന്നാല്‍ ഇത് മുന്‍ സീറ്റില്‍ ഇരുന്നയാള്‍ക്ക് അംഗീകരിക്കാനായില്ല. വസന്തകുമാറിന്റെ നടപടിയെ ഇയാള്‍ ചോദ്യം ചെയ്തു.

എന്നാല്‍ അപരന്റെ വാക്കുകളെ അനുസരിക്കാന്‍ വസന്ത കുമാറും തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇരുവരുടെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന റോക്കി ഭായിമാര്‍ ഉണര്‍ന്നതോടെ വാക്കേറ്റം ഉന്തിലും തള്ളിലുമെത്തി. ഇതോടെ മുന്‍ സീറ്റില്‍ ഇരുന്നയാള്‍ തിയേറ്ററില്‍ നിന്നും പുറത്തേയ്ക്ക് പോവുകയും വസന്തകുമാര്‍ സിനിമാ കാണുന്നത് തുടര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ പുറത്തുപോയ യുവാവ് മടങ്ങി എത്തിയത് തോക്കുമായാണ്. തിരിച്ചെത്തിയ ഇയാള്‍ മറുത്തൊന്നും പറയാതെ വസന്തകുമാറിന് നേരെ നിറ ഒഴിച്ചു. പലവട്ടം വെടിവച്ചതായാണ് റിപ്പോര്‍ട്ട്. വെടിയൊച്ച സ്‌ക്രീനില്‍ നിന്നും അല്ലായെന്ന് തിരിച്ചറിഞ്ഞതോടെ കാഴ്ചക്കാര്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് വസന്തകുമാര്‍ സിനിമാ കാണാനെത്തിയത്. എന്നാല്‍ വെടി പൊട്ടിയതോടെ സുഹൃത്തുക്കളും വിരണ്ടോടി. പോലീസ് എത്തുമ്പോള്‍ വസന്തകുമാര്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. അക്രമി മൂന്ന് തവണ വെടി ഉതിര്‍ത്തതായും രണ്ട് വെടി വസന്തകുമാറിന് കൊണ്ടതായുമാണ് പോലീസ് നല്‍കുന്ന സൂചന. പോലീസാണ് ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്.

അടിയന്തിര ശസ്ത്രക്രീയയില്‍ വസന്തകുമാര്‍ അപകട നില തരണം ചെയ്തു. അക്രമിയെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തോക്കുധാരിയെ കണ്ടെത്താന്‍ രണ്ട് ടീമുകള്‍ ആയി തിരിഞ്ഞ് അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.